Tuesday, 2 October 2012

'എല്‍.പി.ജി. വില കുത്തനെ കൂട്ടി




കൊച്ചി: സബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും കുത്തനെ വര്‍ധിപ്പിച്ചു. എണ്ണക്കമ്പനികളുടെ തീരുമാന പ്രകാരം സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക്‌ ഈ മാസം 918.50 രൂപ നല്‍കണം. 

ധര്‍മസ്‌ഥാപനങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, അനാഥാലയങ്ങള്‍ തുടങ്ങിയവയ്‌ക്കുള്ള സിലിണ്ടറുകള്‍ക്ക്‌ 1137.50 രൂപയാണു വില. ഞായറാഴ്‌ച വരെ 978.50 രൂപയായിരുന്നു. 1435 രൂപയായിരുന്ന വാണിജ്യ വ്യവസായാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക്‌ ഇന്നലെ മുതല്‍ 1640 രൂപ വാങ്ങിതുടങ്ങി. ഹോട്ടലുകള്‍ക്കുള്ള സിലിണ്ടറിന്‌ ഒറ്റയടിക്ക്‌ 205 രൂപ കൂടിയതിനാല്‍ ഭക്ഷണ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന്‌ കേരള ഹോട്ടല്‍ ആന്‍ഡ്‌ റസ്‌റ്റോറന്റ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്‌തമാക്കി. 

സബ്‌സിഡിയില്ലാത്ത ഗാര്‍ഹികാവശ്യ സിലിണ്ടറിന്‌ 797.50 രൂപയാണ്‌ കഴിഞ്ഞമാസം കേന്ദ്ര പെട്രോളിയം മന്ത്രാലയം നിശ്‌ചയിച്ചത്‌. ഇനി ഓരോ മാസവും വിലയില്‍ വ്യത്യാസമുണ്ടാകുമെന്നാണ്‌ എണ്ണക്കമ്പനികള്‍ ഏജന്‍സികള്‍ക്കു നല്‍കിയിട്ടുള്ള നിര്‍ദേശം. വിപണിയനുസരിച്ചുള്ള വില നിര്‍ണയ രീതി പ്രകാരം നിരക്ക്‌ നിശ്‌ചയിക്കുമെന്ന്‌ കഴിഞ്ഞ 14ന്‌ എണ്ണക്കമ്പനികള്‍ പറഞ്ഞിരുന്നു.

രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ വരുന്ന മാറ്റത്തിനനുസരിച്ചായിരിക്കും ഈ ഏറ്റക്കുറച്ചില്‍. സബ്‌സിഡി സിലിണ്ടറുകള്‍ മാര്‍ച്ചു വരെ മൂന്നെണ്ണം ലഭിക്കുമെന്നതിനാല്‍ ഡിസംബര്‍ മുതലേ ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക്‌ വില വര്‍ധന ഉണ്ടാകൂ. 

ഓരോ മാസവും മൂന്നു പൊതുമേഖലാ എണ്ണക്കമ്പനികളും യോഗം ചേര്‍ന്ന്‌ നിരക്ക്‌ തീരുമാനിക്കും. പാചകവാതക സിലിണ്ടറുകളുടെ വിതരണത്തില്‍ മാത്രമല്ല വിലയിലും ജനത്തിന്‌ കനത്ത തിരിച്ചടി ഉണ്ടാക്കുന്നതാണ്‌ പുതിയ നീക്കം. 

സബ്‌സിഡി സിലിണ്ടറുകള്‍ക്കും അല്ലാത്തവയ്‌ക്കും പ്രത്യേക നിറം നല്‍കാന്‍ ആലോചിക്കുന്നുണ്ട്‌. ഒരേ പേരില്‍ രണ്ട്‌ കണക്ഷനുകള്‍ ഉള്ളവര്‍ക്ക്‌ നോ യുവര്‍ കസ്‌റ്റമര്‍ (കെ.വൈ.സി.) ഫോറം പൂരിപ്പിച്ചു നല്‍കുന്നതുവരെ സിലിണ്ടര്‍ നല്‍കേണ്ടതില്ലെന്നും എണ്ണക്കമ്പനികള്‍ ധാരണയായിട്ടുണ്ട്‌. മറ്റുള്ളവര്‍ക്കു തടസമില്ല. 

സബ്‌സിഡിയുള്ളതും സബ്‌സിഡിയില്ലാത്തതും വാണിജ്യാവശ്യങ്ങള്‍ക്കുമുള്ള സിലിണ്ടറുകള്‍ ഒരേ തരവും തൂക്കവുമുള്ളതാണ്‌. ഇവയ്‌ക്ക് വ്യത്യസ്‌ത രീതിയിലാണ്‌ വാറ്റ്‌ നികുതി ഈടാക്കുന്നത്‌. ഇങ്ങനെ തരംതിരിച്ച്‌ അക്കൗണ്ട്‌ തയാറാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ്‌ എണ്ണക്കമ്പനികളുടെ പരാതി. ബില്ലിംഗില്‍ മാറ്റത്തിനനുസരിച്ച്‌ പുതിയ സോഫ്‌റ്റ്വെയര്‍ ആവശ്യമാണ്‌. ഇതെല്ലാം ഏജന്‍സിക്കു ലഭ്യമാകും മുമ്പ്‌ സിലിണ്ടര്‍ നിയന്ത്രണം നടപ്പാക്കുന്നതു അപ്രായോഗികമാണെന്ന്‌ ഏജന്‍സികള്‍ വാദിക്കുന്നു.

പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിച്ചതിനാല്‍ ഹോട്ടല്‍ ഭക്ഷണങ്ങളുടെ വില കൂട്ടാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന്‌കേരള ഹോട്ടല്‍ ആന്‍ഡ്‌ റസ്‌റ്റോറന്റ്‌ അസോസിയേഷന്‍ എറണാകുളം ജില്ലാ പ്രസിഡന്റ്‌ എം.പി. ഷിജു അറിയിച്ചു. എല്ലാ ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും വില കൂടിയതിനു പുറമേ പാല്‍ വിലയും കൂടുകയാണ്‌. പണ്ടൊക്കെ ഒന്നോ രണ്ടോ രൂപയാണ്‌ വില കൂടുകയെങ്കില്‍ ഇപ്പോള്‍ പ്രതിദിനം അഞ്ചും പത്തും രൂപയുടെ വര്‍ധനയാണ്‌ ഭക്ഷ്യപദാര്‍ഥങ്ങള്‍ക്കുണ്ടാകുന്നത്‌. ഇടത്തരം ഹോട്ടലിന്‌ ഒന്നോ രണ്ടോ ദിവസത്തേക്കു ഒരു സിലിണ്ടര്‍ വേണം. ഈയിനത്തില്‍ മാത്രം പ്രതിമാസം വന്‍ തുകയാണ്‌ അധികച്ചെലവ്‌. 

No comments:

Post a Comment