Wednesday, 31 October 2012


തങ്കപ്പന്‍ ചേട്ടന്റെ ചികിത്സ
മുരളി തുമ്മാരുകുടി
Posted on: 22 Oct 2012

തങ്കപ്പന്‍ ചേട്ടന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി നിങ്ങള്‍ക്ക് ഒന്നും അറിയില്ല. അതിന് നിങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തങ്കപ്പന്‍ ചേട്ടന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി മെഡിക്കല്‍ ബുള്ളറ്റിനുകള്‍ ഇറങ്ങാറില്ല. തങ്കപ്പന്‍ ചേട്ടനെ മന്ത്രിമാരോ സിനിമാതാരങ്ങളോ ഉന്നത ഉദ്യോഗസ്ഥന്മാരോ സാംസ്‌കാരിക നായകന്‍മാരോ സന്ദര്‍ശിക്കാറില്ല. തങ്കപ്പന്‍ചേട്ടനെപ്പറ്റി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറില്ല. ഞാന്‍ ഇതെഴുതുന്നതു വരെ ഒരു പത്രത്തിലും തങ്കപ്പന്‍ ചേട്ടന്റെ കഥ വന്നിട്ടില്ല.

സത്യം പറഞ്ഞാല്‍ എനിക്കും തങ്കപ്പന്‍ ചേട്ടനെപ്പറ്റി അധികം അറിയില്ല. നാട്ടിലെ ഒരു കൃഷിക്കാരനായിരുന്നു തങ്കപ്പന്‍ ചേട്ടന്‍. കഠിനാധ്വാനി, പക്ഷെ അധികം സംസാരം ഒന്നും ഇല്ല. വാസ്തവത്തില്‍ ചേട്ടന്റെ ഭാര്യ കമലമ്മ ചേച്ചിയെയാണ് ഞാനും നാട്ടുകാരും കൂടുതല്‍ അറിയുന്നത്. വീട്ടില്‍ പാല് വാങ്ങാനും പച്ചക്കറി തരാനും ഒക്കെ വരും. തങ്കപ്പന്‍ ചേട്ടന് പൊതുകാര്യം അധികം ഇല്ല. സ്വന്തം പറമ്പില്‍ സ്വന്തമായി അധ്വാനിച്ച് മക്കളെ വളര്‍ത്തി വലുതാക്കാന്‍ പാടുപെട്ട ഒരു ശരാശരി കര്‍ഷകന്‍.

തങ്കപ്പന്‍ ചേട്ടന് മക്കള്‍ മൂന്നായിരുന്നു. ഒരാണും രണ്ടു പെണ്ണും. പഠിക്കാന്‍ അവര്‍ വളരെ കേമം ഒന്നുമല്ല. അതിനു പറ്റിയ പ്രത്യേക സാഹചര്യമോ റോള്‍മോഡലോ ഒന്നുമില്ല. എല്ലാവരും ഒരുമിച്ചു പറമ്പിലും പാടത്തും പണിയെടുക്കും. പെണ്‍കുട്ടികളെ കല്യാണം കഴിച്ചയച്ചു. പിന്നെയുള്ളത് മകന്‍ ഗോപാലനാണ്. വലുതായപ്പോള്‍ കൃഷികാര്യം അച്ഛനില്‍ നിന്നും ഏറ്റെടുത്തു. ഒരു കണക്കിനു ഒരു ഇടത്തരക്കാരന്റെ അവസ്ഥയില്‍ നിന്നും നോക്കിയാല്‍ വലിയ കുഴപ്പം ഇല്ലാത്ത ഒരു സ്ഥിതിയില്‍ എത്തിയിരുന്നു തങ്കപ്പന്‍ ചേട്ടന്‍.

ഇങ്ങനെ ഒരു ലോവര്‍ മിഡില്‍ ക്ലാസ് ജീവിതം നയിക്കുന്നതിനിടയിലാണ് തങ്കപ്പന്‍ ചേട്ടന്റെ ജീവിതത്തില്‍ രണ്ടു ട്രാജഡികള്‍ ഉണ്ടാകുന്നത്. ഒന്ന് മകന്‍ ഗോപാലന്റെ അകാലമരണം. പ്രത്യേകിച്ച് ആരോഗ്യപ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ല ഗോപാലന്. മഴക്കാലമായിരുന്നു, പാടത്തു പണി എടുത്തുകൊണ്ടിരുന്നതാണ്, പെട്ടെന്നൊരു പനി വന്നു, അത് പതിവാണ്. പക്ഷെ ഇത്തവണ പനി ഗുരുതരമായി, വിദഗ്ദ്ധചികിത്സ കിട്ടും മുമ്പ് തന്നെ ഗോപാലന്‍ പെട്ടന്ന് മരിച്ചു പോയി. നാട്ടില്‍ എലിപ്പനി ഉണ്ടായിരുന്ന കാലമാണ്. പാടത്ത് പൈനാപ്പിള്‍ നട്ടിട്ടാണെന്ന് പലരും പറഞ്ഞു. എലിപ്പനിയായാലും അല്ലെങ്കിലും തങ്കപ്പന്‍ ചേട്ടനും കമലമ്മ ചേച്ചിയും വയസ്സുകാലത്ത് തനിച്ചായി.
നമ്മളുടെ മക്കള്‍ വളര്‍ന്ന് പ്രായമായി അവരുടെ കുടുംബമൊക്കയായി ഒരു വഴിക്ക് പോയിക്കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ജീവിതത്തിന് പ്രത്യേകിച്ച് ഒരു ലക്ഷ്യമുണ്ടോ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. അപ്പോള്‍ പിന്നെ വയസ്സുകാലത്ത് ആകപ്പാടെയുള്ള മകന്‍ നഷ്ടപ്പെട്ടാലത്തെ കാര്യം പറയണോ.

എന്നുവച്ച് ജീവിക്കാതെ പറ്റില്ലല്ലോ. തങ്കപ്പന്‍ ചേട്ടന്‍ തൂമ്പയെടുത്ത് വീണ്ടും പറമ്പിലിറങ്ങി. ചെലവു കഴിയണ്ടേ. അതിന് പറമ്പില്‍ അധ്വാനിക്കണം.
ഇവിടെയാണ് തങ്കപ്പന്‍ ചേട്ടനെ രണ്ടാമത്തെ ദുരന്തം പിടികൂടുന്നത്. വയസ്സുകാലത്ത് പ്ലാവില്‍ ചക്കയിടാന്‍ കയറിയ തങ്കപ്പന്‍ ചേട്ടന്‍ കാല്‍തെറ്റി താഴെ വീണു. തളര്‍ന്നു കിടപ്പായി. ചികിത്സകള്‍ എല്ലാം നടത്തിയിട്ടും വലിയ മാറ്റമൊന്നുമില്ല. ചികിത്സ ചെലവുകള്‍ ഏറിവരുന്നു. വരുമാനം പൂര്‍ണ്ണമായി നിന്നു. കൃഷി ചെയ്താലല്ലേ വരവുണ്ടാകൂ.

മുമ്പേ പറഞ്ഞല്ലോ, തങ്കപ്പന്‍ ചേട്ടന്‍ എക്‌സ് മിലിട്ടറിയോ, മുന്‍ എം.എല്‍.എ.യൊ ഒന്നുമല്ല. അതുകൊണ്ട് കേന്ദ്രത്തിന്റേയൊ സംസ്ഥാനത്തിന്റേയൊ സര്‍ക്കാരുകള്‍ക്ക് തങ്കപ്പന്‍ ചേട്ടന്റെ ചികിത്സയില്‍ പ്രത്യേകിച്ച് ഒരുത്തരവാദിത്തവും ഇല്ല. തങ്കപ്പന്‍ ചേട്ടന്‍ ഒരു തൊഴിലാളി പോലുമല്ല. ഒരു കണക്കിന് പറഞ്ഞാല്‍ അന്‍പതു സെന്റിന്റെ മുതലാളി കൂടിയാണ്. അതുകൊണ്ട് തൊഴില്‍ സ്ഥലത്തെ അപകടത്തിന്റെ പേരില്‍ ഒരു ധനസഹായത്തിനും തങ്കപ്പന്‍ ചേട്ടന് അര്‍ഹതയില്ല.
തങ്കപ്പന്‍ ചേട്ടന്‍ തന്റെ ബുദ്ധിമുട്ടുകള്‍ ഒരാളോടും പറഞ്ഞില്ല. ആരെങ്കിലോടുമൊക്കെ സങ്കടം പറഞ്ഞ്, വേണമെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഒരു അപേക്ഷയോ, പത്രത്തില്‍ ഒരു വാര്‍ത്തയൊ ഒക്കെ കൊടുക്കാമായിരുന്നു. എന്തെങ്കിലുമൊക്കെ സഹായം കിട്ടിയേനെ.

പക്ഷെ, ഒരു കര്‍ഷകന്റെ ഏറ്റവും വലിയ സമ്പാദ്യം അഭിമാനമാണ്. കേരളത്തിലെ ഭൂരിഭാഗം ഇടത്തരം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളേക്കാള്‍ അധ്വാനിക്കുന്നവരും , പക്ഷെ കുറച്ച് പ്രതിഫലം ലഭിക്കുന്നവരും ആണ്. എന്നാലും സ്വന്തം പറമ്പില്‍ അത്യദ്ധ്വാനം ചെയ്യാനല്ലാതെ മറ്റുള്ളവരുടെ പറമ്പില്‍ പണിക്കു പോകാന്‍ അവര്‍ക്ക് തോന്നാറില്ല. അവര്‍ക്കതിനു കഴിയില്ല. കര്‍ഷകന്റെ ഒരു മനോനിലയാണത്. അരയേക്കര്‍ സ്ഥലമേ ഉള്ളുവെങ്കിലും അച്ഛനും അമ്മയും കുട്ടികളും ഒക്കെ അവിടെ തന്നെ പണി ചെയ്യും. ഒരാള്‍ക്ക് ചെയ്യാനുള്ള പണിയേ ഉണ്ടാവൂ, മറ്റു രണ്ടു പേര്‍ അടുത്ത വീട്ടില്‍ പണിക്കു പോയാല്‍ കുടുംബത്തിന്റെ വരുമാനം കൂടും. പക്ഷെ അഭിമാനി ആയ കര്‍ഷകകുടുംബത്തില്‍ ഉള്ളവര്‍ അത് ചെയ്യില്ല. മൂന്നു നേരത്തിനു പകരം രണ്ടു നേരം ഭക്ഷണം കഴിച്ചോ ചോറിനു പകരം കഞ്ഞി കുടിച്ചോ കപ്പയും ചമ്മന്തിയും ഒക്കെ കഴിച്ചോ അങ്ങനെ മുന്നോട്ടു പോകും. ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച എനിക്കത് മനസ്സിലാകും. ഇക്കണോമിക്‌സില്‍ 'കണ്‍സീല്‍ഡ് അണ്‍ എംപ്ലോയ്‌മെന്റ് ' എന്നാണിതിനെ പറയുന്നത്.

ഒരു പക്ഷെ വെല്ലൂരിലോ മറ്റൊ കൊണ്ടുപോയി വിദഗ്ദ്ധ ചികിത്സ നടത്തിയാല്‍ തങ്കപ്പന്‍ ചേട്ടന്‍ എഴുന്നേറ്റു നില്ക്കുമെന്ന് നാട്ടിലെ ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. പക്ഷെ അതിനെത്ര പണം വേണമെന്നുപോലും തങ്കപ്പന്‍ ചേട്ടനോ കുടുംബത്തിനോ അറിയില്ല. മുന്‍കൂര്‍ പണം കെട്ടിവെക്കാതെ കേരളത്തിലെ ആത്മീയ ആശുപത്രികളില്‍ ഉള്‍പ്പെടെ ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ തുടങ്ങില്ല. സീരിയസ് ആയുള്ള രോഗിയേയും കൊണ്ട് ആശുപത്രിയില്‍ ചെല്ലുന്ന ആളോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയാണ് മുന്‍കൂര്‍ കാശടക്കാന്‍ പറയുന്നത്. കഷ്ടകാലത്തിന് റെഡി കാഷ് ഇല്ല എന്ന് കരുതുക. രോഗിക്ക് ആവശ്യമായ ചികിത്സ വൈകും. ചിലപ്പോള്‍ മരിച്ചു പോകാനും മതി. മുന്‍കൂര്‍ കാശടപ്പിക്കുന്നതു പോരാഞ്ഞിട്ട് തരം നോക്കി പിഴിയുന്ന പരിപാടികളും നമ്മുടെ ആശുപത്രികളില്‍ ഇപ്പോള്‍ പതിവാണ്. ചികിത്സക്ക് ഉപയോഗിക്കേണ്ട വസ്തുക്കളുടെ വിലയെപ്പറ്റിയൊന്നും ആശുപത്രി സംവിധാനത്തിന്റെ പുറത്തുള്ളവര്‍ക്ക് യാതൊരു ഗ്രാഹ്യവും ഇല്ലല്ലോ. അപ്പോള്‍ കണ്ണിലെ ലെന്‍സ് മാറ്റി വക്കാന്‍ മുപ്പതിനായിരം രൂപയും ആര്‍ട്ടറിയില്‍ ഒരു സ്‌റ്റെന്റിടാന്‍ ഒരു ലക്ഷം രൂപയുമൊക്കെ ആശുപത്രിക്കാര്‍ പറഞ്ഞാല്‍ അംഗീകരിക്കുകയല്ലാതെ വേറെ മാര്‍ഗം ഒന്നുമില്ല. സ്‌റ്റെന്റിന്റെ മാര്‍ക്കറ്റ് വില നാല്പതിനായിരമോ അന്‍പതിനായിരമോ ഒക്കെയാകാം. നമ്മുടെ അജ്ഞതയേയും കഷ്ടപ്പാടിനേയും സമയക്കുറവിനേയും എല്ലാം ആരോഗ്യപരിപാലനരംഗത്തെ ബിസിനസ്സുകാരും ആത്മീയക്കാരും ഒരുപോലെ മുതലെടുക്കുകയാണ്. പോരാത്തതിനു എന്തെങ്കിലും ഒന്ന് ചോദിച്ചു പോയാല്‍ അമ്മയുടെ കണ്ണിനും അച്ഛന്റെ ഹൃദയത്തിനും വില പേശുന്ന ദുഷ്ടാ എന്നാ മട്ടില്‍ വീട്ടുകാരും നാട്ടുകാരും ആശുപത്രിക്കാരും നമ്മെ നോക്കും. പിഴിച്ചില്‍ അനുഭവിക്കുകയല്ലാതെ വേറെ മാര്‍ഗമില്ല.

എന്തെങ്കിലുമൊക്കെ എപ്പോഴെങ്കിലുമൊക്കെ ചെയ്യാമെന്നല്ലാതെ വിദഗ്ധ ചികിത്സക്ക് ആവശ്യമായ ലക്ഷക്കണക്കിനു രൂപ ചെലവാക്കാന്‍ തങ്കപ്പന്‍ ചേട്ടന്റെ മരുമക്കള്‍ക്ക് കഴിവില്ല. ആഗ്രഹത്തിന്റെ കുറവുകൊണ്ടല്ല. പിന്നെ ബാക്കിയുള്ളത് കൃഷിസ്ഥലം വില്ക്കുക എന്നതാണ്. അതൊരല്പം ഓ ഹെന്‍ട്രി സ്‌റ്റോറി പോലെ ആണ്. കൃഷി സ്ഥലം ഇല്ലാതെ കര്‍ഷകന്‍ നടു ഉയര്‍ത്തി നടക്കുന്നതില്‍ കാര്യമില്ല. നാട് ഒടിഞ്ഞു കിടക്കുന്ന കര്‍ഷകന് കൃഷി സ്ഥലം കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല. പക്ഷെ ഉള്ളതു വിറ്റാലും എത്ര നാള്‍ ചികിത്സ നടത്താന്‍ പറ്റും? ചികിത്സ ഫലിചില്ലെങ്കിലോ? സ്ഥലം വിറ്റ പണം തീര്‍ന്നാല്‍ ചേട്ടനും ചേച്ചിയും എവിടെപ്പോകും.

ചുമ്മാതല്ല, ഇന്ത്യയില്‍ ഒരു വര്‍ഷം ആത്മഹത്യ ചെയ്യുന്ന ഒരു ലക്ഷത്തി നാല്പതിനായിരത്തോളം ആളുകളില്‍ അഞ്ചിലൊന്നും രോഗം മൂലമാണത് ചെയ്യുന്നത്. പൗരന്മാര്‍ക്ക് ആവശ്യത്തിനും കയ്യിലൊതുങ്ങുന്നതുമായ ചികിത്സ ലഭ്യമാണെങ്കില്‍ രോഗത്തിന്റെ പേരില്‍ ആരും ആത്മഹത്യ ചെയ്യേണ്ടി വരില്ല. പക്ഷെ, സ്വന്തം രോഗം കുടുംബത്തിന് ഒരു ഭാരമാവുന്നു എന്നു തോന്നുന്ന രോഗികള്‍ ആത്മഹത്യക്ക് തുനിഞ്ഞാല്‍ അതിലതിശയം പറയാനുണ്ടോ?

വികിസിത രാജ്യങ്ങളില്‍ ആരോഗ്യപരിപാലനം പൗരന്റെ മൗലികാവകാശമായാണ് കണക്കാക്കപ്പെടുന്നത്. ബ്രിട്ടനിലും ഫ്രാന്‍സിലുമെല്ലാം ഗവണ്‍മെന്റ് സംവിധാനങ്ങള്‍ ഏറ്റവും മികച്ചതും എല്ലാവര്‍ക്കും സൗജന്യമായി ലഭിക്കുന്നതും ആണ്. സ്വിറ്റ്‌സര്‍ലാന്റിലും മറ്റ് പല രാജ്യങ്ങളിലും സ്വകാര്യ ഇന്‍ഷുറന്‍സ് എല്ലാവര്‍ക്കും ലഭ്യമാണ്. ചികിത്സയുടെ ചെലവുകള്‍ എന്തുതന്നെ ആയാലും അത് ഇന്‍ഷുറന്‍സുകാര്‍ നോക്കിക്കൊള്ളും. ഒബാമ ഭരണത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭരണപരിഷ്‌കാരം ഇത് അമേരിക്കയിലും കൊണ്ടുവന്നു എന്നതാണ്. ഏറെ സമ്പന്നമല്ലാത്ത ക്യൂബയിലും ഭൂട്ടാനിലും എല്ലാം പൗരന്മാരുടെ മൊത്തം ചികിത്സ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അവിടങ്ങളില്‍ ഒന്നും ഒരു ആരോഗ്യ പ്രശ്‌നം കൊണ്ട് ഒരു കുടുംബം കുളം തോണ്ടപ്പെടുന്നില്ല. ഇന്ത്യയില്‍ ആശുപത്രി ചെലവുകള്‍ വര്‍ദ്ധിച്ചുവരികയാണ്. അതേസമയം സമഗ്രമായ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നമുക്കില്ല. അതിന്റെ ഫലമോ ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് സീരിയസ് ആയ (പണച്ചെലവുണ്ടാക്കുന്ന) രോഗം വന്നാല്‍തന്നെ ഒരു മിഡില്‍ ക്ലാസ് ഫാമിലി ഒറ്റയടിക്ക് ദാരിദ്ര്യരേഖക്കു താഴെയാകും. താഴെയുള്ളവരുടെ സ്ഥിതി പറയാനുമില്ലല്ലോ.

ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ ഏറെ മികച്ചതാണ്. ആഫ്രിക്കയില്‍നിന്നും ഗള്‍ഫില്‍നിന്നും എല്ലാം അനവധി പേര്‍ നല്ലതും ചെലവു കുറഞ്ഞതുമായ ചികിത്സക്കായി ഇപ്പോള്‍ ഇന്ത്യയിലേക്ക് വരുന്നുണ്ട്. അപ്പോള്‍ നമ്മുടെ നാട്ടിലെ എല്ലാ പൗരന്മാര്‍ക്കും ആവശ്യത്തിനുള്ള ചികിത്സ ലഭ്യമാക്കാനുള്ള ഒരു സംവിധാനം നമുക്ക് വന്‍ചെലവില്ലാതെ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ. നമ്മുടെ ഗവണ്മെന്റ് നല്ല കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സും, തട്ടിപ്പും തട്ടിപ്പറിയും കുറക്കാനുള്ള പ്രൈസ് കണ്‍ട്രോള്‍, വാല്യൂ അഷ്വറന്‍സ് സര്‍വ്വീസ് എന്നിവ ഉണ്ടാക്കിയാല്‍ മതി.

തല്കാലം എനിക്കിതൊക്കെ എഴുതാനേ പറ്റൂ. ഇതൊക്കെ വരുന്ന കാലത്ത് തങ്കപ്പന്‍ ചേട്ടനുണ്ടാകില്ല. ഒന്നുകില്‍ ഇനി അധികം ചികിത്സ ഒന്നും വേണ്ട എന്നു കരുതി ഉള്ള സ്ഥലത്തില്‍ പകുതി വിറ്റ് ഇനിയുള്ള കാലം കഴിച്ചേക്കാം എന്നുകരുതി അദ്ദേഹവും കുടുംബവും ജീവിക്കും. അല്ലെങ്കില്‍ ഉള്ള സ്ഥലം വിറ്റു ചികിത്സ നടത്തി രക്ഷപ്പെടാതെ വന്നാല്‍ അഭിമാനികളായ കര്‍ഷകര്‍ ചെയ്യുന്നതെന്തോ അത് തങ്കപ്പന്‍ ചേട്ടനും സ്വീകരിക്കും.

കര്‍ഷകര്‍ നാടിന്റെ നട്ടെല്ലാണെന്നൊക്കെ പറയുന്ന ആളുകള്‍ തങ്കപ്പന്‍ ചേട്ടന്റെ ചികിത്സ ഏറ്റെടുക്കുകയൊന്നും ഇല്ല. അതേ സമയം ഏതെങ്കിലും സൂപ്പര്‍ സ്റ്റാറോ മറ്റു പൊതുരംഗത്തുള്ളവരോ അസുഖം ബാധിച്ചാലോ അപകടത്തില്‍ പെട്ടാലോ നാട്ടിലാണെങ്കിലും മറുനാട്ടിലാണെങ്കിലും ചികിത്സിക്കാന്‍ സര്‍ക്കാര്‍ റെഡി. 'സ്റ്റാറിന്റെ ചികിത്സയുടെ മുഴുവന്‍ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന്' ടിവിയുടെ മുന്‍പില്‍ മന്ത്രിയുടെ പ്രസ്താവന, നമ്മുടെ കയ്യടി.

സ്റ്റാറുകളുടെ ചികിത്സ സര്‍കാര്‍ ഏറ്റെടുക്കുമ്പോള്‍ നമ്മള്‍ ഒന്നും ചോദിക്കാറില്ല. അവര്‍ക്ക് എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുണ്ടയിട്ടാണോ? അഥവാ ബുദ്ധി മുട്ടുണ്ടെങ്കില്‍ തന്നെ താര സംഘടനകളോ ഫാന്‍ ക്ലബുകലോ വേണമെങ്കില്‍ പണം കണ്ടെത്തില്ലേ ? ഒരു താരനിശ നടത്തിയാല്‍ പോരെ ? അവരുടെ കാര്യത്തില്‍ സര്‍ക്കാറിന്റെ പ്രത്യേക താല്പര്യം എന്താണ്?

സ്റ്റാറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും ആവശ്യമുള്ള ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. പക്ഷെ എന്തുകൊണ്ടാണ് സ്റ്റാറുകളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ സാധാരണക്കാരനായ തങ്കപ്പന്‍ ചേട്ടന്റെ കാര്യത്തില്‍ ഒരു ഉത്തരവാദിത്തവും കാണിക്കാത്തത്.
സ്റ്റാറിന്റെ ചികിത്സ ഏറ്റെടുക്കുമ്പോള്‍ കയ്യടിക്കുമ്പോള്‍ നമ്മള്‍ ഒന്നാലോചിക്കുന്നതാണ് നല്ലത്. നമ്മളൊന്നും സ്റ്റാറോ സൂപ്പര്‍സ്റ്റാറോ അല്ല. നമ്മുടെ നടുവൊടിഞ്ഞാല്‍ സര്‍ക്കാര്‍ ചികിത്സിക്കാന്‍ പറയാനോ കയ്യടിക്കാനോ നമ്മുടെ കുടുംബം അല്ലാതെ ആരും ഇല്ല. തങ്കപ്പന്‍ ചേട്ടനെപ്പോലെ ജീവിതം മുഴുവന്‍ അദ്ധ്വാനം ചെയ്ത ഒരു സാധാരണക്കാരന് ഒരപകടം വരുമ്പോള്‍ ചികിത്സ നല്കാന്‍ സംവിധാനമുണ്ടാകുന്നതിലാണ് നമ്മുടെ യഥാര്‍ത്ഥ താല്പര്യം കിടക്കുന്നത്.

'ഇന്നു തങ്കപ്പന്‍ ചേട്ടന്‍, നാളെ ഞാന്‍ ' എന്നു ഞാന്‍ ചിലപ്പോള്‍ ഓര്‍ക്കാറുണ്ട്.

No comments:

Post a Comment