Monday, 15 October 2012


'നാര്‍കോപോളിസ്' ആത്മകഥയല്ല, അനുഭവം-ജീത് തയ്യില്‍
04 Oct 2012
ന്യൂഡല്‍ഹി: 'ഒരു പുസ്തകം വായിച്ച് ഒരാള്‍ ലഹരിമരുന്നിന് അടിപ്പെടണമെങ്കില്‍ അയാള്‍ അസാമാന്യ സാഹിത്യ
കുതുകിയായിരിക്കണം', ബുക്കര്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട തന്റെ പുസ്തകം, 'നാര്‍കോപോളിസ്' ലഹരി
മരുന്നുപയോഗത്തിന് ചെറുപ്പക്കാരെ പ്രേരിപ്പിക്കുമോ എന്ന ചോദ്യത്തിന് ജീത് തയ്യില്‍ മറുപടി പറഞ്ഞതിങ്ങനെയാണ്.

ഒക്ടോബര്‍ 16-ന് ബുക്കര്‍ സമ്മാനം പ്രഖ്യാപിക്കാനിരിക്കെ, ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍, ബുക്കര്‍ നാമനിര്‍ദേശം ലഭിച്ച തന്റെ പുസ്തകത്തില്‍നിന്നുള്ള ചില ഭാഗങ്ങള്‍ ജീത് തയ്യില്‍ അവതരിപ്പിച്ചു. പ്രശസ്ത സാഹിത്യകാരനും പ്രസാധകനുമായ ഡേവിഡ് ഡാവിഡാറുമായി ജീത് തയ്യില്‍ തന്റെ അനുഭവങ്ങള്‍ പങ്കിട്ടു.

മുംബൈയില്‍ എഴുപതുകളിലും എണ്‍പതുകളിലും ലഹരിമരുന്നിനടിപ്പെട്ട മനുഷ്യരുടെ ജീവിതമാണ് ജീത് തയ്യിലിന്റെ പുസ്തകത്തിന്റെ വിഷയം. ഈ ലോകവുമായി അടുത്ത ബന്ധമുണ്ടായിരുന്ന തനിക്ക് ഇവരില്‍ ചില കഥാപാത്രങ്ങളെ 'ശിലയില്‍ കൊത്തിവെക്കണമെന്ന്' തോന്നിയതായി ജീത് നേരത്തേ പറഞ്ഞിട്ടുണ്ട്. എന്നാല്‍, പുസ്തകത്തെ ആത്മകഥാപരമെന്ന് താന്‍ വിശേഷിപ്പിക്കുകയില്ലെന്ന് ജീത് പറഞ്ഞു.

ലഹരിമരുന്നുമായും അതുപയോഗിക്കുന്ന ആളുകളുമായും നേരിട്ടു ബന്ധമുണ്ടായിരുന്ന കാലത്ത്, താന്‍ അത് ഒരു പുസ്തകത്തിന് വിഷയമാക്കുമെന്ന് കരുതിയിരുന്നതേയില്ല. ലഹരിമരുന്നുലോകത്തിന്റെ ഇരുണ്ട, ഭീകരമായ വശങ്ങളിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിലും പ്രേമം, സൗന്ദര്യം എന്നിവയാണ് ആത്യന്തികമായി പുസ്തകത്തിന്റെ ഉള്ളടക്കം-ജീത് പറഞ്ഞു. എഴുതിയത് പലതവണ തിരുത്തിയെഴുതുന്നതു തന്റെ ശീലമാണെന്ന് അദ്ദേഹം പറഞ്ഞു.

600-ഓളം പേജുകളുണ്ടായിരുന്നത് ആറ്റിക്കുറുക്കി 300 പേജായിട്ടാണ് പ്രസിദ്ധപ്പെടുത്തിയത്. ആറരപ്പേജ് നീണ്ട ഒരു വാചകത്തെക്കുറിച്ചും ജീത് പറഞ്ഞു. മുംബൈയിലെ തെരുവുകളില്‍ 'ദിവസം പതിനഞ്ചുതവണയെങ്കിലും ഉപയോഗിക്കപ്പെടുന്ന' ഒരു തെറിവാക്ക് ഇന്ത്യയിലെ ഏതാണ്ട് മിക്കവാറും എല്ലാ സംസ്ഥാനക്കാരെയും വിശേഷിപ്പിക്കാന്‍ ഒരുകഥാപാത്രം ഉപയോഗിക്കുന്നു. കാര്യങ്ങള്‍ തുറന്നെഴുതാന്‍ ഇന്ത്യക്കാര്‍ പൊതുവേ കാണിക്കുന്ന മടിയെക്കുറിച്ചുള്ള പരാതിയുമായി ബന്ധപ്പെടുത്തിയാണ് ജീത് ഇതിനെ ന്യായീകരിച്ചത്.

ഇന്ത്യന്‍ നഗരങ്ങളില്‍ മുംബൈ ആണ് തനിക്കേറ്റവും പ്രിയപ്പെട്ടതെന്ന് ജീത് പറഞ്ഞു. വിക്ടോറിയന്‍ വാസ്തുവിദ്യയും നഗരത്തെ ചൂഴുന്ന കടലും തെരുവുകളിലെ സമത്വവും തന്നെ മുംബൈയുമായി വൈകാരികമായി ബന്ധപ്പെടുത്തുന്നു. ഇത്തവണത്തെ മാന്‍ ബുക്കര്‍ പ്രൈസിന് ജീത് തയ്യിലിന്റെ പുസ്തകം തിരഞ്ഞെടുക്കപ്പെട്ടാല്‍ ബുക്കര്‍ നേടുന്ന രണ്ടാമത്തെ മലയാളിയായിരിക്കും അദ്ദേഹം.

മുമ്പ് പകുതി മലയാളിയായ അരുന്ധതിറോയ് ഈ സമ്മാനം നേടിയിട്ടുണ്ട്. പ്രമുഖ പത്രപ്രവര്‍ത്തകനായ ടി.ജെ.എസ്. ജോര്‍ജിന്റെ മകനാണ് ജീത് തയ്യില്‍. അച്ഛനില്ലായിരുന്നെങ്കില്‍ താന്‍ എഴുത്തുകാരനാകുമായിരുന്നില്ലെന്ന് ജീത് പറഞ്ഞു. 'നാര്‍കോപോളിസി'ലെ ഒരു കഥാപാത്രത്തെ കേന്ദ്രീകരിച്ച് അടുത്ത പുസ്തകത്തിന്റെ രചനയിലാണ് ഇപ്പോള്‍ ജീത്.

അഞ്ചാമത് വാര്‍ഷിക കോവളം സാഹിത്യോത്സവത്തിന് മുന്നോടിയായി നടന്ന ചടങ്ങില്‍ 'എറൗണ്ട് ഇന്ത്യ ഇന്‍ 80 ട്രെയിന്‍സ്' എഴുതിയ മൊനീഷ രാജേഷ്, 'ജാല്‍' എഴുതിയ സംഗീത ബഹാദുര്‍, ഇസ്രയേലി എഴുത്തുകാരായ ഡോറിത് റാബിന്യാന്‍ , സരായ് ഷാവിത്, 'ജിന്ന ആന്‍ഡ് ഗാന്ധി' യുടെ രചയിതാവ് റോഡെറിക് മാത്യൂസ് തുടങ്ങിയവരും അവരവരുടെ പുസ്തകങ്ങള്‍ അവതരിപ്പിച്ചു.

No comments:

Post a Comment