Monday, 22 October 2012

ജെന്നി- അയ്യപ്പന്റെ കാമുകി, പെങ്ങള്‍, അമ്മ.


ഓക്ടോബര്‍ 21- മഴപോലെയോ, വെയില്‍പോലെയോ, കാറ്റുപോലെയോ ജീവിച്ച കവി എ.അയ്യപ്പന്റെ രണ്ടാം ചരമവാര്‍ഷികം. എ. അയ്യപ്പന് കാമുകിയായും പെങ്ങളായും അമ്മയായും ആശ്രയം നിന്ന ജെന്നിയുമായി താഹ മാടായി നടത്തിയ സംസാരത്തില്‍ നിന്ന്.

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇവിടെയുള്ള സ്ത്രീകള്‍ക്കു നല്കുന്ന വാഗ്ദാനങ്ങള്‍ എന്താണ്? പുതിയ സാമൂഹികചുറ്റുപാടില്‍ ഗൗരവപൂര്‍വം ഉന്നയിക്കപ്പെടേണ്ടതാണ് ഈ ചോദ്യം. പുരുഷമേല്‌ക്കോയ്മയെ അതേപോലെ പിന്‍തുടരുന്ന ഒരു രാഷ്ട്രീയബോധമാണ് ഇടതുപക്ഷ സ്ത്രീസംഘടനകള്‍ക്കും നിലവിലുള്ളത്. സ്ത്രീയെ സംബന്ധിക്കുന്ന നിര്‍ണായകചോദ്യങ്ങളൊന്നും ഈ പ്രസ്ഥാനങ്ങള്‍ ഉന്നയിക്കുന്നില്ല. സീരിയലുകള്‍ കണ്ട് കണ്ണീര്‍ വാര്‍ക്കുന്ന ഒരു കുടുംബചിത്രം. ടെലിവിഷനു മുന്‍പിലെ ഇരിപ്പിടങ്ങളില്‍ സ്ത്രീയും പുരുഷനും ഒരുപോലെ ദുര്‍ബലമായ വൈകാരികതകള്‍ക്ക് അടിമപ്പെട്ടു ജീവിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ തുറന്ന വായുസഞ്ചാരങ്ങള്‍ വീട്ടിനകത്തേക്ക് എത്രമാത്രം കടന്നുവരുന്നുണ്ട്? സീരിയലുകള്‍ക്കും മൃഷ്ടാന്ന ഭോജനങ്ങള്‍ക്കും ഉറക്കിനും ഇടയില്‍ സ്ത്രീ ഉണര്‍ന്നിരിക്കുന്നത് എത്ര നേരം? ഈ ചോദ്യങ്ങള്‍ക്കൊന്നുമല്ലായിരിക്കാം ഈ സംവാദം മുന്നോട്ടുവെക്കുന്ന ഉത്തരങ്ങള്‍. എങ്കിലും, 'എന്റെ ജീവിതത്തിന് ഒരു രാഷ്ട്രീയമുണ്ട്' എന്ന് ഒരു സ്ത്രീ ആര്‍ജവത്തോടെ പറയുമ്പോള്‍, അടിത്തട്ടില്‍ അനുഭവങ്ങളുടെ തുറന്നുവെച്ച പാത്രം കാണാം. സാധാരണ സ്ത്രീഅനുഭവങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ജെന്നിയുടെ ഓര്‍മകളും കാഴ്ചപ്പാടുകളും. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വ്യത്യസ്തവും ഹൃദ്യവുമായ ചില ചിന്തകള്‍ ജെന്നി തന്റെ പാത്രത്തില്‍ പാകം ചെയ്യുന്നു.

ജെന്നി-എ. അയ്യപ്പന്റെ കാമുകി, പെങ്ങള്‍, അമ്മ.

സി. വി. സത്യന്‍, ജെന്നിയുടെ ഭര്‍ത്താവ്, അയ്യപ്പന്റെ സുഹൃത്ത്, നക്‌സലൈറ്റ്, കേരളത്തില്‍ ഏറ്റവും സുപരിചിതനായ സമാന്തര ചലച്ചിത്രപ്രവര്‍ത്തകന്‍. ഒഡേസ സത്യന്‍ എന്ന പേരില്‍ അറിയപ്പെടുന്നു.

സുദീര്‍ഘസംഭാഷണത്തിനുശേഷം പ്രൗഢഗംഭീരമായ ശബ്ദത്തില്‍ അയ്യപ്പേട്ടന്‍ മേഘമല്‍ഹാര്‍ എന്ന കവിത ചൊല്ലി, പിരിയാന്‍ നേരത്ത് പറഞ്ഞു: കണ്ണൂരിലേക്കു പോകുന്ന വഴിക്ക് എന്നെ വടകരയില്‍ ഡിസ്‌പോസ് ചെയ്യൂ. അവിടെ എന്റെ ജെന്നിയുണ്ട്.

കുറച്ചു മാസങ്ങള്‍ക്കു ശേഷം, മിഥുനം തകര്‍ത്തുപെയ്ത ഒരു പകല്‍, വടകരയിലെ സത്യന്റെ വീട്ടിലേക്കു കടന്നുചെല്ലുമ്പോള്‍, അവിടെ ജെന്നിയുണ്ട്. അയ്യപ്പേട്ടന്‍ പലപ്പോഴായി പറഞ്ഞ ജെന്നി. ജെന്നി എന്ന പേര് പറയുമ്പോഴൊക്കെ അയ്യപ്പേട്ടന്റെ കണ്ണ് നിറഞ്ഞിരുന്നു. തന്റെ എല്ലാ കവിതകളും ജെന്നിയെ മനസ്സില്‍ കണ്ടാണെഴുതുന്നതെന്നും അയ്യപ്പേട്ടന്‍ പറഞ്ഞു.

അങ്ങനെ ഒരുപാട് മുന്‍പു മുതലൊന്നും അയ്യപ്പനെ പരിചയമില്ല. കുറച്ചു കാലേയായിട്ടുള്ളു. പക്ഷേ അന്നുതൊട്ട് ഇന്നുവരെയുള്ള ബന്ധംവെച്ചു നോക്കുമ്പോള്‍ അയ്യപ്പന്‍ പറഞ്ഞത് ശരിയായിരിക്കും'.

അയ്യപ്പന്‍ എന്ന കവിയെ ജെന്നി എങ്ങനെ കാണുന്നു?

അയ്യപ്പന്റെ കവിതകള്‍ ഞാന്‍ വീണ്ടും വീണ്ടും വായിക്കാറുണ്ട്. ഒരുതരം ആരാധന ആ കവിതകളോടുണ്ടുതാനും. ആ കവിതകളില്‍ നമ്മുടെ ജീവിതത്തോട് അടുത്തുനില്ക്കുന്ന കുറെ കാര്യങ്ങളുണ്ട്.

എങ്ങനെയുള്ള ജീവിതത്തോട്?

ഒരു അരാജകലൈനിലാണല്ലോ അയ്യപ്പന്റെ ജീവിതം. നമ്മളില്‍ പലരും ഒളിച്ചുവെക്കുന്ന കുറെ കാര്യങ്ങള്‍ അയ്യപ്പന്‍ തന്റെ കവിതയിലൂടെ പറയുന്നുണ്ട്. ജീവിതത്തിലും. നമ്മള് ഒളിച്ചുവെക്കുന്ന കാര്യങ്ങള്‍, കുറെ കള്ളത്തരങ്ങള്‍, സത്യത്തില്‍ നമുക്കു കുറ്റബോധമുണ്ടാകേണ്ടതാണ്. എങ്ങനെയാണോ അയ്യപ്പന്‍ അങ്ങനെത്തന്നെ അയ്യപ്പന്‍ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു.

അയ്യപ്പനുമായുള്ള സൗഹൃദം എങ്ങനെയാണ് തുടങ്ങുന്നത്?

ഞങ്ങള്‍ കോഴിക്കോട്ട് ഒഡേസയുടെ ഓഫീസില്‍ താമസിക്കുമ്പോഴാണ് അയ്യപ്പനെ പരിചയപ്പെടുന്നത്. പരിചയപ്പെട്ട് കുറെ കാലത്തേക്കു പിന്നെ ബന്ധമൊന്നുമില്ല. ഒഡേസയുടെ ഓഫീസ് പിന്നെ ഇവിടേക്ക് (വടകര) മാറ്റി. പെട്ടെന്നൊരു ദിവസം അയ്യപ്പന്‍ ഇവിടേക്കു വന്നു. ആ വരവ് പിന്നെ തുടര്‍ന്നു.

അയ്യപ്പട്ടേന്‍ അന്നും ഇന്നത്തെപ്പോലെ മദ്യപിക്കുമായിരുന്നോ?

കള്ളുകുടിയന്‍തന്നെയായിരുന്നു അയ്യപ്പന്‍ അന്നും. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ പ്രശ്‌നമായി തോന്നിയിട്ടില്ല. മദ്യപാനം വ്യക്തിപരമാണല്ലോ. എന്നാല്‍ അയ്യപ്പന്റെ ആദ്യകാലസന്ദര്‍ശനങ്ങളൊക്കെ ഒരു കുട്ടി വരുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ഒരു കുട്ടി നമ്മോട് ഇടപെടുന്നതുപോലെ. കേരളത്തിലെ ഒരു വലിയ കവി എന്ന നിലയിലല്ല അയ്യപ്പനെ ഞാന്‍ കണ്ടുതുടങ്ങിയത്. ഒരു കൊച്ചുകുട്ടിയോട് നമുക്കൊരു അറ്റാച്ച്‌മെന്റ് ഉണ്ടാവുമല്ലോ. അങ്ങനെയായിരുന്നു ആ സൗഹൃദത്തിന്റെ തുടക്കം.

പിന്നീട് എന്തു സംഭവിച്ചു?

പിന്നീട് എന്തു സംഭവിച്ചു എന്നു ചോദിച്ചാല്‍.....അയ്യപ്പന് എന്നോട് കടുത്ത ആരാധന തുടങ്ങി. എന്താ പറയാ....ഭയങ്കര അഫക്ഷനാണ്. ഞാന്‍ മൂപ്പരെ കാണുന്നതുപോലെയല്ലെന്നു തോന്നുന്നു മൂപ്പര് എന്നെ കണ്ടത്. നല്ലൊരു അര്‍ഥത്തില്‍ത്തന്നെയാണ് ഞാന്‍ അയ്യപ്പനുമായുള്ള സൗഹൃദത്തെ കാണുന്നത്. ഒരു സ്ത്രീയെ പുരുഷന്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ അയ്യപ്പന്‍ എന്നെ കൈകാര്യം ചെയ്തിട്ടില്ല. സത്യന്‍ അടുത്തിരിക്കുമ്പോള്‍ മാത്രമേ അയ്യപ്പന്‍ എന്നെ തൊട്ടിട്ടുള്ളൂ. 'എടാ, നീ ഇവളെ ഡൈവോസ് ചെയ്യ്, ഇവളെന്റെ കാമുകിയാണ്, അമ്മയാണ്, പെങ്ങളാണ്' എന്നൊക്കെ സത്യനോടു പറയും.

ഒറ്റശ്വാസത്തിലാണ് ഇത് മൂന്നും പറയുക. പക്ഷേ, എപ്പോഴും എന്നെ ചെയ്‌സ് ചെയ്യും. ഞാന്‍ കാലത്ത് നാലുമണിക്കുണര്‍ന്നാല്‍ അയ്യപ്പനും ആ സമയത്തുതന്നെ എണീക്കും. ഞാന്‍ അടുക്കളയില്‍ ചെന്നാല്‍ അവിടെയും വരും. ഒരു പൂച്ചക്കുട്ടി കളിക്കുന്നതുപോലെ അങ്ങനെ പിറകെയും തൊട്ടുരുമ്മിയുമൊക്കെ നില്ക്കും. ഇത് ഒരു ഭ്രാന്തുപോലെയായി. ഈ പെരുമാറ്റം പിന്നെ ഭയങ്കര ഇറിറ്റേഷനായി മാറി. മൂപ്പര് എപ്പോഴും കള്ളു കുടിച്ച മൂഡിലാണല്ലോ. പിന്നെ ഈ ആരാധനയും. പക്ഷേ, നമ്മളങ്ങനെയല്ലല്ലോ. നമ്മള്‍ സുബോധത്തിലായതുകൊണ്ട് ഒരുപാട് കാര്യങ്ങള്‍ മനസ്സിലുണ്ടാവുമല്ലോ? കുട്ടികള്‍, വീട്, കുടുംബം, ജോലി ഇങ്ങനെ പല ചിന്തകള്‍. എപ്പോഴും അബോധത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് ഇതൊന്നും ചിന്തിക്കേണ്ടല്ലോ......ചിലപ്പോള്‍ പൂച്ചക്കുട്ടിയെ ചെയ്യുന്നതുപോലെതന്നെ അയ്യപ്പനെ കൈകാര്യം ചെയ്യേണ്ടിവരും. അടിച്ച് ദൂരെ മാറ്റുക.....ഇങ്ങനെയൊക്കെ ചെയ്യേണ്ടിവരുമ്പോഴും എവിടെയൊക്കെയോ അയ്യപ്പനോട് ഒരു സഹതാപം അല്ലെങ്കില്‍ ഒരു സ്‌നേഹം എപ്പോഴും സൂക്ഷിക്കാന്‍ തോന്നും. ഞാന്‍ ചീത്ത പറഞ്ഞാല്‍ അയ്യപ്പനു വല്യ വിഷമമാവും. കാരണം, അയ്യപ്പന് ഞാന്‍ ആരൊക്കെയോ ആണ്.

ജെന്നിയുമായുള്ള അയ്യപ്പന്റെ സൗഹൃദത്തെ സത്യന്‍ എങ്ങനെയാണ് കാണുന്നത്?

സത്യത്തില്‍ അയ്യപ്പനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചെയ്യുമ്പോള്‍ അയ്യപ്പനെ വലയില്‍ നിര്‍ത്താനുള്ള ഒരു മരുന്നും എന്റെ കൈയിലില്ലായിരുന്നു. എങ്ങനെ ഈ മനുഷ്യനെ പിടിച്ചുനിര്‍ത്തും? അപ്പോള്‍ ഞാന്‍ മനസ്സില്‍ വിചാരിച്ചു, ഇയാള്‍ ജെന്നിയെ പ്രേമിച്ചോട്ടെ. അത് പക്ഷേ ഞാന്‍ ജെന്നിയില്‍നിന്ന് മറച്ചുവെക്കുകയും ചെയ്തു. നീ എന്റെ കാമുകിയാണ്, അമ്മയാണ്, പെങ്ങളാണ് എന്നൊക്കെ പറഞ്ഞ് പിറകെ നടക്കുമെന്നല്ലാതെ അയ്യപ്പന്‍ ജെന്നിയെ ഒന്നും ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ഈ പ്രേമം വലിയ ദുരന്തത്തിലെത്തുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ജെന്നിയുടെ മാനസികനില തകര്‍ക്കുന്ന നിലയിലേക്ക് അയ്യപ്പന്റെ ആരാധന വളര്‍ന്നു. അയ്യപ്പന്‍ വീട്ടില്‍ വരുന്നത് വലിയ പ്രശ്‌നമായി. കുട്ടികളുടെ പഠനം പലപ്പോഴും മുടങ്ങി. കുടുംബസംഘര്‍ഷമായി. അങ്ങനെയാണ് ഒരു ദിവസം ജെന്നി എന്നെയും അയ്യപ്പനെയും വീട്ടില്‍നിന്ന് അടിച്ചിറക്കുന്നത്. അതിന്റെയൊരു ബൈപ്രൊഡക്ടായിട്ട് ജെന്നി ഹോസ്​പിറ്റലില്‍ അഡ്മിറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഒരു കുടുംബം എന്നു പറയുമ്പോള്‍ ഒരു കവിയല്ല, മറ്റേതു മനുഷ്യനായാലും അതിനകത്ത് കള്ളു കുടിച്ച് വന്നുകിടക്കാനുള്ള ഇടം ആരും കൊടുക്കില്ല. ഈയൊരു ചിന്തയുണ്ടായിട്ടും ജെന്നിയെ ഒരുപക്ഷേ, അയ്യപ്പനെയും ബലിയാക്കേണ്ട ഒരു അവസ്ഥയ്ക്കു ഞാന്‍ തയ്യാറായത്, എന്റെ ഒരു വര്‍ക്ക് ചെയ്യാനുള്ള ദുഷ്ടമനസ്സു കാരണമാണ്. ജെന്നിയെ ചികിത്സിക്കുന്ന ഡോക്ടര്‍ എന്നോട് ചോദിച്ചു, നിങ്ങള്‍ക്ക് അയ്യപ്പനെ വേണോ, ഭാര്യയെ വേണോ, സിനിമ വേണോ? ഞാന്‍ ഡോക്ടറോടു പറഞ്ഞു, എനിക്ക് അയ്യപ്പനെയും വേണം ഭാര്യയെയും വേണം സിനിമയും വേണം. സത്യത്തില്‍ എന്റെ ഭാര്യയോട് എന്നെക്കാള്‍ വലിയ സ്‌നേഹം സമര്‍പ്പിക്കുമ്പോള്‍ കാണുന്ന ഒരുതരം അസൂയ എനിക്ക് അയ്യപ്പനോടു തോന്നിയിട്ടുണ്ട്.

അയ്യപ്പന്റെ ഈ ആരാധനയില്‍നിന്ന് പിന്നെ എങ്ങനെയാണ് ജെന്നി പുറത്തുകടക്കുന്നത്?

കള്ളു കുടിച്ചു വന്ന് അയ്യപ്പന്‍ യാതൊരു പ്രൈവസിയും തരാതെ പെരുമാറിയപ്പോള്‍ എനിക്കതു വലിയൊരു പ്രശ്‌നമായി. പക്ഷേ, അയ്യപ്പന്‍ അനുഭവിക്കുന്ന ഒരു സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം എല്ലാവരെയും മോഹിപ്പിക്കുന്ന ഒന്നാണ്. സത്യത്തില്‍ അയ്യപ്പനുമായിട്ടുള്ള സൗഹൃദത്തെ പിന്നീട് ഞാന്‍ ക്ലോസായി വാച്ച് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രേമമുണ്ടായിരുന്നെങ്കില്‍ അയ്യപ്പന്‍ എപ്പോഴും എനിക്കരികെ നില്ക്കുന്നതില്‍ ഞാന്‍ സന്തോഷിച്ചേനെ. കാമുകനെ പിരിഞ്ഞിരിക്കാന്‍ ഒരു കാമുകിയും ആഗ്രഹിക്കില്ലല്ലോ. പിന്നെ ഒരു സെക്ഷ്വല്‍ ബന്ധവും അയ്യപ്പനുമായിട്ട് തോന്നിയിട്ടില്ല. എനിക്കു സ്‌നേഹമുണ്ട്, നീയെന്റെ കാമുകിയാണ് എന്ന് പറഞ്ഞുകൊണ്ടേയിരിക്കും അയ്യപ്പന്‍. അപ്പോള്‍ എനിക്കു ദേഷ്യം വരും. എന്തു സ്‌നേഹമാണിത്? ചിലപ്പോള്‍ ഞാന്‍ കുളിക്കാന്‍ കയറിയാല്‍ കുളിമുറിയുടെ വാതില്ക്കല്‍ കസേരയിട്ട് അയ്യപ്പന്‍ ഇരിക്കും. ഈയൊരു സ്വഭാവമാണ് എന്റെ മാനസികനില തകര്‍ത്തത്. ചെറിയ കുപ്പികളുമായിട്ടാണ് അയ്യപ്പന്‍ ആദ്യമൊക്കെ വരാറ്. പിന്നെ അത് വലിയ വലിയ കുപ്പികളായി......വീട്ടില്‍വെച്ച് എത്ര വലിയ കവിയായാലും കുടിച്ചു പൂസാവുന്നതിന് ഒരു പരിധിയുണ്ടല്ലോ. ഒരു ദിവസം ഞാനും അയ്യപ്പനും തമ്മില്‍ വലിയൊരു ഉടക്കുണ്ടായി. ഭയങ്കര അടി നടന്നു. അടി എന്നു പറഞ്ഞാല്‍ അക്ഷരാര്‍ഥത്തില്‍ത്തന്നെ അടി. ദുര്‍ബലമായിരുന്നു അയ്യപ്പന്റെ അടി. അയ്യപ്പനെ ഞാന്‍ ആകാവുന്നത്ര ശക്തിയില്‍ അടിച്ചുകൊണ്ടിരുന്നു. പക്ഷേ, പിന്നീട് അയ്യപ്പന്‍ വല്ലാണ്ട് കരഞ്ഞുകളഞ്ഞു......... ഇത് എനിക്ക് പ്രശ്‌നമായി. ഒരുപക്ഷേ, എന്റെ അടി അയ്യപ്പനെ വേദനിപ്പിച്ചിട്ടുണ്ടാവില്ല. പക്ഷേ, ഞാന്‍ അടിച്ചല്ലോ എന്ന ചിന്ത.....അയ്യപ്പന്‍ ചെയ്യുന്ന ദ്രോഹത്തിന് കൂട്ടുനില്ക്കുന്നു എന്ന ചിന്തയും.........ഒക്കെക്കൂടി എന്റെ മനസ്സ് അലങ്കോലമായി.....അയ്യപ്പനെ അടിച്ചതിലുള്ള കുറ്റബോധം ഒരു ഭാഗത്ത്.....ഇതിനെയൊക്കെ വളരെ കഷ്ടപ്പെട്ടാണ് ഞാന്‍ മറികടന്നത്.

തന്റെയൊരു ഡോക്യുമെന്ററിക്കുവേണ്ടി അയ്യപ്പനെയും ജെന്നിയേയും ബലിയാടാക്കുകയായിരുന്നില്ലേ സത്യന്‍? അതിലെന്ത് നീതിയാണുള്ളത്?
സത്യന്‍ എന്നെ ദുരുപയോഗപ്പെടുത്തുകയായിരുന്നു എന്നൊന്നും എനിക്കു തോന്നിയിട്ടില്ല.

നീ അയ്യപ്പനെ വശീകരിച്ചു നിര്‍ത്തണം എന്ന നിര്‍ദേശമൊന്നും സത്യന്‍ വെച്ചിരുന്നില്ലല്ലോ. അങ്ങനെയാണെങ്കില്‍ അന്നുമിന്നും എനിക്ക് വെറുപ്പുണ്ടായേനെ. സത്യന്‍ എന്നെ വിവാഹം ചെയ്യുന്നതിനു മുന്നേതന്നെ സത്യന് അയ്യപ്പനുമായുള്ള ഗാഢസൗഹൃദമുണ്ട്. ആ നിലയിലാണ് ഞാനിതിനെ അന്ന് കണ്ടത്. അവര്‍ തമ്മിലുള്ള സൗഹൃദത്തെ വേറൊരു തലത്തിലാണ് ഞാന്‍ കാണുന്നത്. അയ്യപ്പന്‍ ആക്‌സിഡന്റായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീരെ അവശനായി കിടക്കുമ്പോള്‍ സത്യന്‍ എന്നെ അവിടെ കൊണ്ടുപോയി. ഞാന്‍ പോകുന്നതുവരെ അയ്യപ്പന്‍ നഴ്‌സുമാരുമായി നിസ്സഹകരിക്കുകയായിരുന്നു. ഞാന്‍ കൊടുക്കുന്നതുവരെ അയ്യപ്പന്‍ ആശുപത്രിയില്‍നിന്ന് മരുന്നും കഞ്ഞിയും കുടിച്ചിരുന്നില്ല.......ഈ ഘട്ടത്തില്‍ വേറൊരു സുഹൃത്തിനും ചെയ്യാന്‍ കഴിയാത്തത്ര അഗാധമായ സ്‌നേഹം സത്യന്‍ അയ്യപ്പനോടു കാണിച്ചു.

അയ്യപ്പനുമായുള്ള സൗഹൃദം മാനസികനിലതന്നെ തകര്‍ത്തു എന്നു പറഞ്ഞല്ലോ. അത് അയ്യപ്പന്‍ അറിഞ്ഞിരുന്നോ?

സത്യത്തില്‍ അന്നത്തെ കാര്യങ്ങള്‍ ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല. അയ്യപ്പനെ വീട്ടില്‍ നിര്‍ത്തരുത് എന്ന് ഡോക്ടര്‍ സത്യനോടു കര്‍ശനമായി പറഞ്ഞതായിട്ടാണ് ഞാന്‍ പിന്നീടറിഞ്ഞത്. ആ നിലയില്‍ എന്തെങ്കിലും നീക്കം അന്ന് സത്യന്‍ നടത്തിയിട്ടുണ്ടാവാം. അയ്യപ്പന്റെ സന്ദര്‍ശനങ്ങള്‍ കുറെ നാളത്തേക്ക് തീരെയുണ്ടായിട്ടില്ല. പിന്നെ വല്ലപ്പോഴും വരാന്‍ തുടങ്ങി.....

കേരളത്തെ സംബന്ധിച്ചിടത്തോളം കുടുംബം എന്നു പറയുന്നത് വളരെ ശക്തമായ എസ്റ്റാബ്ലിഷ്‌മെന്റാണല്ലോ. സൗഹൃദ
ങ്ങള്‍, പ്രണയം ഇതൊക്കെ കുടുംബം എന്ന സ്ഥാപനത്തിനകത്തേക്കു വരുമ്പോള്‍ വലിയ പ്രശ്‌നമാണല്ലോ. ഇവയൊക്കെ കൈകാര്യം ചെയ്യുന്ന രീതികള്‍ക്കും സമാനതകളുണ്ട്. കുടുംബം എന്ന എസ്റ്റാബ്ലിഷ്‌മെന്റിനെ ജെന്നി എങ്ങനെയാണ് നോക്കുന്നത്?

പേരാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു സാധാരണകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഒരാളാണ് ഞാന്‍. ഇരുപത്തിയൊന്നാം വയസ്സില്‍ സത്യനെ വിവാഹം ചെയ്യുന്നതോടെ ഒരു ഗ്രാമാന്തരീക്ഷത്തില്‍നിന്ന് ഒരു നഗരത്തിന്റെ സംസ്‌കാരത്തിലേക്കു പറിച്ചുനടുകയാണ് എന്റെ ജീവിതം. സാമ്പത്തികമായി അടിത്തട്ടില്‍ നില്ക്കുന്ന ഒരു കുടുംബമാണ് എന്റേത്. സത്യന്‍ സ്വന്തം നിലയ്ക്ക് ദരിദ്രനാണെങ്കിലും, കുടുംബം മിഡില്‍ക്ലാസ് ആണ്. പക്ഷേ മിഡില്‍ ക്ലാസ് ജാടകള്‍ ഇല്ല. ഭാര്യ, കുടുംബം, കുട്ടികള്‍ ഈ പ്രശ്‌നങ്ങള്‍ ഏതു കുടുംബത്തിലും ഒരുപോലെയാണ് പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ ഈ പ്രശ്‌നങ്ങളിലേക്ക് സ്വാതന്ത്ര്യത്തെ കൊണ്ടു വരണമെന്ന ചിന്തയാണ് എനിക്കുണ്ടായിരുന്നത്. എല്ലാ കാര്യങ്ങളും തുറന്നു പറയാവുന്ന സ്വാത്രന്ത്യം. ഒരു പുരുഷനു പുരുഷന്റേതായ സ്വാതന്ത്ര്യവും കാഴ്ചപ്പാടും ഉള്ളതുപോലെ സ്ത്രീക്കും അതൊക്കെയുണ്ട് എന്ന് സമ്മതിച്ചുകൊടുക്കുന്ന ഒരു കുടുംബസംവിധാനത്തിനാണ് സ്ത്രീ എന്ന നിലയില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഇത് എന്റെ പാര്‍ട്ടി എനിക്കു വാഗ്ദാനം ചെയ്ത ഫ്രീഡമാണ്.

ഏതു പാര്‍ട്ടിയെക്കുറിച്ചാണ് പറയുന്നത്? എങ്ങനെയുള്ള ഫ്രീഡം എന്നുകൂടി വിശദമാക്കണം.

ഞാന്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്തേ നക്‌സലൈറ്റ് പ്രസ്ഥാനത്തിലും അതിന്റെ യുവജനസംഘടനകളിലും പ്രവര്‍ത്തിച്ചിരുന്ന ആളാണ്. സജീവ പ്രവര്‍ത്തകയൊന്നുമല്ലായിരിക്കാം. പാര്‍ട്ടിയുടെ നാടകങ്ങളുമൊക്കെയായിട്ടുള്ള പ്രവര്‍ത്തനം. സ്​പാര്‍ട്ടക്കസ് പോലുള്ള നാടകങ്ങളുണ്ടല്ലോ. അതിലൊക്കെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. വടകരയില്‍ വരുന്നതോടെ എന്റെ രാഷ്ട്രീയബോധം ഒന്നുകൂടി ദൃഢമായി.

നക്‌സല്‍ ഗ്രൂപ്പുമായുള്ള ബന്ധം എങ്ങനെയാണ് തുടങ്ങുന്നത്?

ആ ഐഡിയോളജി വരാനുള്ള കാരണം അന്ന് എന്റെ അച്ഛന് ചെറിയൊരു ചായക്കടയായിരുന്നു. അച്ഛന് എപ്പോഴും അസുഖമായിരുന്നു. മറ്റു ജോലികളൊന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു. ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ ഒരു ആക്‌സിഡന്റില്‍ പെട്ട് കിടപ്പിലായി. ആ സമയത്ത് വെക്കേഷനിലും ഒഴിവുനേരങ്ങളിലും ഞാനും ഏട്ടനും അമ്മയും പണിക്കു പോയിത്തുടങ്ങി. മറ്റു തോട്ടങ്ങളില്‍ ചെന്ന് അടയ്ക്കയൊക്കെ പെറുക്കിക്കൊടുത്താണ് അന്ന് ജീവിച്ചത്. ആ സമയത്ത് ഞങ്ങളുടെ കഷ്ടപ്പാട് കണ്ട്, എന്റെ നാട്ടിലെ കുറെ ചെറുപ്പക്കാര്‍ ഞങ്ങളെ സഹായിച്ചിരുന്നു. അവര്‍ അച്ഛനെ ചികിത്സിക്കാനും മറ്റും സഹായിച്ചു. പാട്ടപ്പിരിവെടുത്ത് അവര്‍ ഞങ്ങള്‍ക്ക് അരി വാങ്ങിത്തന്നിരുന്നു. ഇവരുടെ രാഷ്ട്രീയം എന്താണ് എന്നൊന്നും അന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഒരു വലിയ മുതലാളിയുടെ തോട്ടത്തില്‍ അന്ന് ഞങ്ങള്‍ കശുവണ്ടി പെറുക്കാന്‍ പോയി. തോട്ടത്തിന്റെ മുതലാളി വളരെ വിദഗ്ധമായി ഞങ്ങളെ പറ്റിച്ചു. ഞങ്ങള്‍ക്കു കാശൊന്നും തന്നില്ല. ഇത് ഞങ്ങളെ നിരാശപ്പെടുത്തി. ഈ മുതലാളിയോടു സംസാരിച്ച് എനിക്കും അമ്മയ്ക്കും അര്‍ഹതപ്പെട്ട കൂലി വാങ്ങിത്തന്നത് ഈ ചെറുപ്പക്കാരുടെ ഗ്രൂപ്പാണ്. അങ്ങനെയാണ് നക്‌സല്‍ പ്രസ്ഥാനത്തോട് അനുഭാവമുണ്ടാവുന്നത്. പിന്നെ എന്റെ ഏട്ടന്‍ ആ വഴിക്കുതന്നെയായി. കേരളീയ യുവജനവേദി ഫോം ചെയ്ത കാലമായിരുന്നു അത്. ഏട്ടന്‍ അതിന്റെ സജീവപ്രവര്‍ത്തകനായിരുന്നു. ഏട്ടന്റെ ഒരു രാഷ്ട്രീയബോധം എനിക്കും കിട്ടി. ആ സമയത്ത് അതൊന്നും തുറന്നു പറയാന്‍ കഴിയില്ലായിരുന്നു. വടകരയില്‍ വന്നപ്പോള്‍ ഈ ബോധത്തെ ഒന്ന് പരിപോഷിപ്പിക്കാന്‍ സാധിച്ചു.

ഒരു പുരുഷന്‍ അസംതൃപ്തനാണെങ്കില്‍ അയാള്‍ക്ക് കുടുംബത്തിനകത്തുനിന്നുതന്നെ കുറെ വഴികള്‍ തുറക്കാനാവും. കാമുകി, ബഹുഭാര്യാത്വം, വേശ്യാവൃത്തി, വെപ്പാട്ടി-അങ്ങനെ പല വഴികള്‍. പക്ഷേ ഒരു സ്ത്രീക്കു മുന്നില്‍, കുടുംബിനിയാണെങ്കില്‍ ഇത്തരം മാര്‍ഗങ്ങള്‍ അടഞ്ഞുതന്നെ കിടക്കുന്നു.
ഇത് സാമാന്യവത്കരിച്ച് പറയാന്‍ പറ്റിയ ഒരു കാര്യമല്ല. എല്ലാ അസംതൃപ്തരായ പുരുഷന്മാരും അങ്ങനെ ചെയ്യുന്നുണ്ടാവാം. അതേ അര്‍ഥത്തില്‍ അസംതൃപ്തരായ സ്ത്രീകളും ഈ വഴികള്‍ തേടുന്നുണ്ട്.

ജെന്നിയെ എങ്ങനെയാണ് സത്യന്‍ പരിചയപ്പെട്ടത്?

സത്യത്തില്‍ ജെന്നിയെ പരിചയപ്പെടുന്നതിനു തൊട്ടു മുന്‍പുവരെ മറ്റൊരു പ്രണയമുണ്ടായിരുന്നു. അവള്‍ കാലുമാറി. ഒരു ഫെമിനിസ്റ്റ് ഗ്രൂപ്പിന്റെ അനുഭാവിയായിരുന്നു അവള്‍. ഞാന്‍ പുരുഷമേധാവിത്വത്തിന്റെ വക്താവാണ് എന്നാരോപിച്ചാണ് അവള്‍ കാലുമാറിയത്. ആ ബന്ധം അവസാനിച്ചതോടുകൂടിത്തന്നെ പെട്ടെന്ന് കല്യാണം കഴിക്കണമെന്ന തോന്നിച്ചയുണ്ടായി. അങ്ങനെ പല വഴിക്കും അന്വേഷിച്ചു. പാര്‍ട്ടി സഖാക്കളാണ് ജെന്നിയെ പരിചയപ്പെടുത്തിയത്. അന്ന് ഞാന്‍ സി.പി. ഐ. എം.എല്‍. ഗ്രൂപ്പില്‍ സജീവമായിരുന്നു. പാര്‍ട്ടി എനിക്കുവേണ്ടി കണ്ടെത്തിയ പെണ്‍കുട്ടിയാണ് ജെന്നി.
ജെന്നി : എന്റെ ഏട്ടന് സത്യനെ കേട്ടറിയാമായിരുന്നു.

നക്‌സല്‍ ഗ്രൂപ്പില്‍പ്പെട്ട പലരെയും ജെന്നി പിന്നീട് പരിചയപ്പെട്ടിട്ടുണ്ടാവുമല്ലൊ. അവരെ അടുത്തു നിന്ന് നിരീക്ഷിച്ചപ്പോള്‍ എന്താണ് തോന്നിയത്?

ഓരോ നക്‌സലൈറ്റിനെ പരിചയപ്പെടുമ്പോഴും ഓരോ മനുഷ്യസ്‌നേഹിയെ പരിചയപ്പെടുന്നതായിട്ടാണ് എനിക്കു തോന്നിയത്. നമുക്ക് പീഡനങ്ങളുടെ അനുഭവങ്ങളൊന്നും ഏറെയില്ലല്ലോ. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍ശിക്ഷയും പോലീസ് മര്‍ദനങ്ങളും ഏറ്റുവാങ്ങിയവരാണ് കേരളത്തിലെ നക്‌സലൈറ്റുകള്‍. അവരുമായുള്ള പരിചയം ഒരുതരം ഊര്‍ജം നമ്മിലേക്കു പകരാറുണ്ട് എന്നാണ് എനിക്കു തോന്നാറ്. നമ്മുടെ മനസ്സിന്റെ ഒരു രാഷ്ട്രീയമുണ്ടല്ലോ. അത് നക്‌സല്‍ പ്രസ്ഥാനമാണ്. ഈ ചിന്തയില്‍നിന്ന് എനിക്കു പുറത്തുപോകാന്‍ കഴിയില്ല. ഞാന്‍ പരിചയപ്പെട്ട നക്‌സലൈറ്റുകള്‍ പിന്നീട് പല വഴികളിലേക്കും തിരിഞ്ഞുപോവുന്നുണ്ട്. അപ്പോഴും, ഒരാള്‍പോലും അതില്‍ അവശേഷിക്കാത്ത സമയത്തും, ഒരു കാഴ്ചപ്പാട് എന്ന നിലയില്‍ അത് നിലനില്ക്കുമെന്നാണ് തോന്നുന്നത്. കാരണം അത് ജീവിതത്തിന്റെ രാഷ്ട്രീയമാണ്.

ജെന്നിയുടെ ഇത്തരം തുറന്ന തീരുമാനങ്ങളെ സമൂഹം എങ്ങനെയാണ് കാണുന്നതെന്ന് ചിന്തിച്ചുനോക്കാറുണ്ടോ?

സത്യന്റെ ഭാര്യ, എന്നൊരു ഐഡന്റിറ്റിയാണ് എനിക്കിവിടെ. കോഴിക്കോട് 'അന്വേഷി'യിലൊക്കെ പ്രവര്‍ത്തിച്ചിട്ട്, ആ രീതിയിലും ആളു
കള്‍ എന്നെ കാണുന്നുണ്ട്.

ജോണ്‍ എബ്രഹാമിന്റെ സഹയാത്രികനായിരുന്നല്ലോ സത്യന്‍. അതുകൊണ്ടുതന്നെ ജോണിനെക്കുറിച്ചു ജെന്നിക്ക് പലതും പറയാനുണ്ടാവുമല്ലോ.

ജോണിനെ നേരത്തേ പരിചയമില്ലായിരുന്നു. അമ്മ അറിയാന്‍ എന്ന സിനിമയിലൂടെയാണ് ഞാന്‍ ജോണിനെ അറിയുന്നത്. ആ സിനിമയില്‍ സത്യന്റെ അമ്മയുമുണ്ട്. അമ്മയും തറവാട്ടിലെ മറ്റുസ്ത്രീകളും ജോണിനെക്കുറിച്ചു പറഞ്ഞിട്ടുള്ള അറിവുണ്ട്. കുട്ടികളെ പ്രസവിക്കാനും അവരെ സംരക്ഷിക്കാനുമുള്ള ഒരു തൊഴിലാളിയായിട്ടല്ല ജോണ്‍ സ്ത്രീകളെ കണ്ടിരുന്നത്. അമ്മ അറിയാന്‍ എന്ന സിനിമ എത്രയോ തവണ ഞാന്‍ കണ്ടിട്ടുണ്ട്. ഓരോ പ്രാവശ്യം കാണുമ്പോഴും പുതുതായ എന്തെങ്കിലും അതില്‍നിന്ന് കിട്ടുന്നുണ്ട്. ഒരു സമൂഹത്തിലെ സ്ത്രീകളെ പുരുഷന്മാര്‍ ജോണ്‍ കാണുന്നതുപോലെ കാണണമെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്.

ജോണ്‍ എബ്രഹാം ഒരു വ്യക്തിയല്ല, പ്രസ്ഥാനമാണ് എന്നൊക്കെ പറയാറുണ്ടല്ലോ. ജോണിനെ അടുത്തറിയാന്‍ സാധിച്ച ഒരാള്‍ എന്ന നിലയില്‍ സത്യന്റെ ഓര്‍മയില്‍ ജോണ്‍ പതിപ്പിച്ച ചിത്രം എന്താണ്?

ഒരു സിനിമാക്കാരന്‍ എന്ന നിലയിലല്ല ജോണുമായിട്ടുള്ള എന്റെ പരിചയം. ദീര്‍ഘകാലം നക്‌സലൈറ്റ് പ്രസ്ഥാനത്തിലുണ്ടായിരുന്ന ഒരാള്‍ എന്ന രാഷ്ട്രീയ പിന്‍ബലത്തിലാണ് ഞാന്‍ ജോണിനെ പരിചയപ്പെട്ടത്. ജയനെയും നസീറിനെയും ആരാധിക്കുന്ന, അവരുടെ സിനിമകള്‍ കണ്ടു കരയുന്ന ഒരാളായിരുന്നു ഞാന്‍. സിനിമയുടെ സാക്ഷരതയില്‍ ഞാനന്ന് വളരെ പിറകിലായിരുന്നു. നക്‌സലൈറ്റ് രാഷ്ട്രീയത്തില്‍ മുന്നില്‍ നില്ക്കുകയും സിനിമയുടെ രാഷ്ട്രീയത്തില്‍ പിന്നില്‍ നില്ക്കുകയും ചെയ്യുന്ന ഒരാള്‍. എനിക്ക് ജയന്‍ മരിച്ചപ്പോള്‍ ദുഃഖമുണ്ടായിരുന്നു. വിജയശ്രീ ആത്മഹത്യ ചെയ്തപ്പോള്‍ ഞാന്‍ കരഞ്ഞു. അങ്ങനെയൊരു സമയത്താണ് ഞാന്‍ ജോണിനെ പരിചയപ്പെടുന്നത്. ജോണിന്റെ സിനിമയുടെ വലിപ്പത്തെക്കുറിച്ച് എനിക്കന്ന് യാതൊരു ധാരണയും ഇല്ലായിരുന്നു. ജോണ്‍ ഒരു വ്യക്തി എന്ന നിലയില്‍ നല്ലൊരു സുഹൃത്തായിട്ട് ആദ്യപരിചയത്തില്‍ത്തന്നെ എനിക്കു തോന്നിയിരുന്നു. അപാരമായ മനുഷ്യസ്‌നേഹം ചൊരിയുന്ന ഒരാളായിരുന്നു ജോണ്‍. ഞാന്‍ എന്റെ രാഷ്ട്രീയം വിടുകയും ജോണിനെ പിന്തുടരുകയും ചെയ്തു. യഥാര്‍ഥ ജോണിനെ കേരളീയസമൂഹം തിരിച്ചറിയുമ്പോഴേക്കും ജോണ്‍ മരിച്ചുപോയിരുന്നു. ജോണ്‍ സമാന്തരമായി സൃഷ്ടിച്ച സിനിമയുടെ രാഷ്ട്രീയത്തെ തിരിച്ചറിയുന്നതിനു പകരം സമാന്തരസിനിമയുടെ ഗ്ലാമറിനെക്കുറിച്ചാണ് പലരും ചിന്തിച്ചത്. ജോണ്‍ മരിക്കാന്‍ കാത്തുനിന്നതുപോലെ ജോണിനോടൊപ്പം ഉണ്ടായിരുന്നവരെല്ലാം മുഖ്യധാരാസിനിമകളിലേക്കോ പിന്നീട് ചാനലുകളിലേക്കോ കാലുമാറി.

ജോണ്‍ എബ്രഹാമിനെയും എ. അയ്യപ്പനെയും പോലുള്ള വലിയ ജീനിയസ്സുകളുടെ പ്രശ്‌നം അവരുടെ മദ്യപാനമായിരുന്നു.

കലാകാരന്മാര്‍ എന്ന നിലയിലുള്ള അടിസ്ഥാനതലങ്ങളില്‍ ദൃഢമായി കാലുറപ്പിക്കുമ്പോഴും വലിയൊരു സമയവും അവര്‍ അബോധത്തിലായിരുന്നു. അത് ജോണിന്റെ, അയ്യപ്പന്റെ, സുരാസുവിന്റെ പരാജയമല്ലേ?
ജെന്നി: അതൊരു പരാജയമായിട്ട് എനിക്കു തോന്നുന്നില്ല. അലക്കിത്തേച്ച വസ്ത്രത്തിലോ പൊരിച്ച മീനിലോ ആയിരുന്നില്ല അവര്‍ സുഖം കണ്ടെത്തിയിരുന്നത്. സിനിമയ്ക്കും കവിതയ്ക്കും പുറത്തുള്ള കാര്യങ്ങളെ വളരെ ക്ഷണികമായിട്ടായിരിക്കാം ഇവര്‍ കണ്ടത്.

സത്യന്‍: നിരന്തരമായി ആല്‍ക്കഹോള്‍ ഉപയോഗിക്കുന്ന കലാകാരന്മാരെ നാം പ്രകീര്‍ത്തിക്കുമ്പോള്‍ അവരുടെ ശാരീരികവും ബുദ്ധിപരവുമായ തകര്‍ച്ചകള്‍കൂടി കാണേണ്ടതുണ്ട്. ജോണിനെയും അയ്യപ്പനെയും മദ്യം തകര്‍ത്തിട്ടുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ജെന്നി: കള്ളു കുടിക്കുന്നതിനെ ഉദാത്തവത്കരിച്ചിട്ടല്ല ഞാന്‍ പറയുന്നത്. ആരു കുടിച്ചാലും കള്ള്, കള്ളുതന്നെയാണ്. കള്ളിന് അയ്യപ്പനെന്നോ ജോണെന്നോ ഉള്ള വ്യത്യാസമില്ല. തുടക്കത്തില്‍ അവര്‍ ചെറിയ മദ്യപാനികളായിരിക്കാം. പിന്നീടത് ദയനീയമായി, പരാജയമായി.

വളരെ ദയനീയമായ ഒരു സാമൂഹികസ്ഥിതി ഇന്ന് കേരളത്തിലുണ്ട്. ചെറിയ പെണ്‍കുട്ടികള്‍ക്കു നേരെപ്പോലും കൈയേറ്റങ്ങള്‍.

ജെന്നി: സ്ത്രീയുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്നില്ല സമൂഹം. ഒരു വ്യക്തി എന്ന നിലയിലുള്ള സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു സമൂഹം തടസ്സം സൃഷ്ടിക്കുന്നു.

സത്യന്‍: ജെന്നി ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ കാപട്യത്തെക്കുറിച്ചുകൂടി പറയേണ്ടതുണ്ട്. ഒരു ഭര്‍ത്താവ് എന്ന നിലയില്‍ എന്നെ വിമര്‍ശിക്കാന്‍ ജെന്നി എന്തുകൊണ്ടാണ് വിമുഖത കാട്ടുന്നത്. സ്വന്തം ജീവിതത്തെ മാറ്റിനിര്‍ത്തി പ്രശ്‌നത്തെ സിദ്ധാന്തവത്കരിക്കുന്ന ഒരു സ്വഭാവം സ്ത്രീകള്‍ക്കുണ്ട്. സ്വന്തം ഭര്‍ത്താവിനെയും സ്വന്തം കുടുംബത്തെയും വിമര്‍ശിച്ചുകൊണ്ട് സ്വതന്ത്രചിന്ത ഉയര്‍ത്തിപ്പിടിച്ച ഒരു സ്ത്രീയേ കേരളത്തിലുള്ളൂ. അത് മാധവിക്കുട്ടിയാണ്. മാധവിക്കുട്ടിയുടെ സ്വതന്ത്രവ്യക്തിത്വത്തിന്റെ അടുത്ത് മറ്റൊരു സ്ത്രീയും വരില്ല. കേരളത്തില്‍ ഉയര്‍ത്തിക്കാട്ടാവുന്ന സ്ത്രീവ്യക്തിത്വമുണ്ടോ എന്ന് ജെന്നിയോടു ചോദിച്ചല്ലോ. എന്തുകൊണ്ട് ജെന്നി അതിനു മറുപടിയായി മാധവിക്കുട്ടിയുടെ പേര് പറഞ്ഞില്ല? സാറാ ജോസഫിനെപ്പോലും ഈ നിലയില്‍ ഉയര്‍ത്തിക്കാട്ടാന്‍ കഴിയില്ല.

ജെന്നി സത്യന്റെ ഈ വാദത്തെ ഖണ്ഡിക്കുന്നുണ്ടോ?

സത്യന്‍ എന്നെ ഡൈവോസ് ചെയ്തുകളയുമെന്ന പേടിയൊന്നും എനിക്കില്ല. നൂറു ശതമാനം സ്വതന്ത്രയാണ് ഞാനെന്ന് എനിക്കു വിചാരമില്ല. സത്യനില്‍നിന്ന് ഒരു സ്വാതന്ത്ര്യവും പിടിച്ചുവാങ്ങേണ്ട പ്രശ്‌നമില്ലാത്തതുകൊണ്ടാണ് ഞാന്‍ സത്യനെ വിമര്‍ശിക്കാത്തത്.

സാക്ഷരതയുണ്ടെങ്കിലും കേരളത്തിലെ സ്ത്രീകള്‍ സ്വന്തം നിലയ്ക്ക് വളരെ ദുര്‍ബലരാണ് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ലൈംഗികപീഡനം എന്ന ഒരൊറ്റ ആങ്കിളില്‍ ഫോക്കസ് ചെയ്തുവെച്ച ക്യാമറയാണ് അജിത. കേരളത്തിലെ ചെറുപ്പക്കാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും പെണ്‍കുട്ടികളില്‍ ഭയം ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്, അറിയാതെയെങ്കിലും അജിത. യഥാര്‍ഥ ഫ്രീഡത്തിലേക്കുള്ള ഉയര്‍ച്ചയിലേക്കു സ്ത്രീസമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അജിതയ്ക്കുപോലും സാധിക്കുന്നില്ല. ദയനീയമാണ് ഈ അവസ്ഥ. ജെന്നി എന്തു പറയുന്നു?

ഫെമിനിസമൊക്കെ പറയുമ്പോഴും ഉള്ളില്‍ ഒരു ഭയം സ്ത്രീക്കുണ്ട് എന്നതാണ് സത്യം. പൊതുവായ ഒരു നീതിബോധം സമൂഹത്തിനു നഷ്ടപ്പെടുന്നുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ തകര്‍ച്ച ജനങ്ങളില്‍ ഭീതി ഉളവാക്കുന്നുണ്ട്. കുടുംബത്തിനകത്തും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ട്. പെണ്‍കുട്ടികള്‍ ഉള്ള രക്ഷിതാക്കള്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നു. സമൂഹത്തിന്റെ പൊതുവായ നീതിബോധം നഷ്ടപ്പെട്ടു എന്നതിന്റെ സൂചനയാണിത്.

ഇത്രയും നേരമായിട്ടും സത്യന്റെ ചലച്ചിത്രപ്രവര്‍ത്തനങ്ങളിലേക്കു കടന്നിട്ടില്ല. 'ലോക വിപ്ലവപ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിനു സിനിമയ്ക്ക് രണ്ടാംതര പ്രവര്‍ത്തനമേ നടത്താന്‍ സാധിക്കുകയുള്ളൂ' എന്ന് വെര്‍തോവ് പറഞ്ഞിട്ടുണ്ട്. സത്യന്റെ ഡോക്യുമെന്ററികള്‍ ഒരു 'നൂറാംതരം' പ്രവര്‍ത്തനമെങ്കിലും ആയിത്തീരുന്നുണ്ടോ എന്നാണ് എന്റെ ചോദ്യം. കൊമേഴ്‌സ്യല്‍ പ്രേക്ഷകരല്ലാത്ത കാഴ്ചക്കാരെയാണല്ലോ താങ്കളെപ്പോലെയുള്ളവര്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെയുള്ള എത്ര പ്രേക്ഷകര്‍ കേരളത്തിലുണ്ട്.

ജെന്നി: നൂറാംതരം എന്ന പ്രയോഗം എനിക്കിഷ്ടപ്പെട്ടു. അത്ര കുറച്ചെങ്കിലുമുള്ള ഒരു പ്രചോദനം സത്യന്റെ സിനിമകള്‍ക്കു നിര്‍വഹിക്കാന്‍ കഴിയുന്നുണ്ടോ?
സത്യന്‍: പൊലീസ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലുകളെ ആസ്​പദമാക്കിയാണ് ഞാന്‍ രണ്ടാമത്തെ ഡോക്യുമെന്ററി ചെയ്തത്. രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തല്‍, വര്‍ഗീസിനെ വെടിവെച്ചുകൊന്നത് അയാളാണെന്ന കുറ്റസമ്മതം, അതില്‍ മനുഷ്യത്വത്തിന്റെ ഒരു പ്രശ്‌നമുണ്ട്. രാമചന്ദ്രന്‍നായരെ നക്‌സലുകള്‍ അംഗീകരിക്കുന്നില്ല. പൊലീസ് ഭാഷ്യത്തില്‍ അയാള്‍ ക്രിമിനലാണ്. നക്‌സലുകളുടെ മുന്നില്‍ അയാള്‍ വര്‍ഗീസിന്റെ ഘാതകനാണ്. പക്ഷേ, രാമചന്ദ്രന്‍നായരുടെ കുറ്റസമ്മതത്തില്‍ മനുഷ്യത്വത്തിന്റെ ഒരു രാഷ്ട്രീയമുണ്ട്. ഇത് ഏറ്റുവാങ്ങാന്‍ നക്‌സലുകള്‍പോലും തയ്യാറല്ല. ഒരു പൊളിറ്റിക്കല്‍ സിനിമയുടെ പ്രേക്ഷകസമൂഹത്തെ സൃഷ്ടിക്കുക എന്നത് ദീര്‍ഘകാലവിഷയമാണ്. ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നതു കാണുന്ന പത്തുപേരില്‍, ഒരുപക്ഷേ ഒരാള്‍ മാത്രമേ പിടിച്ചുമാറ്റാനുണ്ടാവൂ.

മറ്റ് ഒമ്പതു പേരും കാഴ്ചക്കാരായിരിക്കും. പിടിച്ചുമാറ്റാന്‍ വരുന്ന ആ ഒരാള്‍ വലിയൊരാള്‍തന്നെയാണ്. കേരളത്തിലെ സമാന്തരസിനിമാരംഗത്ത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്, വളരെ അരാഷ്ട്രീയമായ ആശയങ്ങളെ വളരെ സമര്‍ഥമായി അവര്‍ സിനിമയിലേക്കു കടത്തിവിടുന്നു എന്നതാണ്. സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ കാഠ്മണ്ഡുവില്‍ നടന്നപ്പോള്‍ ഞാന്‍ പങ്കെടുത്തിരുന്നു. അവിടെ ഫെസ്റ്റിവലില്‍ പങ്കെടുത്ത മിക്ക പടങ്ങളും എന്‍.ജി.ഒ സിനിമകള്‍ ആയിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ ഡോക്യുമെന്ററി സംവിധായകര്‍ക്കു ഫണ്ട് കൊടുക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇത്തരം ഫെസ്റ്റിവലുകളില്‍ കൂടുതലായും നടക്കുന്നത്. നെതര്‍ലാന്റ് മാത്രം ഈ രംഗത്ത് ഇഷ്ടംപോലെ ഫണ്ട് നല്കുന്നുണ്ട്. ഒരു സമൂഹമാണ് ഇതിന്റെ ദുരന്തം ഏറ്റുവാങ്ങേണ്ടിവരിക.

ഈ സംഭാഷണം പലവഴിക്കു നീങ്ങി. ഇത് എങ്ങനെ അവസാനിപ്പിക്കാം?

അയ്യപ്പനില്‍നിന്നു തുടങ്ങി അയ്യപ്പനില്‍ത്തന്നെ അവസാനിപ്പിക്കാം എന്താ?

അടുത്തെങ്ങാനും അയ്യപ്പേട്ടന്‍ വന്നോ?

വന്നിരുന്നു. അബോധത്തില്‍ വന്നു. അബോധത്തില്‍ തിരിച്ചുപോയി. വല്ലാണ്ട് മദ്യപിച്ച് കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ആശുപത്രിയിലായി. ഞാന്‍ ചെന്നുകണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു. എന്തിനാണ് കരയുന്നത്, ഞാന്‍ വന്നില്ലേ എന്നു പറഞ്ഞപ്പോള്‍ അയ്യപ്പന്‍ ചിരിച്ചു.

നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. ഞങ്ങള്‍ കുറേനേരം മഴ നോക്കിയിരുന്നു. ജെന്നി ഒരു പാട്ടുപുസ്തകമെടുത്ത് പഴയൊരു പാട്ട് പതുക്കെ ആലപിക്കാന്‍ തുടങ്ങി. അത് കേള്‍ക്കാന്‍ സുഖമുണ്ടായിരുന്നു. 

No comments:

Post a Comment