Friday, 12 October 2012


ജീവന്‍രക്ഷാ മരുന്നുകളുടെ വില കുതിക്കുന്നു

Published on  13 Oct 2012

എ.ജെ. ലെന്‍സി

കോഴിക്കോട്: ജീവന്‍രക്ഷാ ഔഷധങ്ങളടക്കമുള്ള അലോപ്പതി മരുന്നുകള്‍ക്ക് വില കുതിച്ചുയരുന്നു. മരുന്ന്‌വില നിയന്ത്രിക്കാത്തതിന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനെ കഴിഞ്ഞദിവസവും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

പ്രമേഹരോഗികള്‍ ഉപയോഗിക്കുന്ന ഇന്‍സുലിന് ഒരു നിയന്ത്രണവുമില്ലാതെയാണ് വില കുതിച്ചുയരുന്നത്. ഒരേ ചേരുവയിലുള്ള മരുന്നുകള്‍ത്തന്നെ പല വിലയിലാണ് ബഹുരാഷ്ട്ര കുത്തകകളുടെ കമ്പനികള്‍ വില്പന നടത്തുന്നത്.

ഇന്‍സുലിനടങ്ങിയ ഹ്യുമന്‍ മിസ്റ്റാര്‍ഡ്, ഹ്യൂമന്‍ അറ്റ്‌റാപിഡ് എന്നീ മരുന്നുകള്‍ക്ക് ഒരു കുപ്പിക്ക് 169 രൂപയാണ് വില. അഞ്ചോ ആറോ ദിവസത്തേക്ക് ഉപയോഗിക്കാനുള്ള മരുന്നാണിത്. 120 രൂപ വരെ വിലയുണ്ടായിരുന്ന ഈ മരുന്നിന് മാസങ്ങള്‍ക്കുള്ളില്‍ വന്‍തോതിലാണ് വില കുതിച്ചുയര്‍ന്നത്. നൊവാര്‍ഡ്‌സ് എബൗട്ട് എന്ന കമ്പനിയാണ് ഇത് നിര്‍മിക്കുന്നത്.

ഇതേ ചേരുവയില്‍ ബയോകോണ്‍ എന്ന കമ്പനി നിര്‍മിക്കുന്ന ഇന്‍സുജന്‍-40 എന്ന മരുന്നിന് 143 രൂപയാണ് വില. ഡോക്ടര്‍മാരില്‍ ഭൂരിഭാഗവും വിലകൂടിയ മരുന്നുകളാണ് ശുപാര്‍ശ ചെയ്യുന്നത്. ഇതിന് പിന്നില്‍ കുത്തക മരുന്നുകമ്പനികളുടെ പ്രലോഭനമാണെന്ന് നേരത്തേത്തന്നെ ആരോപണമുണ്ട്. പ്രമേഹത്തിനുള്ള ഗുളികകള്‍ക്കും വന്‍ വിലവര്‍ധനയാണ്. ഡയോനില്‍ എന്ന ഗുളികയുടെ 10 എണ്ണത്തിന്റെ പാക്കറ്റിന് ഏഴ് രൂപയായിരുന്നത് 12 രൂപയായി കുത്തനെ ഉയര്‍ന്നു. ഗ്ലൂക്കോറിഡ് ഫോര്‍ട്ട് എന്ന ഗുളികയ്ക്ക് 20 രൂപയായിരുന്നത് 28 രൂപയായി.

കൊളസ്‌ട്രോളള്‍ നിയന്ത്രിക്കുന്നതിനുള്ള ഗുളികയ്ക്കും വില വര്‍ധിച്ചിട്ടുണ്ട്. അറ്റോര്‍വസ്റ്റാറ്റിന്‍ എന്ന ഗുളികയുടെ 40 മില്ലി ഗ്രാമിന് 23 രൂപയാണ് വില. ഇതിന്റെ 20 മില്ലി ഗ്രാമിന് 19.75 രൂപയും 10 മില്ലി ഗ്രാമിന് 10.37-ഉം നല്‍കണം. രക്തസമ്മര്‍ദത്തിനുള്ള അറ്റനോള്‍-50 ഗുളികയുടെ വില മൂന്ന് രൂപയില്‍ നിന്ന് 3.65 ആയി ഉയര്‍ന്നു.

അപസ്മാര രോഗികള്‍ ഉപയോഗിക്കുന്ന ഫിനോബാര്‍ബിറ്റോണ്‍ ഗുളികകള്‍ക്കും വില കൂടുകയാണ്. പല രോഗികള്‍ക്കും ദിവസവും മൂന്ന് ഗുളിക വരെ സ്ഥിരമായി കഴിക്കണം. ഒരു ഗുളികയ്ക്ക് 3 രൂപയാണ് വില. നേരത്തേ ഇതിന് 1.20 ആയിരുന്നു. ശ്വാസം മുട്ടലിന് ഉപയോഗിക്കുന്ന എയറോകോര്‍ട്ട് ഇന്‍ഹേലറിന് 130 രൂപയില്‍ നിന്ന് 145 രൂപയായി വര്‍ധിച്ചു.

വേദനസംഹാരികള്‍ക്ക് 60 ശതമാനം മുതല്‍ 80 ശതമാനം വരെ വില വര്‍ധിച്ചിട്ടുണ്ട്. വോവറാന്‍-50, എന്ന ഗുളികയ്ക്ക് രണ്ടു രൂപയില്‍ നിന്ന് അഞ്ചു രൂപയായി ഉയര്‍ന്നു.

ആന്‍റിബയോട്ടിക്കുകള്‍ക്കും വന്‍വിലവര്‍ധനയാണുണ്ടായിരിക്കുന്നത്. അസിത്രോമൈസിന്‍, അമോക്‌സിസിലിന്‍ എന്നീ മരുന്നുകള്‍ക്കൊക്കെ വില വര്‍ധിച്ചു. അസിത്രോമൈസിന്‍ ഗുളികയ്ക്ക് ഒരെണ്ണത്തിന് 30.85 രൂപയാണ് ഇപ്പോഴത്തെ വില. നേരത്തെ 23 രൂപയായിരുന്നു. ആറ് രൂപ വിലയുണ്ടായിരുന്ന അമോക്‌സിസിലിന്‍-500 എന്ന കാപ്‌സ്യൂളിന് ഒന്നിന് 9.65 രൂപയാണ് ഇപ്പോഴത്തെ വില.

കുട്ടികള്‍ക്കുള്ള ചുമസംഹാരിയായ കോറക്‌സ് എന്ന മരുന്നിന് നേരത്തേ 38 രൂപയായിരുന്നു. വെറും മാസങ്ങള്‍കൊണ്ട് 50 മില്ലിഗ്രാമിന് 75 രൂപയായി വര്‍ധിച്ചു.

രക്ത സമ്മര്‍ദത്തിനുള്ള എനലാപ്‌റില്‍, വേദനയ്ക്കുള്ള അസിക്‌ളോ ഫെനാക്, അള്‍സറിനുള്ള റാബിപ്രാസോള്‍, പന്‍റാപ്രാസോള്‍ എന്നീ മരുന്നുകള്‍ക്കും 20 ശതമാനം മുതല്‍ 35 ശതമാനം വരെ വില വര്‍ധിച്ചിട്ടുണ്ട്. പൊള്ളലിന് ഉപയോഗിക്കുന്ന സില്‍വര്‍ സള്‍ഫാഡയോസിന്‍ ഓയിന്‍മെന്‍റിന് 25 ഗ്രാം ട്യൂബിന് 75 രൂപയാണ് വില. 10 ഗ്രാമിന് 40 രൂപയും. നേരത്തേ, 10 ഗ്രാമിന് 19 രൂപയായിരുന്നു വില.

No comments:

Post a Comment