Friday, 12 October 2012


ജെയിംസ് ബോണ്ട് @ 50
കെ.കെ.ബാലരാമന്‍

13 Oct 2012


''മൈ നേം ഈസ് ബോണ്ട്, ജെയിംസ് ബോണ്ട്''. വെള്ളിത്തിരയില്‍ ആദ്യമായി ഒരു നടന്‍ ഈ വാചകം പറഞ്ഞത് 1962-ലാണ്. 32 വയസ്സുള്ള താരതമ്യേന അപ്രസിദ്ധനായ ഷോ കോണറിയായിരുന്നു ഇയാന്‍ ഫ്ലെമിങ് എന്ന ബ്രിട്ടീഷ് എഴുത്തുകാരന്‍ സൃഷ്ടിച്ച രഹസ്യ പോലീസുകാരനായി വന്നത്. ജോണ്‍ എഫ്. കെന്നഡിയായിരുന്നു അന്ന് യു.എസ്. പ്രസിഡന്റ്, യു.എസ്.എസ്. ആറിന്റെ തലവന്‍ നികിത ക്രൂഷ്‌ചേവും. ജോണ്‍ 23-ാമനായിരുന്നു മാര്‍പാപ്പ. അഞ്ച് പതിറ്റാണ്ട് കഴിഞ്ഞു. കെന്നഡി കഴിഞ്ഞുവന്ന ഒമ്പതാമത്തെ മനുഷ്യനാണ് യു.എസ്സ്. പ്രസിഡന്റ്, കത്തോലിക്ക സഭ ഭരിക്കുന്നത് ജോണ്‍ 23-ാമന്‍ കഴിഞ്ഞുള്ള നാലാമത്തെ മാര്‍പാപ്പയാണ്. സോവിയറ്റ് യൂണിയന്‍ തന്നെ പൊളിഞ്ഞ് ഇല്ലാതായിട്ട് 22 വര്‍ഷമായി. ആദ്യത്തെ ബോണ്ട് നായകന്‍ കോണറിക്ക് 82 വയസ്സായി, അഭിനയം തന്നെ നിര്‍ത്തിയിട്ട് നാലഞ്ചു വര്‍ഷവുമായി.

എന്നാല്‍ ആദ്യചിത്രം ഇറങ്ങിയതിന്റെ അര നൂറ്റാണ്ട് ആഘോഷിക്കുന്ന വര്‍ഷം ജെയിംസ് ബോണ്ട് പരമ്പരയിലെ 23-ാം ചിത്രവും പുറത്തിറങ്ങുന്നു -സൈ്കഫാള്‍. ഇവിടെയും ജെയിംസ് ബോണ്ട് ആദ്യ ചിത്രത്തിലെ പോലെ 30-കള്‍ക്കും 40-കള്‍ക്കും ഇടയില്‍ പ്രായമുള്ള മനുഷ്യന്‍ തന്നെ. വെള്ളിത്തിരയില്‍ ജെയിംസ് ബോണ്ടിന്റെ കോട്ടണിയുന്ന ഏഴാമത്തെ നടനായ ഡാനിയല്‍ ക്രെയ്ഗാണ് ഈ ചിത്രത്തിലും ലോകപ്രസിദ്ധനായ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായി പ്രത്യക്ഷപ്പെടുന്നത്. ബോണ്ട് സിനിമാ ചരിത്രത്തിലും ഒരു റെക്കോഡ് സൃഷ്ടിക്കുകയാണ് -ഒരേ കഥാപാത്രം നായകനായി ഒരു ചലച്ചിത്ര പരമ്പരയും (ഫിലിം ഫ്രാഞ്ചൈസ്) ഹോളിവുഡില്‍ ഇത്രയും നാള്‍ അതിജീവിച്ചില്ല. ഒരു പരമ്പരയ്ക്കും ഇത്രയും വിജയം അവകാശപ്പെടാനുമില്ല - ഇതേവരെ ഇറങ്ങിയ ബോണ്ട് ചിത്രങ്ങളോരോന്നും മുന്‍ഗാമിയേക്കാള്‍ പണം വാരിയ ചരിത്രമേയുള്ളൂ.

ബോണ്ടിനെ സൃഷ്ടിച്ച ഫ്ലെമിങ്, രണ്ടാം ലോക മഹായുദ്ധകാലത്ത് നാവിക സേനയുടെ രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബോണ്ട് ഏര്‍പ്പെടുന്ന തരം സാഹസങ്ങള്‍ പരിചയമുള്ള അനേകം കമാന്‍ഡോകളെയും കമാന്‍ഡര്‍മാരെയും പരിചയവുമുണ്ട്. പില്‍ക്കാലത്ത് റോയ്‌റ്റേഴ്‌സിന്റെ ലേഖകനായി കുറച്ചുനാള്‍ പ്രവര്‍ത്തിച്ചശേഷം നോവലെഴുത്തിലേക്ക് തിരിഞ്ഞപ്പോള്‍ തന്റെ നോവലുകള്‍ ബെസ്റ്റ് സെല്ലറുകളാകുമെന്നോ അവാര്‍ഡുകള്‍ നേടുമോ എന്നുമുള്ള വ്യാമോഹങ്ങളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല.

എം.ഐ.6 എന്ന് വിളിക്കുന്ന ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥനാണ് ബോണ്ട്. കോഡ് നേം ഡബിള്‍ ഓ സെവന്‍ - ആ രണ്ട് പൂജ്യങ്ങളുടെ അര്‍ഥം കൊല്ലാന്‍ അധികാരമുള്ളവന്‍ എന്നാണ്. അതായത് ലൈസന്‍സ് ടു കില്‍ കൈയിലുണ്ടെന്ന് അര്‍ഥം. ശത്രുരാജ്യങ്ങളുടെ രഹസ്യങ്ങള്‍ കണ്ടെത്തുന്നതിനേക്കാളും ബോണ്ട് സമയം ചെലവിട്ടത് അന്തര്‍ദേശീയ കുറ്റവാളികളെ പിടികൂടുന്നതിനാണ്. ഇക്കാര്യം പരിഗണിച്ചാവണം, പാശ്ചാത്യലോകത്തിന്റെ പ്രഖ്യാപിത ശത്രുവായ സോവിയറ്റ് യൂണിയന്‍ ഓര്‍ഡര്‍ ഓഫ് ലെനിന്‍ പോലുള്ള പരമോന്നത ബഹുമതി പോലും ബോണ്ടിന് നല്‍കുന്നുണ്ട് ഏതോ സിനിമയില്‍.

ബോണ്ടിനെ പോലുള്ള വെള്ളിത്തിര കഥാപാത്രങ്ങളുടെ സമാനരെ നോക്കിയാല്‍ മിക്കവരും സ്‌പൈഡര്‍മാനും ബാറ്റ്മാനും പോലുള്ള ചിത്രകഥാ നായകരായിരിക്കും. ജെയിംസ് ബോണ്ട് ഒരു ഫിലിം ബ്രാന്‍ഡായി സ്ഥാപിക്കപ്പെട്ട ശേഷമാണ് സൂപ്പര്‍മാന്‍ പോലും വെള്ളിത്തിരയില്‍ വന്നത് എന്നും ഓര്‍ക്കുക. ബോണ്ടിനെ പോലെ സാധാരണമനുഷ്യര്‍ തന്നെ ഇങ്ങനെ പരമ്പരകളില്‍ നായകരായി തുടങ്ങിയത് ഇന്‍ഡ്യാന ജോസും ഡൈ ഹാഡ് സീരീസിലെ ജോണ്‍ മക്ലേനും ജേസണ്‍ ബൂണുമൊക്കെ വെള്ളിത്തിരയില്‍ വന്നപ്പോഴാണ്. ആദ്യത്തെ ജെയിംസ് ബോണ്ട് ഷോ കോണറി വേഷമഴിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇവരെല്ലാം പ്രത്യക്ഷപ്പെട്ടത്. (ഇന്‍ഡ്യാന ജോണ്‍സ് പരമ്പരയിലെ മൂന്നാം ചിത്രത്തില്‍ ഇന്‍ഡിയുടെ അച്ഛനായി ഷോ കോണറിയെ കാസ്റ്റ് ചെയ്തപ്പോള്‍ 'ഇന്‍ഡ്യാന ജോണ്‍സ് മീറ്റ്‌സ് ജെയിംസ് ബോണ്ട്' എന്നാണ് ടൈം മാഗസീന്‍ പറഞ്ഞത്).

1953-ലാണ് ആദ്യത്തെ ബോണ്ട് നോവലായ കസീനോ റൊയാല്‍ പുറത്തിറങ്ങിയത്, 1964-ല്‍ 56-ാമത്തെ വയസ്സില്‍ മരണമടയുന്നതുവരെ 12 ജെയിംസ് ബോണ്ട് നോവലുകളാണ് ഫ്ലെമിങ് എഴുതിയത്. പകരം മറ്റു നോവലിസ്റ്റുകള്‍ ഫ്ലെമിങ് എഴുതേണ്ടിയിരുന്ന നോവലുകള്‍ എഴുതി, അങ്ങനെയാണ് 23 ബോണ്ട് ചിത്രങ്ങള്‍ ഉണ്ടായത്.

സത്യത്തില്‍ ആദ്യത്തെ ഏതാനും ബോണ്ട് ചിത്രങ്ങള്‍ക്ക് മാത്രമെ ഫ്ലെമിങ്ങിന്റെ നോവലുകളുമായി ശരിയായ സാദൃശ്യമുണ്ടായിരുന്നുള്ളൂ, പില്‍ക്കാലത്തെ മിക്ക ചിത്രങ്ങളും നോവലുകളുടെ പേരുകളെ മാത്രം 
ആശ്രയിക്കുന്നചലച്ചിത്രാവിഷ്‌കാരങ്ങളായിരുന്നു.

സത്യത്തില്‍ ജെയിംസ് ബോണ്ട് സിനിമ ഒരു ഫോര്‍മുലയാണ്. ചിത്രത്തില്‍ ലോകം മുഴുവന്‍ നശിപ്പിക്കാന്‍ ശേഷിയുള്ള ഒരു വില്ലന്‍ കാണും. പിന്നെബോണ്ടിന്റെ കിടപ്പറ പങ്കിടുന്ന സുന്ദരികള്‍, തകര്‍പ്പന്‍ ചേസുകള്‍, ഏറ്റുമുട്ടലുകള്‍, ശത്രുക്കളെ വീഴ്ത്താന്‍ ബോണ്ടുപയോഗിക്കുന്ന സൂത്രയന്ത്രങ്ങള്‍. ഇത് വിശ്വസിക്കാവുന്ന വിനോദ ഫോര്‍മുലയാണൊണ് അരനൂറ്റാണ്ടുകാലത്തെ ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ പതിവുവിജയം തെളിയിക്കുന്നത്.

ആദ്യത്തെ ഏഴ് ചിത്രങ്ങള്‍ക്കുശേഷം മടുത്തിട്ടാണ് ഷോ കോണറി ബോണ്ടിന്റെ വേഷം ഉപേക്ഷിച്ചത്. രണ്ടാമത്തെ ബോണ്ട് ജോര്‍ജ് ലാസന്‍ബി ഒറ്റ ചിത്രത്തിലെ ആ വേഷമണിഞ്ഞുള്ളൂ. പിന്നെ ദീര്‍ഘകാലം ബോണ്ടായത് റോജര്‍ മൂറായിരുന്നു. 57-ാമത്തെ വയസ്സില്‍ ബോണ്ടിന്റെ വേഷംകെട്ടുന്ന ഏറ്റവും പ്രായം കൂടിയ നടന്‍ എന്ന ബഹുമതിയോടെ അദ്ദേഹം അരങ്ങൊഴിഞ്ഞു. പിന്നെ രണ്ട് ചിത്രങ്ങളില്‍ ടിമോത്തി ഡാല്‍ട്ടണും നാലെണ്ണത്തില്‍ പിയേഴ്‌സ് ബ്രോസ്‌നനും ബോണ്ടായി വന്നു. അതിനുശേഷമാണ് ഇന്ന് ജനം കാണുന്ന ഡാനിയല്‍ ക്രെയ്ഗ് ബോണ്ടാകുന്നത്. വര്‍ഷങ്ങള്‍ക്കിടയില്‍ ബോണ്ടിന് മാനുഷികമായ വ്യക്തിത്വം നല്‍കി ക്രെയ്ഗ്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബോണ്ട് ചിത്രങ്ങള്‍ ബ്രാന്‍ഡ് മാര്‍ക്കറ്റിങ്ങിന്റെ വേദിയുമായിട്ടുണ്ട്. റോളക്‌സ് കെട്ടിയിരുന്ന ബോണ്ട് അങ്ങനെയാണ് ഒമേഗ വാച്ച് ഉപയോഗിക്കാന്‍ തുടങ്ങിയത്. ആസ്റ്റണ്‍മാര്‍ട്ടിന്‍ മാത്രം ഓടിച്ചിരുന്ന ബോണ്ട് ബി.എം.ഡബ്ല്യുവും ലാന്‍ഡ് റോവറും ഓടിച്ചുതുടങ്ങിയത്. വോഡ്ക മാര്‍ച്ചിനി മാത്രം കഴിച്ചിരുന്നയാള്‍ ഹെയ്‌നിക്കന്‍ ബിയറും കൊക്കോകോളയും കുടിച്ചുതുടങ്ങിയത്. ഏറ്റവും പുതിയ ചിത്രത്തിന്റെ നിര്‍മാണച്ചെലവില്‍ പാതിയും ഇങ്ങനെ ബ്രാന്‍ഡ് പാര്‍ട്ട്ണര്‍മാരില്‍ നിന്നാണ് നേടിയതെന്നും പറയപ്പെടുന്നു.

No comments:

Post a Comment