Wednesday, 31 October 2012


അഭിസാരികയും ഞാനും
മുരളി തുമ്മാരുകുടി
Posted on: 08 Aug 2012

ഞാനൊരു ബുദ്ധിമാനാണെന്നുള്ള രഹസ്യം ഇതുവരെ എന്റെ വായനക്കാരോട് പങ്കു വെച്ചിട്ടില്ല എന്നു തോന്നുന്നു. സാധാരണ എന്റെ ലേഖനങ്ങള്‍ വായിച്ചാല്‍ അതു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണു താനും.

ഞാന്‍ പക്ഷെ ഒരു പൊങ്ങച്ചക്കാരനാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ അഥവാ ഞാന്‍ പറഞ്ഞില്ലെങ്കിലും എന്റെ രണ്ടോ മൂന്നോ ലേഖനം വായിച്ചു കഴിഞ്ഞാല്‍ മനസ്സിലാകും 'ഞാന്‍' എന്ന ആ ഭാവം, ലോകത്തിലെന്തു കുന്തത്തേയും പറ്റിയുള്ള ആധികാരികമായ ആ എഴുത്ത് പോരാത്തതിന് ഐ.പി.എസ്. ഓഫീസര്‍ തൊട്ട് മെലിന്റ വരെയുള്ള പലരുടെ നെയിം ഡ്രോപ്പിംഗ് തെളിവ് വേറെ എന്തുവേണം?

ഇത്തവണ കഥ തുടങ്ങുന്നത് എന്റെ ബുദ്ധിയും പൊങ്ങച്ചവും കൂടിച്ചേരുന്നിടത്താണ്. ഓരോ മൂന്നു മാസവും കൂടുമ്പോള്‍ ഞാന്‍ എന്റെ മാതൃഭൂമി വെബ്മാസ്റ്ററോട് പറഞ്ഞ് എന്റെ വിസിറ്റര്‍ സ്റ്റാറ്റിസ്റ്റിക്‌സ് എടുക്കും. അതായത് എത്രപേര്‍ എന്റെ ലേഖനത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തു. എത്ര പേര്‍ രണ്ടാമതു വന്നു എന്നിങ്ങനെ വന്നവരുടെ പേരും മേല്‍വിലാസവും വണ്ടി നമ്പറും ഒക്കെ മാതൃഭൂമി തരുമെങ്കിലും ഞാനതുവാങ്ങാറില്ല. (അതു പുളു).

അങ്ങനെ ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള സ്റ്റാറ്റിസ്റ്റിക്‌സ് എടുത്ത ഞാന്‍ ഞെട്ടി. വായനക്കാരുടെ എണ്ണം പതിനായിരത്തില്‍ നിന്നും ഒരു ലക്ഷം വരെ എത്തിയിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 99596. അതില്‍ 93487 പേര്‍ യുണീക് വിസിറ്റേഴ്‌സ് ആണ്. അതായത് സൂപ്പര്‍സ്റ്റാര്‍ പടമിറങ്ങുമ്പോള്‍ ഫാന്‍ക്ലബുകാര്‍ രണ്ടും മൂന്നും കാണുന്നപോലെ അല്ലാതെ ഒറ്റപ്രാവശ്യം മാത്രം വന്നവര്‍ 93000-ല്‍ പരം.

എന്നെ രണ്ടാമത് അത്ഭുതപ്പെടുത്തിയത് ഏതു കഥക്കാണ് ആളുകൂടിയത് എന്നതാണ്. ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ടത് 'തുണിയില്ലാതെ ഓടുന്നവര്‍' എന്ന ലേഖനം. രണ്ടാമത്തേതാകട്ടെ 'ചുംബനത്തിന്റെ ആഗോളവല്‍ക്കരണം'. കഴിഞ്ഞ മൂന്നു മാസത്തേതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 'വിശ്വാസത്തിന്റെ ഒറ്റപ്പൈന്‍ മരത്തിന്' 25000 ക്ലിക്ക് മാത്രം.

ക്ലിക്ക് കൂടുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. ഏതു ദിവസം വന്നു എന്നത് ഒന്ന്. വ്യാഴം തൊട്ട് ഞായര്‍ വരെ വന്നാല്‍ ആളു കുറയും. ഒന്നല്ലെങ്കില്‍ ഗള്‍ഫില്‍ അല്ലെങ്കില്‍ നാട്ടില്‍ വീക്കെന്റാണല്ലോ. അവധികഴിഞ്ഞ് ആളു വരുമ്പോഴേക്കും സാധനം ഉള്ളിലെ പേജില്‍ എത്തിയിരിക്കും. പിന്നെ എന്റെ ഫാന്‍ ക്ലബ്ബുമാത്രമേ തപ്പിയെടുത്ത് വായിക്കൂ.

പക്ഷെ എന്തു കാരണമായാലും മുപ്പതിനായിരത്തില്‍ നിന്നും ഒരു ലക്ഷത്തിലേക്ക് ലേഖനത്തിന്റെ റീഡര്‍ഷിപ്പ് എത്തിച്ചതില്‍ ചുംബനത്തിനും തുണിയില്ലാത്തതിനും ഒരു പങ്കുണ്ടെന്ന് എന്റെ വക്രബുദ്ധിപറയുന്നു.

സംഗതി ഒരു ലക്ഷം കടത്തണമെന്നത് ഒരു വാശിയായി. തുണി ഉരിഞ്ഞപ്പോള്‍ ഒരു 99,000 ആയെങ്കില്‍ ഒരു ലക്ഷം കടക്കാന്‍ എന്തു ചെയ്യണമെന്ന് ആരെങ്കിലും പറഞ്ഞു തരണോ?

അതുകൊണ്ടാണിത്തവണ ഞാന്‍ ഒരു അഭിസാരികയെ കൂട്ടുപിടിച്ചത്.
'ഈ മാമന്‍ ഞങ്ങളെ നാറ്റിക്കും.' മരുമക്കളുടെ ആത്മഗതം എനിക്ക് കേള്‍ക്കാം.
'ഇയാള്‍ ഇതും ഇതിലപ്പുറവും ചെയ്യും' പതിവു വിമര്‍ശകരുടെ കമന്റും എനിക്ക് മുന്‍കൂര്‍ വായിക്കാം.
'മുരളിസാര്‍ ധൈര്യമായി എഴുതണം ഇതേവരെ എന്താണ് സെക്‌സ് കൈകാര്യം ചെയ്യാത്തതെന്ന് ഞങ്ങള്‍ നോക്കിയിരിക്കുകയായിരുന്നു'.
അതു ബിനുവും കൂട്ടരും ആണ്.

ഈ കഥയില്‍ അഞ്ചു കഥാപാത്രങ്ങള്‍ ഉണ്ട്. അവര്‍ വരുന്ന ഓര്‍ഡര്‍ ഇതാണ്.
ഒന്ന് - ഞാന്‍ തന്നെ
രണ്ട് - ഒരു അഭിസാരിക
മൂന്നും നാലും -എന്റെ സഹോദരിമാര്‍
അഞ്ച് - എന്റെ അച്ഛന്‍

എന്റെ അച്ഛന്‍ ഞങ്ങളുടെ ഏറ്റവും വലിയ സുഹൃത്തായിരുന്നു എന്നു ഞാന്‍ മുന്‍പു പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. എന്തു കാര്യവും അച്ഛനോടു ചോദിക്കാനും പറയാനും ഉള്ള സ്വാതന്ദ്ര്യം എനിക്ക് എല്ലാക്കാലത്തും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഏഴാം വയസ്സില്‍ തൊട്ട് അവിശ്വാസിയാവാന്‍ എനിക്ക് പറ്റിയത്.

അച്ഛനാണെങ്കില്‍ ഒരു പഴഞ്ചന്‍ ഒന്നുമല്ല. ഞങ്ങള്‍ ഒന്നും സിഗരറ്റ് വലിക്കാത്തതിനെപ്പറ്റി അച്ഛന്റെ അഭിപ്രായം ഇതായിരുന്നു.
'ഒരു പ്രാവശ്യം പോലും ചെയ്തുനോക്കാതെ ഇഷ്ടമല്ല എന്നു പറയുന്നതില്‍ എന്തുകാര്യം. ധൈര്യം ഉണ്ടെങ്കില്‍ ആദ്യം ഒന്നു വലിച്ചു നോക്ക് എന്നിട്ട് നിര്‍ത്തൂ'
(എന്തു നല്ല അച്ഛന്‍)

'ചേട്ടന്‍ പുരാണം പറയാതെ അഭിസാരികയുടെ കാര്യം പറ'.
'ശരി ശരി'

വെങ്ങോലയിലെ കര്‍ഷകഗ്രന്ഥാലയത്തില്‍ ഞാന്‍ അംഗത്വം എടുക്കുമ്പോള്‍ എനിക്ക് വയസ്സ് പത്തോ പതിനൊന്നോ ആണ്. വീട്ടിലുള്ളതെല്ലാം വായിക്കുന്നതുകണ്ടിട്ട് അമ്മാവനാണ് എനിക്ക് അംഗത്വം എടുത്തുതന്നത്. എന്റെ മൂത്തസഹോദരന്റെ പോലും ഗ്രന്ഥശാലയിലെ മെമ്പര്‍ഷിപ്പ് നമ്പര്‍ എനിക്ക് പുറകിലാണ്.

അവിടെ നിന്ന് ഞാന്‍ എല്ലാ ആഴ്ചയും ഒരു പുസ്തകം എടുക്കും. വായിക്കാന്‍ ശ്രമിക്കുകയും ചെയ്യും. പലതും എന്റെ പ്രായത്തില്‍ കവിഞ്ഞ ബുദ്ധിവൈഭവം ആവശ്യമുള്ളതായിരുന്നു. അതുകൊണ്ടുതന്നെ അവ വായിച്ച് തീര്‍ക്കാതെ മടക്കും.

ഏതോ ഒരവധിക്കാലത്ത് ഞാന്‍ ഒരു നാടകം അവിടെ നിന്നെടുത്തു. ഒരു ദിവസം അതും വായിച്ചുകൊണ്ടിരിപ്പാണ്. അപ്പോഴാണ് ഒരു അഭിസാരിക കയറി വരുന്നത്.

സംഭവം ഇതാണ്. മിടുക്കന്‍ ആയ ഒരു പയ്യന്‍. അവന് കുറച്ചു മൂത്തസഹോദരിമാര്‍, പതിവുപോലെ രോഗിയായ അച്ഛന്‍, അമ്മയില്ല എന്നു തോന്നുന്നു. ഇവരാണ് കഥയിലെ പ്രധാന കഥാപാത്രങ്ങള്‍.

ചേച്ചി കോളേജ് പഠനം ഉപേക്ഷിച്ച് കുടുംബത്തിനുവേണ്ടി അധ്വാനിക്കുന്നു. അനിയനെ നല്ല കോളേജില്‍ വിട്ടു പഠിപ്പിക്കുന്നു. അനിയന്‍ പഠനം എല്ലാം കഴിഞ്ഞ് ജോലികിട്ടി നാട്ടില്‍ എത്തുന്നു. ഇനി ചേച്ചിയെ ജോലിക്കൊന്നും വിടാതെ നോക്കണം- അതാണവന്റെ ലക്ഷ്യം.

പക്ഷെ ടൗണില്‍ വെച്ച് ആരോ അവനോടു പറയുന്നു 'നിന്റെ സഹോദരി ഒരു അഭിസാരികയാണ്'. അതുകേട്ട് അവന്‍ ആകെ തളരുന്നു എന്നതാണ് കഥ.

കഥയില്‍ പൊതുവെ വലിയ പ്രശ്‌നം ഇല്ലെങ്കിലും ഈ അഭിസാരിക പ്രയോഗം എന്നെ പറ്റിച്ചു.

സംഭവം നടന്നത് പിറവം ഉപതിരഞ്ഞെടുപ്പിനു മുന്‍പാണെന്ന് പറയേണ്ടല്ലോ. എനിക്ക് ആ വാക്കിന്റെ അര്‍ത്ഥം പിടികിട്ടിയില്ല.

ചേച്ചി എന്തു പണി ചെയ്തിട്ടാണെങ്കിലും അനിയനെ പഠിപ്പിക്കുന്നതില്‍ എനിക്കൊരു പ്രശ്‌നം തോന്നിയില്ല. പിന്നെ എന്തിനാണ് അനിയന്‍ തളരുന്നത്. വയലാര്‍ പറഞ്ഞപോലെ 'അഭിസാരിക' അത്ര കുഴപ്പമാണെന്നറിഞ്ഞീല ഞാന്‍.

ഈ വാക്ക് ക്രാക്ക് ചെയ്യാതെ രസവള്ളി തിരിച്ചുപിടിക്കാന്‍ പറ്റില്ല എന്തു ചെയ്യും?

ഞാന്‍ എന്റെ ചെറിയ ചേച്ചിയുടെ അടുത്തെത്തി പ്രശ്‌നം അവതരിപ്പിച്ചു.

'എനിക്കൊന്നും അറിയാന്‍ പാടില്ല. നീ മൂത്ത ചേച്ചിയോടു ചോദിക്ക്'
ചേച്ചി ഫയല്‍ മടക്കി.
സത്യമായിരുന്നോ നാണമായിരുന്നോ എന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നില്ല.

പ്രശ്‌നം ഹൈക്കോര്‍ട്ടില്‍ എത്തി എന്റെ വല്യചേച്ചി അല്പം സ്ട്രിക്റ്റ് ആണ്.
പക്ഷെ ഇതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന ഒരു സംശയം പോലും എനിക്കില്ല. ഞാന്‍ മൂത്ത ചേച്ചിയുടെ അടുത്തെത്തി.

പ്രശ്‌നം കേട്ടതും ചേച്ചി പുസ്തകം എന്റെ കയ്യില്‍ നിന്നും വാങ്ങി. എന്നിട്ട് ചൂടായി.

'അനാവശ്യം ഒക്കെവായിച്ചോളും, ഇനി ഞാന്‍ പറയാതെ ലൈബ്രറിയില്‍ പോകരുത്.'

എനിക്ക് കരച്ചില്‍ വന്നു, കാരണം ഒരു നേരം ഭക്ഷണം കഴിക്കരുത് എന്നു പറഞ്ഞാല്‍ എനിക്ക് സഹിക്കാം. പക്ഷെ പുസ്തകം വായിക്കരുത് എന്നു പറഞ്ഞാല്‍ സഹിക്കാനേ പറ്റില്ല. പോരാത്തതിന് എന്റെ മേലുള്ള കുറ്റം എന്താണെന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല. അതുമല്ല എന്റെ ഒറിജിനല്‍ പ്രശ്‌നം അവിടെത്തന്നെ കിടക്കുന്നു. എന്താണീ അഭിസാരിക?

എന്റെ ഭാഗ്യത്തിന് അന്ന് അച്ഛന്‍ അവിടെ ഉണ്ടായിരുന്നു. എന്റെ കരച്ചില്‍ കേട്ട് അച്ഛന്‍ അങ്ങോട്ട് വന്നു. ചേച്ചി സ്ഥലം വിട്ടു.

ഞാന്‍ പ്രശ്‌നം അച്ഛന്റെ മുന്‍പില്‍ അവതരിപ്പിച്ചു.

'ഇത്രേ ഉള്ളോ കാര്യം. അഭിസാരിക എന്നാല്‍ പുരുഷന്‍മാരെ വശീകരിച്ച് അവരുടെ പണം തട്ടിയെടുക്കുന്ന സ്ത്രീ' അച്ഛന്‍ പറഞ്ഞു.

എനിക്ക് എല്ലാം ക്ലിയര്‍ ആയി. സ്വന്തം സഹോദരി അധ്വാനിച്ച് തന്നെ പഠിപ്പിച്ചു എന്നാണ് കഥയിലെ നായകന്‍ വിചാരിച്ചത്. പക്ഷെ അത് ആളെ വശീകരിച്ച് തട്ടിയെടുത്തതാണെന്നറിഞ്ഞപ്പോള്‍ അയാള്‍ക്ക് വിഷമമായി. ആരാണെങ്കിലും വിഷമിക്കുമല്ലോ.

അച്ഛന്‍ ചേച്ചിയോട് എന്താണ് പറഞ്ഞതെന്ന് എനിക്ക് അറിയില്ല. പക്ഷെ എന്റെ ലൈബ്രറി ബാന്‍ എന്‍ഫോര്‍സ് ചെയ്യപ്പെട്ടില്ല.
സെക്‌സ് എഡ്യുക്കേഷന്റെ ഒന്നാം പാഠമാണ് ഞാന്‍ അന്ന് അച്ഛനില്‍ നിന്ന് പഠിച്ചത്.

ഒന്ന്: കുട്ടികളോട് ഒരു കാര്യവും ശരിയല്ല എന്ന് പറയരുത്.
രണ്ട്: കുട്ടികള്‍ക്ക് എല്ലാകാര്യങ്ങളും ഒറ്റയടിക്ക് പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. അവരുടെ കോംപ്രിഹെന്‍ഷന്‍ അനുസരിച്ചുള്ള ഉത്തരം മതി.
മൂന്ന്: കുട്ടികള്‍ക്ക് എന്തും അച്ഛനോടോ അമ്മയോടോ (സഹോദരങ്ങളോടോ) ചോദിക്കാന്‍ ഉള്ള സ്വാതന്ത്ര്യം വേണം.

സെക്‌സിനെപ്പറ്റി യാതൊരു സങ്കോചവും ഇല്ലാതെ വായിക്കാനും പറയാനും പ്രവര്‍ത്തിക്കാനും എനിക്ക് ധൈര്യം തന്നതിന് ഞാന്‍ നന്ദി പറയുന്നത് എന്റെ അച്ഛനോടാണ്.

പിന്നെ പേരും രൂപവും ഇല്ലാത്ത ആ അഭിസാരികയോടും. 

No comments:

Post a Comment