
ഒട്ടും തന്നെ മദ്യാംശം (ആല്‍ക്കഹോള്‍) ഇല്ലാത്തതും ഏറേക്കാലം കേടുകൂടാതെ സംസ്‌കരിച്ച് സൂക്ഷിക്കാവുന്നതുമാണ് നീര. പ്രകൃതിദത്ത പാനീയങ്ങളില്‍ ഏറ്റവുമധികം ഔഷധഗുണമുള്ളതും പോഷക സമ്പന്നമായതും രുചിയേറിയതുമായ ഒരു പാനീയം.
മധുരക്കള്ള് പുളിക്കുമ്പോള്‍ പ്രകൃതിദത്തമായ പഞ്ചസാരയുടെ അംശം നഷ്ടപ്പെട്ട് എട്ടു ശതമാനത്തോളം ആല്‍ക്കഹോള്‍ അടങ്ങിയ കള്ളായി മാറും. എന്നാല്‍, മധുരക്കള്ള് പുളിക്കാതെ സൂക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യ മൈസൂരിലെ ഡി.എഫ്.ആര്‍.എല്ലും സി.എഫ്.ടി.ആര്‍.ഐ.യും കൂടി വികസിപ്പിച്ചെടുത്തിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലുള്ള പിലിക്കോട്ടെ റീജ്യണല്‍ അഗ്രികള്‍ച്ചര്‍ സ്റ്റേഷനും നീര സംസ്‌കരിക്കാനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയിട്ടുണ്ട്. മൂന്നു ദിവസം മുതല്‍ ആറുമാസം വരെ നീര പുളിക്കാതെ സൂക്ഷിക്കാം. ലിറ്ററിന് 45 രൂപ വരെ വില ലഭിക്കുമെന്നതിനാല്‍ കേര കര്‍ഷകര്‍ക്ക് വളരെ ലാഭകരം. ഒരു തെങ്ങ് രാവിലെയും വൈകുന്നേരവും ചെത്തിയാല്‍ ഏകദേശം നാലു ലിറ്റര്‍ വരെ നീര ലഭിക്കും. ഒരു തെങ്ങ് വര്‍ഷത്തില്‍ ആറുമാസം വരെ ചെത്താന്‍ സാധിക്കും. ചെത്തു തൊളിലാളികളുടെ തൊഴിലിന് കോട്ടംതട്ടാതെ ഇപ്പോള്‍ കേരളത്തില്‍ ഉള്ള തെങ്ങുകളുടെ ഒരുശതമാനമെങ്കിലും മധുരക്കള്ള് ഉത്പാദനത്തിന് നീക്കി വെക്കുകയാണെങ്കില്‍ നീരയിലൂടെ വര്‍ഷം 2,000 കോടി രൂപയുടെ വരുമാനമാണ് കേരളത്തിന് ലഭിക്കുക. ഒട്ടനവധി തൊഴിലവസരങ്ങളും ലഭിക്കും. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും അത് മുതല്‍ക്കൂട്ടാകും. ഇത്തരത്തില്‍ വ്യാവസായികമായി നീരയുത്പാദനം ആരംഭിക്കുന്നതിനെ നാളികേര വികസന ബോര്‍ഡും പ്രോത്സാഹിപ്പിക്കുന്നുണ്ട്. നീരയുത്പാദനം സംബന്ധിച്ച് സമര്‍പ്പിക്കുന്ന പ്രോജക്ടുകള്‍ക്ക് നാളികേര ടെക്‌നോളജി മിഷന്‍ പദ്ധതി പ്രകാരം ചെലവിന്റെ 25 ശതമാനം സബ്‌സിഡിയായി ബോര്‍ഡ് നല്‍കും.
സാധ്യതകള്‍

തെങ്ങിന്‍ ചക്കരയ്ക്ക് ആവശ്യക്കാര്‍ ഏറിവരികയാണ്. അതിനാല്‍ തന്നെ ഒട്ടുമിക്ക തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളും ഇന്ത്യയില്‍ത്തന്നെ കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളും ചക്കര വ്യാവസായികമായി ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്തുവരുന്നു. ഇന്‍ഡൊനീഷ്യ പോലുള്ള രാജ്യങ്ങളില്‍ ഒരു പടികൂടി കടന്ന് ചക്കര അനുദിന ആവശ്യത്തിനുള്ള പഞ്ചസാരയായി മാറ്റുന്നുണ്ട്. നൂറു ശതമാനം ജൈവോത്പന്നമായ ഈ പഞ്ചസാരയ്ക്ക് ലോകമാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡാണ്. ഇതിനാല്‍ പഞ്ചസാര സിറപ്പ് രൂപത്തിലാക്കി കയറ്റുമതി രംഗത്ത് കുതിക്കുകയാണ് ഇന്‍ഡൊനീഷ്യ. ഇതുകൂടാതെ നീരയില്‍നിന്ന് തേന്‍, തരി രൂപത്തിലാക്കിയ മധുരക്കള്ള്, സോഫ്റ്റ് ഡ്രിങ്ക്‌സ്, ജാം, മിഠായി, കേക്ക്, വൈന്‍, പാനി തുടങ്ങി നിരവധി പോഷകമൂല്യങ്ങളുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണനം നടത്താന്‍ സാധിക്കും. നീരയില്‍ നിന്നുണ്ടാക്കുന്ന തേന്‍ പലഹാരങ്ങളില്‍ ഉപയോഗിക്കാവുന്നതാണെന്ന് കേരള കാര്‍ഷിക സര്‍വകലാശാല കണ്ടെത്തിയിട്ടുണ്ട്. തരി രൂപത്തിലാക്കിയ മധുരക്കള്ള് ആറു മാസം കേടാകാതിരിക്കുന്നതിനാല്‍ പാക്കറ്റിലാക്കി വിപണനം ചെയ്യാം.
ഇന്‍ഡൊനീഷ്യന്‍ മാതൃക
തെങ്ങിന്‍ പഞ്ചസാര വ്യവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്‍ഡൊനീഷ്യ. ആറുലക്ഷം ടണ്‍ ഉത്പാദിപ്പിക്കുന്നതില്‍ 1,44,000 ടണ്‍ കയറ്റുമതി ചെയ്യുന്നു. 1996-ല്‍ ബാലിയില്‍ ആരംഭിച്ച ബിഗ് ട്രീ ഫാംസ് കമ്പനിയിലൂടെ അമേരിക്കക്കാരനായ ബെഞ്ചമിന്‍ റിപ്പിളാണ് ഇതിന്റെ നിര്‍മാണത്തിന് തുടക്കമിട്ടത്.
ജാവ കേന്ദ്രീകരിച്ചാണ് ബിഗ് ട്രീ ഫാംസിന്റെ തെങ്ങിന്‍ പഞ്ചസാര ഉത്പാദനം. ഇവിടെ കേരകര്‍ഷകരുടെ ശരാശരി കൃഷി ഒരു ഹെക്ടറോളം വരും. തോട്ടങ്ങളിലെ 40 മുതല്‍ 50 വരെ തെങ്ങുകള്‍ നീര ചെത്തുന്നതിനായി മാറ്റി നിര്‍ത്തുന്നു. ബാക്കിയില്‍ നിന്നാണ് തേങ്ങ എടുക്കുന്നത്. ജാവയില്‍ കര്‍ഷകര്‍ തന്നെ തെങ്ങില്‍ കയറി തെങ്ങ് ചെത്തി നീര ശേഖരിക്കുന്നു.
50 മുതല്‍ 70 വരെ കര്‍ഷകര്‍ ഉള്‍പ്പെട്ട കര്‍ഷക കൂട്ടായ്മകളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്‌കരണ കേന്ദ്രങ്ങളില്‍ നീരയില്‍ നിന്ന് അവര്‍ തെങ്ങിന്‍ ചക്കരയുണ്ടാക്കുന്നു. ഇതിനായി കര്‍ഷകരുമായി കമ്പനി കരാറില്‍ ഏര്‍പ്പെടുന്നു. സംസ്‌കരണ സൗകര്യങ്ങള്‍ സ്വന്തമാക്കുന്നതിനായി കര്‍ഷകസമൂഹം ഒരു നിശ്ചിത കാലയളവിലേക്ക് കുറഞ്ഞ വിലയ്ക്ക് തെങ്ങിന്‍ ചക്കര കമ്പനിക്ക് നല്‍കണമെന്നതാണ് കരാര്‍.
ചക്കര നിര്‍മാണത്തിന്റെ പരമ്പരാഗത അറിവ് കര്‍ഷകര്‍ക്ക് സ്വന്തമാണ്. പരമ്പരാഗത രീതിയിലാണ് നിര്‍മാണമെങ്കിലും ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍ വിപണിയില്‍ ഉത്പന്നത്തിന്റെ സ്വീകാര്യതയും ഡിമാന്‍ഡും വര്‍ധിക്കുന്നു. 7,000 കേര കര്‍ഷകര്‍ ഉള്‍പ്പെട്ട കൂട്ടായ്മകളോടൊത്താണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. തെങ്ങിന്‍ ചക്കരയുടെ മൂല്യവര്‍ധന നടത്തി തരികള്‍ (ഗ്രാന്യൂള്‍സ്) ആയി പഞ്ചസാര രൂപത്തില്‍ ബിഗ് ട്രീ ഫാംസ് 'സ്വീറ്റ് ട്രീ' ബ്രാന്‍ഡില്‍ തെങ്ങിന്‍ പഞ്ചസാര വിപണിയിലെത്തിക്കുന്നു. തുടക്കത്തില്‍ ഒരുമാസം അമ്പത് കിലോഗ്രാം തെങ്ങിന്‍ പഞ്ചസാരയായിരുന്നു ഉത്പാദനം. അത് പിന്നീട് 150 മുതല്‍ 200 ടണ്‍ വരെയായി വളര്‍ന്നു. കര്‍ഷകര്‍ ശേഖരിക്കുന്ന നീരയില്‍ നിന്ന് കമ്പനി സിറപ്പും ഉത്പാദിപ്പിക്കുന്നുണ്ട്. ഒരു വര്‍ഷം 12,000 ടണ്‍ നീരയില്‍ നിന്നാണ് സിറപ്പ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ നിന്ന് 2000 ടണ്‍ സിറപ്പ് ലഭിക്കുന്നു. ഉത്പാദിപ്പിക്കുന്ന തെങ്ങിന്‍ പഞ്ചസാരയുടെ 90 ശതമാനവും ആഭ്യന്തരവിപണിയിലാണ് വില്‍പ്പന നടത്തുന്നതെന്ന് റിപ്പിള്‍ പറയുന്നു. 10 ശതമാനം കയറ്റുമതി ചെയ്യുന്നു. സിറപ്പാകട്ടെ 90 ശതമാനവും കയറ്റുമതി ചെയ്യപ്പെടുന്നു. അമേരിക്ക, യൂറോപ്പ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഇവയ്ക്ക് വന്‍ ഡിമാന്‍ഡാണുള്ളത്.
കേരളത്തില്‍ അബ്കാരി നിയമത്തിന്റെ കുരുക്കുകളാണ് നീര ഉത്പാദനത്തിന് തടസ്സമാകുന്നത്. നീരയാകട്ടെ പൂര്‍ണമായും ആല്‍ക്കഹോള്‍ ഇല്ലാത്തതും പോഷക പാനീയവുമാണ്. നീര സംസ്‌കരിച്ച് വിപണനം നടത്തുന്നതിന് കര്‍ഷക കൂട്ടായ്മകള്‍ക്ക് (കൂട്ടായ്മകള്‍ വഴി മാത്രം) അനുവാദം നല്കുന്നത്, കേരകാര്‍ഷികമേഖലയ്‌ക്കൊന്നാകെ ശക്തിപകരും; കേര കര്‍ഷകര്‍ക്ക് അല്പമെങ്കിലും ആശ്വാസമാകും. ആദ്യത്തെ ഏതാനും വര്‍ഷങ്ങളില്‍ പാനീയം എന്ന നിലയിലുള്ള സംസ്‌കരണത്തേക്കാള്‍ തെങ്ങിന്‍ ചക്കരയും തെങ്ങിന്‍ പഞ്ചസാരയും നീരയില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതു വഴി, കര്‍ഷക കൂട്ടായ്മകള്‍ക്ക്, സംസ്‌കരണ രംഗത്ത് മുന്നേറുന്നതിന് കഴിയും. പൊതുസമൂഹത്തില്‍ മദ്യത്തെക്കുറിച്ചും നീര മദ്യമായി ദുരുപയോഗം ചെയ്യപ്പെടുമോയെന്നതിനെക്കുറിച്ചും ആശങ്കയുണ്ടാവാതിരിക്കുന്നതിന് ഇതു സഹായിക്കും. ഒരു വര്‍ഷമെങ്കിലും പ്രവര്‍ത്തനപരിചയമുള്ള സി.പി.എസ്സുകള്‍, ഫെഡറേഷനുകളായി ആറുമാസമെങ്കിലും പ്രവര്‍ത്തിച്ച്, ഇളനീര്‍ സംഭരണം, കൊപ്ര സംഭരണം തുടങ്ങിയ ഏതെങ്കിലും ഒരു സാമ്പത്തിക പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞവര്‍ക്ക് മാത്രം നീരയുത്പാദത്തിനുള്ള അനുമതി നല്കു കയാണെങ്കില്‍ ഉത്തരവാദിത്വപൂര്‍ണമായ പ്രവര്‍ത്തനം നടത്തുന്നതിന് സഹായകരമായിരിക്കും. *
No comments:
Post a Comment