Friday, 12 October 2012


അഭയം തേടി ഒറ്റരാത്രിയുടെ കാമുകിമാര്‍
പ്രേംചന്ദ്‌

11 Oct 2012

ഏതു നഗരത്തിലും ലൈംഗികത്തൊഴിലാളികളായ സ്ത്രീകളുടെ ജീവിതം ഏറ്റവും തിരസ്‌കൃതമായ അവസ്ഥയില്‍ത്തന്നെ തുടരുകയാണ്-ഒരഭയവുമില്ലാതെ. കോഴിക്കോട് നഗരത്തിലെ ഈ സ്ത്രീദുരന്തങ്ങളിലേക്ക് കണ്ണോടിക്കുകയാണ് 'ഷെല്‍ട്ടര്‍' എന്ന ഡോക്യുഫിക്ഷന്‍

ബുദ്ധിയും സ്വപ്നവും വിറ്റ് ജീവിക്കുന്നത് തെറ്റല്ലെങ്കില്‍ ലൈംഗികത വിറ്റ് ജീവിക്കുന്നതാണോ തെറ്റ് എന്ന ചോദ്യം എഴുത്തുകാരിയും ലൈംഗിക തൊഴിലാളിയുമായ നളിനി ജമീല ചോദിച്ചപ്പോള്‍ അതേറ്റെടുക്കാന്‍ തയ്യാറായ ഒരുകൂട്ടം സാംസ്‌കാരിക നായകന്മാര്‍ കേരളത്തിലുണ്ടായിരുന്നു. അടുത്തിടെ പുറത്തുവന്ന വി.കെ. പ്രകാശിന്റെ 'ട്രിവാന്‍ഡ്രം ലോഡ്ജ്' എന്ന സിനിമയില്‍വരെ നായകനും എഴുത്തുകാരനുമായ അനൂപ്‌മേനോന്‍ വരെ ഈ ചോദ്യം ഏറ്റുപറയുന്നുണ്ട്. അത്രയും മാറ്റത്തിന്റെ പൂമുഖം.

'ലൈംഗിക തൊഴിലാളി' എന്ന പ്രയോഗം 'വേശ്യ' എന്ന പഴയ പ്രയോഗത്തെ പിന്‍തള്ളി നമ്മുടെ പുതിയ കാലത്തിന്റെ വ്യവഹാരങ്ങളില്‍ സ്ഥാനംപിടിച്ചത് ഇതിന്റെ തുടര്‍ച്ചയാണ്. അവര്‍ക്കും അവകാശങ്ങളുണ്ടെന്നും അവരും മനുഷ്യരാണെന്നും പറയാന്‍ ഇവിടെ ആള്‍ക്കാരുണ്ടായി. എന്നാല്‍, വാദമുഖങ്ങള്‍ എന്തൊക്കെയായാലും എന്തൊക്കെ പേരിട്ടുവിളിച്ചാലും ഏതു നഗരത്തിലെയും ഇരുട്ടിന്റെ മറവിലുള്ള സ്ത്രീ ജീവിതങ്ങള്‍ വെളിച്ചത്ത് ഏറ്റവും തിരസ്‌കൃതമായ അവസ്ഥയില്‍തന്നെ തുടരുകയാണ് -ഒരഭയവുമില്ലാതെ.

കോഴിക്കോട് നഗരത്തിലെ ഈ സ്ത്രീ ദുരന്തങ്ങളിലേക്ക് കണ്ണോടിക്കുകയാണ് 'ഷെല്‍ട്ടര്‍' എന്ന ഡോക്യുഫിക്ഷന്‍. 'ഒറ്റരാത്രിയുടെ കാമുകിമാര്‍' എന്ന നാടകത്തിലൂടെ ഇരുട്ടില്‍ അരങ്ങേറുന്ന പെണ്‍വേട്ടക്കാരുടെ മുഖംമൂടികള്‍ അഴിച്ചുമാറ്റിയ അക്കാദമി അവാര്‍ഡ് ജേതാവായ നാടകകൃത്തും സംവിധായകനുമായ എ. ശാന്തകുമാറിന്റെ തിരക്കഥയില്‍ പ്രദീപ് ഗോപാല്‍ സംവിധാനംചെയ്ത 'ഷെല്‍ട്ടറി'ന്റെ ആദ്യ പൊതു പ്രദര്‍ശനം ഇന്ന്, വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് ടൗണ്‍ഹാളില്‍ അരങ്ങേറുകയാണ്.

ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും അവരെ പുനരധിവസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെ നേരത്തേ പൊതു സമൂഹത്തില്‍ ഉയര്‍ന്നുവന്ന ധാരണകളുടെ അടിസ്ഥാനത്തിലാണ് നഗരത്തില്‍ സര്‍ക്കാര്‍ 'ഉജ്‌വാല' എന്ന ഒരഭയകേന്ദ്രം സ്ഥാപിച്ചിരുന്നത്.

എന്നാല്‍, അതിന്ന് അടച്ചുപൂട്ടിയതോടെ ഒരഭയവുമില്ലാത്ത ദയനീയാവസ്ഥയില്‍ തെരുവുകളില്‍ത്തന്നെ അന്തിയുറങ്ങേണ്ട ഗതികേടിലാണ് കോഴിക്കോട് നഗരത്തില്‍ മാത്രമുള്ള അയ്യായിരത്തോളം ലൈംഗിക തൊഴിലാളികള്‍. ആയിരത്തിഅഞ്ഞൂറോളം റജിസ്റ്റര്‍ ചെയ്യപ്പെട്ട ലൈംഗിക തൊഴിലാളികളാണ് നഗരത്തിലുള്ളതെങ്കിലും ബാക്കിവരുന്നവര്‍ ഒരു രേഖകളിലും പെടാതെ അദൃശ്യരായി ജീവിക്കുന്നവരാണ്. റേഷന്‍കാര്‍ഡോ വോട്ടവകാശമോ ഇല്ലാത്തവര്‍, ജീവിക്കുന്നതിന് തെളിവ് ഹാജരാക്കാനില്ലാത്തവര്‍.

പൊതുസമൂഹത്തിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ ശ്മശാനങ്ങള്‍വരെ അഭയകേന്ദ്രമാക്കാന്‍ വിധിക്കപ്പെട്ട ഇവരുടെ ലോകമാണ് 'ഷെല്‍ട്ടര്‍' തുറന്നുകാട്ടുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് അവരുടെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന സംഘടനകളും വ്യക്തികളുമൊക്കെ മിക്കവാറും പിന്‍വാങ്ങിയതോടെയാണ് ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയിലേക്ക് ഈ വിഭാഗവും അവരുടെ കുടുംബങ്ങളും പുറന്തള്ളപ്പെട്ടത്; കുട്ടികളെ അനാഥമന്ദിരങ്ങളിലാക്കി തെരുവുഗുണ്ടകള്‍ക്കും നിയമപാലകര്‍ക്കുമിടയില്‍ ഒരധോലോകത്ത് മാത്രമായി ഇവര്‍ തളച്ചിടപ്പെട്ടത്.

ലൈംഗിക തൊഴിലാളികളെ സംഘടിപ്പിച്ച് പൊതുമാര്‍ച്ച് നടത്തിയിരുന്ന മൈത്രേയനെപ്പോലുള്ളവര്‍ പൊതുപ്രവര്‍ത്തനം തന്നെ ഉപേക്ഷിച്ച് പോയ്ക്കഴിഞ്ഞു. മുന്നണിപ്പടയാളികളായി രംഗത്തുവന്നിരുന്ന സ്ത്രീ സുഹൃത്തുക്കള്‍ മിക്കവാറും പഴയ ആവേശം വെടിഞ്ഞ് ഗവേഷണ രംഗത്തെക്കോ വിദേശത്തെ തൊഴിലിടങ്ങളിലെക്കോ അപ്രത്യക്ഷമായിക്കഴിഞ്ഞു. ഉള്ള അഭയകേന്ദ്രം പോലും പൂട്ടപ്പെട്ട് പുനരധിവാസസ്വപ്നം പോലുമില്ലാത്ത നഗരത്തില്‍ മറ്റൊന്നും വില്‍ക്കാനില്ലാത്തതുകൊണ്ട് മാത്രം ലൈംഗികത വിറ്റുജീവിക്കാന്‍ നിര്‍ബന്ധിതരായവര്‍ ഇന്ന് മിക്കവാറും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റികളുടെയോ എയ്ഡ്‌സ് രോഗഭീതിയില്‍ നിന്നും നഗരത്തെ സ്വതന്ത്രരാക്കാന്‍ ഇറങ്ങിത്തിരിച്ച സന്നദ്ധ സംഘങ്ങളുടെ ഒക്കെ വിഷയമായി മാറിയിരിക്കുകയാണ്.

നളിനി ജമീലയുടെ ആത്മകഥ ചൂടപ്പം പോലെ ഇന്നും വിറ്റഴിഞ്ഞുകൊണ്ടിരിക്കുന്ന മലയാളി സമൂഹത്തില്‍ തന്നെയാണ് 'ഷെല്‍ട്ടര്‍' മലയാളി ലൈംഗികതയുടെ ഇരുണ്ട മുഖത്തെ പ്രശ്‌നവത്കരിക്കുന്നത്.

പെണ്‍കാമസൂത്രത്തെക്കുറിച്ച് ഇന്ദിരയുടെ പുസ്തകത്തിലൂടെ തുറന്നുകിട്ടിയ അറിവുകളുമായി കൂട്ടിവായിക്കുമ്പോള്‍ 'ഷെല്‍ട്ടര്‍' തുറന്നുകാട്ടുന്നത് പുരുഷ ലൈംഗികതയുടെ ഇനിയും പിന്നിട്ടിട്ടില്ലാത്ത കാടത്തത്തെ തന്നെയാണ്. ഇരുട്ടിന്റെ മറവില്‍ എന്തുമാകാം എന്ന ഈ ലൈംഗിക വൈകല്യം തന്നെയാണ് കേരളത്തെ സ്ത്രീ പീഡനങ്ങളുടെ പറുദീസയാക്കി മാറ്റുന്നതും. ഒരു സ്ത്രീയും ഒരിടത്തും സുരക്ഷിതമല്ലെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ട് സൗമ്യമാരെ സൃഷ്ടിക്കാന്‍ ഗോവിന്ദച്ചാമിമാര്‍ക്ക് അനുവാദം നല്‍കുന്നതും.

ഉത്തരങ്ങളൊന്നും 'ഷെല്‍ട്ടര്‍' നല്‍കുന്നില്ല. എന്നാല്‍ ലൈംഗികത്തൊഴില്‍ എന്ന അടിമത്തം ആനന്ദമല്ല എന്നും അതില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കിട്ടുന്നത് ശ്മശാന ജീവിതമാണെന്നുമുള്ള സാക്ഷിമൊഴി സിനിമ പൊതുസമൂഹത്തിന് നല്‍കുന്നു. ഈ അനുഭവസാക്ഷ്യത്തിന് വളച്ചുകെട്ടില്ല. വനിത സൊസൈറ്റി നിര്‍മാണം നിര്‍വഹിച്ച 'ഷെല്‍ട്ടറി'ന്റെ ഛായാഗ്രഹണം ബിജു സുവര്‍ണയും എഡിറ്റിങ് ഹരി ജി. നായരുമാണ്. ലൈംഗികത്തൊഴിലാളികള്‍ തന്നെ സ്വന്തം ജീവിതത്തിന് പകല്‍ വെളിച്ചത്തില്‍ സാക്ഷി പറയാനെത്തിയത് പൊതുസമൂഹത്തെ പൊള്ളിച്ചപ്പോള്‍ പോലീസ് കാവലിലാണ് ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാനായത്.

ഇരുട്ടത്ത് ചെയ്യുന്നത് വെളിച്ചത് കാണരുതെന്ന പൊതുസമൂഹത്തിന്റെ ഇരട്ടത്താപ്പ് ഒരു വെല്ലുവിളിയായി 'ഷെല്‍ട്ടര്‍' ഏറ്റെടുക്കുകയാണ്. 'അവളുടെ രാവുകള്‍' മുതല്‍ മലയാളിയുടെ ദൃശ്യപഥത്തില്‍ ഇടം തേടിയ 'ഒറ്റരാത്രിയുടെ കാമുകി'മാരുടെ തീരാത്ത ജീവിതവ്യഥകളുടെ ഒരു മുഖം കൂടി അത് പൊതുസമൂഹത്തിന് കാണിച്ചുകൊടുക്കുന്നു. കണ്ടിട്ടു പഠിക്കാത്തവര്‍ക്ക് കൊണ്ടിട്ടുപഠിക്കാനാണോ 'എയ്ഡ്‌സ്' ഈ അധോലോകത്ത് പണിതത് എന്ന ഗുണപാഠം ഒരുപക്ഷേ, ആധുനിക സമൂഹത്തില്‍ ഇതില്‍ നിന്നും വായിക്കാം.

No comments:

Post a Comment