Friday, 26 October 2012


എട്ടിന്റെ പണി
ബിബിന്‍ ബാബു
എന്‍ജിനീയറിങ് കാമ്പസുകളുടെ ഗ്ലാമറും യാഥാര്‍ത്ഥ്യങ്ങളും തുറന്നുപറയുന്ന കുഞ്ഞന്‍ സിനിമ 'സെമസ്റ്റര്‍ 8' ന് യൂത്തിനിടയില്‍ വന്‍ വരവേല്പാണ്... യുട്യൂബില്‍ റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളില്‍ അമ്പതിനായിരം പേര്‍ കണ്ട പടം, പത്ത് ദിവസം പിന്നിടുമ്പോള്‍ ഒരുലക്ഷം പ്രേക്ഷകരെ സ്വന്തമാക്കാനൊരുങ്ങുകയാണ്...



ബാലികേറാമലയായ നാല് വര്‍ഷത്തെ എന്‍ജിനീയറിങ് പഠനകാലത്തെ 23 മിനുട്ടില്‍ ഒതുക്കി കുഞ്ഞന്‍ സിനിമയായി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് 'സെമസ്റ്റര്‍ 8' -ല്‍. ടൂ വീലര്‍ ലൈസന്‍സ് കിട്ടിയവര്‍ക്കും ലൈസന്‍സിനായി ക്യൂ നില്‍ക്കുന്നവര്‍ക്കും അറിയാം 'എട്ടി' ന്റെ പണി എന്താണെന്ന്. എന്‍ജിനീയറിങ് പിള്ളേരുടെ എട്ടാം സെമസ്റ്ററും ഒരുതരത്തില്‍ ഒരു 'എട്ടി'ന്റെ പണിയാണെന്നാണ് സംവിധായകനായ വടുതല സ്വദേശി അരുണ്‍ ആന്റണിയുടെ പക്ഷം.

പ്ലസ്ടുവിലെ തെറ്റൊന്നും ആവര്‍ത്തിക്കില്ലെന്ന പ്രതിജ്ഞയുമായി വന്ന് ഒന്നാം സെമസ്റ്റര്‍ തൊട്ട് തുടങ്ങുന്ന പൊരുത്തക്കേടുകളും റാഗിങ്ങും പ്രണയവും തോന്ന്യാസവും വഴക്കും കൂടലും പിരിയലും 'സപ്ലി' കളും അവസാനം എട്ടാം സെമസ്റ്ററില്‍ ടേണിങ് പോയിന്റിന്റെ വക്കില്‍ കൂട്ടിമുട്ടുകയാണ്.

അരിയറുകളുടെ (സപ്ലികള്‍) നടുവില്‍ കമ്പനികളില്‍ പ്ലേസിങ് കിട്ടാന്‍ നെട്ടോട്ടമോടുന്ന അഞ്ച് പിള്ളേരുടെ കഥയാണ് സെമസ്റ്റര്‍ 8 -ല്‍ നര്‍മം കലര്‍ത്തി അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു.

നാട് ഓടുമ്പോള്‍ നടുവേ ഓടാന്‍, ഇല്ലാത്ത കാശുണ്ടാക്കിയും ലോണെടുത്തും മറ്റും പിള്ളേരെ എന്‍ജിനീയര്‍ ആക്കാന്‍ നെട്ടോട്ടമോടുന്ന മാതാപിതാക്കള്‍ ഏറെയുണ്ടിപ്പോള്‍. തൊണ്ണൂറുകളില്‍ അയ്യായിരം സീറ്റായിരുന്നെങ്കില്‍ ഇപ്പോള്‍ അമ്പതിനായിരത്തോളമാണ് കേരളത്തില്‍ എന്‍ജിനീയറിങ് സീറ്റുകളുടെ എണ്ണം. സര്‍ക്കാരും സ്വാശ്രയക്കാരും ചേര്‍ന്ന് ഇവരെ പിഴിയുകയാണെന്ന സ്ഥിതിവിശേഷവുമുണ്ട്.

എന്‍ജിനീയറിങ് കോളേജില്‍ ചേക്കാറാന്‍ എന്‍ട്രന്‍സ് എഴുതി, നാളെണ്ണി കഴിയുന്ന യുവത്വവും സ്ഥിരം കാഴ്ചയാണ്. എന്‍ജിനീയറിങ്ങിന്റെ ഡിമാന്‍ഡ് കാരണം സ്വന്തം ഇഷ്ടങ്ങള്‍ മാറ്റി നാട്ടാരുടെയും വീട്ടാരുടെയും ഇഷ്ടത്തിന് എന്‍ജിനീയറിങ് പഠനത്തിന് പോകുന്നവരും ഏറെയാണ് ഇക്കൂട്ടത്തില്‍. സപ്ലികള്‍ കിട്ടി തെക്കുവടക്ക് നടക്കുമ്പോള്‍ തിരിച്ചറിവ് ലഭിക്കുകയാണ്. ഒരിടത്തും പ്ലേസ് ആകാന്‍ കഴിയാതെ... എല്ലാവരുടെയും കണ്ണില്‍ കരടായി...

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന ഈ അവസ്ഥയില്‍ ഇതുപോലെ ജീവിക്കുന്ന നിസ്സഹായരുടെ എട്ടിന്റെ പണികിട്ടിയ ജീവിതാവസ്ഥ തുറന്നു കാണിക്കുകയാണ് 'സെമസ്റ്റര്‍ 8' എന്ന മൈക്രോ സിനിമ. എന്‍ജിനീയറിങ് കോളേജിലെ കലാശക്കൊട്ട് വിഷയമാക്കി കഴിവു തന്നെയാണ് എല്ലാത്തിലും പ്രധാനമെന്ന സന്ദേശവും സിനിമ തരുന്നു.

കോളേജില്‍ സപ്ലികള്‍ ഉള്ളവരോട് ടീച്ചര്‍മാരും മറ്റു കുട്ടികളും പൊതുവെ വലിയ വിവേചനം കാണിക്കാറുണ്ട്. കൂട്ടുകാരുടെ ദുരവസ്ഥ കണ്ട് മനം മടുത്താണ് ഈ പടം എടുത്തതെന്ന് ചില്ലറ സപ്ലികള്‍ക്ക് ഉടമകളായ സംവിധായകനും കൂട്ടരും പറയുന്നു. കഴിവുള്ളവരെങ്കിലും പൊരുത്തപ്പെടാത്ത അന്തരീക്ഷം, പഠനത്തിലെ താത്പര്യക്കുറവ് തുടങ്ങിയവ മൂലം അവര്‍ അങ്ങനെ ആയിപ്പോവുകയാണ്. വാസ്തവത്തില്‍ എല്ലാവരെക്കാളും കഴിവുള്ളവരും ഇക്കൂട്ടരായിരിക്കും, പക്ഷേ, തങ്ങളുടേതല്ലാത്ത തട്ടകത്തില്‍ അവര്‍ തഴയപ്പെടുകയാണെന്ന് സിനിമ പറഞ്ഞുവയ്ക്കുന്നു.

കൊയമ്പത്തൂരിലെ കാരുണ്യ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഇലക്‌ട്രോണിക്‌സ് ആന്‍ഡ് മീഡിയ ടെക്‌നോളജി എന്‍ജിനീയറിങ് ബാച്ചിന്റെ ആദ്യ സംരംഭം തന്നെ വന്‍ വിജയമായതിന്റെ ആവേശത്തിലാണ് പിന്നണിക്കാര്‍. യുട്യൂബില്‍ സഹൃദയരുടെ പ്രതികരണങ്ങളും പുതിയ പ്രൊജക്ടുകള്‍ ഒരുക്കാന്‍ ഇവരെ പ്രേരിപ്പിക്കുകയാണ്.

മൂന്നാഴ്ച കൊണ്ടാണ് പടത്തിന്റെ ഷൂട്ടിങ്ങും മറ്റു ജോലികളും തീര്‍ത്തത്. സിനിമയെ സീരിയസായി കണ്ടുകൊണ്ടായിരുന്നു ഓരോരുത്തരും തങ്ങളുടെ കടമ നിറവേറ്റിയത്. കാനണ്‍ 60ഡി ക്യാമറയില്‍ ആയിരുന്നു ചിത്രീകരണം. ചുറ്റും പ്രോല്‍സാഹനവുമായി കോളേജ് മുഴുവന്‍ ഉണ്ടായിരുന്നത് വലിയ ആത്മവിശ്വാസം ആയിരുന്നുവെന്ന് സിനിമയ്ക്കുവേണ്ടി 'കിളി പറന്നേ...' എന്ന തീം സോങ് പാടിയ ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

ജൂനിയേഴ്‌സ്, സീനിയേഴസ്, പൂര്‍വ വിദ്യാര്‍ത്ഥികള്‍... എല്ലാവരുടെയും അക്ഷീണ പ്രയത്‌നവും ഇതിനു പിറകിലുണ്ടെന്ന് എഡിറ്റര്‍ ലിവിങ്സ്റ്റണ്‍ മാത്യു. കോളേജിലെ ബെസ്റ്റ് സ്റ്റുഡന്റ്‌സ് ആയവരാണ് അരിയറുകള്‍ (സപ്ലികള്‍) ഉള്ളവരുടെ ദുരവസ്ഥ കാണിക്കുന്ന സിനിമയില്‍ കഥാപാത്രങ്ങളായിരിക്കുന്നത്. എല്ലാവരുടെയും നിസ്വാര്‍ത്ഥ സഹകരണം, പൂര്‍ണതയ്ക്ക് കാരണമായതായി വിശ്വസിക്കുന്നുവെന്ന് പിന്നണിക്കാര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

ക്ലാസ് കഴിയുന്ന വൈകുന്നേരങ്ങളിലായിരുന്നു മുഴുവന്‍ ഷൂട്ടിങ്ങും. സിനിമ ഇറങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാവരും ഒരോ കമ്പനിയില്‍ കയറിപ്പറ്റാനായി, ഭാവിയില്‍ പുതിയ സംരംഭങ്ങള്‍ക്ക് വഴിമരുന്നാകാന്‍ ഇത് സഹായിക്കുമെന്ന് ഇപ്പോള്‍ പരസ്യക്കമ്പനിയില്‍ പ്ലേസ് ആയ അരുണ്‍.

സിനിമയ്ക്ക് പിന്നില്‍ മൂന്ന് കൊച്ചിക്കാരുണ്ട് അരുണും മട്ടാഞ്ചേരിക്കാരന്‍ ലിവിങ്സ്റ്റണ്‍ മാത്യുവും കാക്കനാട്ടുള്ള ശ്രീകുമാര്‍ മേനോനും. ക്യാമറ ചലിപ്പിച്ച സാമുവല്‍ ആനന്ദ് ഒഴികെ ബാക്കിയെല്ലാവരും മലയാളികളാണ്. സാമുവല്‍ കോയമ്പത്തൂര്‍ സ്വദേശിയാണ്.

സന്‍ജീത്ത് എഡ്വിന്‍ (ബാക്ഗ്രൗണ്ട് മ്യൂസിക്), ജോണ്‍സ് ജോയ് (ഡയലോഗ്), ജോബിന്‍ ജോര്‍ജ് (ഡിസൈനര്‍), ഫെലിക്‌സ് രാജു (കാസ്റ്റിങ്), ജേക്കബ് റോയ് (ഫിനാന്‍സ്), ആദര്‍ശ് ജോസഫ് പാലമറ്റം (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍) അഗിന്‍ വിന്‍സെന്റ്, അഖില്‍ ജോണ്‍, ലിയോ പോള്‍ ജോസ്, ദീപു പീറ്റര്‍ തോമസ്, ഈശോ ജോര്‍ജ് തുടങ്ങിയവരായിരുന്നു മുഖ്യവേഷങ്ങളില്‍. ആല്‍ഡേബരാന്‍ ബയാസ് ടീമിന്റെ ബാനറിലാണ് സിനിമ ഇറക്കിയിരിക്കുന്നത്. 

No comments:

Post a Comment