Tuesday, 9 October 2012

ഞാനൊരു മൊഞ്ചത്തി 

വിവാഹം പടിവാതിലില്‍... ജീവിതം മാറുന്നതിന്റെ ്രപതീക്ഷയിലും ്രതില്ലിലുമാണ് പെണ്‍കുട്ടികള്‍. മക്കളെക്കുറിച്ചുള്ള തിളങ്ങുന്ന സ്വപ്‌നങ്ങള്‍മനസ്സില്‍ അടുക്കുകയാണ് അമ്മമാര്‍. സ്്രതീമനസ്സുകൡലൂടെ ഒരു സഞ്ചാരം...



പുള്ളിമാനല്ല...മയിലല്ല...
മധുരക്കരിമ്പല്ല...
മാരിവില്ലൊത്ത പെണ്ണാണ്...
ഇവള്‍ മാരിവില്ലൊത്ത പെണ്ണാണ്...

അണിഞ്ഞൊരുങ്ങിയ വധു കൂട്ടുകാരികള്‍ക്കൊപ്പം വിവാഹപ്പന്തലിലേക്ക് അടിവെച്ചെത്തുകയാണ്... എഴുപതുകളിലെ പ്രശസ്തമായ സിനിമാഗാനത്തിന്റെ അകമ്പടിയോടെ..എല്ലാ കണ്ണുകളും അവളിലേക്ക്...എല്ലാ തമാശയും അവള്‍ക്കായി...വിവാഹവേദിയില്‍ റംസാനിലെ ചന്ദ്രികയായി പെണ്‍കുട്ടി. കൂട്ടുകാരികള്‍ കളിവാക്ക് പറഞ്ഞ് ചിരിപ്പിക്കുന്നു...കൊച്ചുകുട്ടികള്‍ ഉമ്മവെച്ച് കൊഞ്ചുന്നു. ഇനി ഓരോരുത്തരായി അവളെ അനുഗ്രഹിക്കുന്ന ചടങ്ങാണ്. വിരുന്നുകാര്‍ വന്നുപോയി. ആശംസകളേറ്റുവാങ്ങി അവള്‍ വിടര്‍ന്ന് ചിരിച്ചു. അവളുടെ സ്വന്തം ഉപ്പയും ഉമ്മയുമാണ് ഇപ്പോള്‍ അടുക്കലേക്ക് വരുന്നത്. അവളുടെ മുഖം ചെറുതായി വാടിയത് എല്ലാവരും കണ്ടിരിക്കണം. സങ്കടം. വിവാഹശേഷം ഉപ്പയേയും ഉമ്മയേയും വിട്ടുപോവുന്നതോര്‍ത്താവണം. ഒന്നും പറയാനാവാതെ, പ്രിയമകളെ നെറ്റിയില്‍ ഉമ്മവെച്ച് ആശീര്‍വദിച്ച് അവര്‍ മാറിനിന്നു. മണവാട്ടിയുടെ കണ്ണ് നിറഞ്ഞത് ബ്യൂട്ടിഷ്യന്‍ വിദഗ്ദ്ധമായി ഒപ്പിയെടുത്തു. ഒപ്പന തുടങ്ങി. രംഗം മാറി. അന്തരീക്ഷം സജീവമായി. കളിതമാശ കേട്ട് വീണ്ടും ലജ്ജ കൊണ്ട് ചുവന്ന് തുടുത്ത പനിനീര്‍പ്പൂവായി മണവാട്ടി...പുറത്ത് കല്യാണപ്പന്തലില്‍ ആളുകളുടെ വര്‍ത്തമാനവും ബിരിയാണിയുടെ മണവും പൊങ്ങി.

ജീവിതം മാറുകയല്ലേ....

വിവാഹം അടുക്കെ, പലവിധ ചിന്തകളാണ് പെണ്‍കുട്ടികളുടെ മനസ്സില്‍. ഇനിയുള്ള ജീവിതം എങ്ങനെയാവും എന്നോര്‍ത്താണ് മിക്കവര്‍ക്കും ഉത്കണ്ഠ. തിരുവനന്തപുരം ചാലസ്വദേശി സബീന നവാസ് ബംഗളൂരില്‍ ഒരു ജര്‍മ്മന്‍ കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. വിവാഹം നിശ്ചയിച്ചതിനാല്‍ ഒരാഴ്ച ലീവില്‍ നാട്ടിലെത്തിയതാണ്. ചുരിദാറിന്റെ ഷോള്‍ തലയിലേക്ക് വലിച്ചിട്ട്, സബീന നവാസ് പുഞ്ചിരിച്ചു. ''എന്റെ മമ്മി ടീച്ചറാണ്. ഡാഡി ഗവ.ഉദ്യോഗസ്ഥനും. എനിക്ക് പഠിച്ച് ജോലിയായിട്ട് മതി കല്യാണമെന്ന് ആദ്യമേ ഡാഡി തീരുമാനിച്ചിരുന്നു. ബി.ടെക് കഴിഞ്ഞ ഉടന്‍ കാംപസ് സെലക്ഷനായി. ഇതുവരെ എന്റെ വാക്കിന് മമ്മിയും ഡാഡിയും വിലകല്‍പ്പിച്ചു. നാളെ എന്റെ ജീവിതത്തിലേക്ക് വരുന്ന ആളില്‍ നിന്നും ഞാനത് പ്രതീക്ഷിക്കുന്നു. ഫര്‍ഹാന്‍ എന്നാണ് പുള്ളിയുടെ പേര്. ഇന്റര്‍നെറ്റിലെ മാട്രിമോണിയല്‍ സൈറ്റില്‍ കണ്ട് ബന്ധപ്പെടുകയായിരുന്നു.'' വിദ്യാഭ്യാസവും ലോകപരിചയവും നല്‍കുന്ന ആത്മവിശ്വാസം സബീനയുടെ മുഖത്തുണ്ട്. ''ഭാവിയെപ്പറ്റി നമുക്ക് ഉറപ്പില്ല, എങ്കിലും പ്രതീക്ഷയുണ്ട്. എന്നെ മനസിലാക്കുന്ന ആളാണ് ഫര്‍ഹാന്‍. കുടുംബചിന്തയും ഈശ്വരവിശ്വാസവുമുണ്ട്,'' അവര്‍ സന്തോഷത്തിലാണ്. കണ്ടാലറിയാം...


പൊന്നാനി വട്ടംകുളത്തെ ഒരു വിവാഹവീട്. മുറ്റത്ത് പന്തല്‍ കെട്ടുന്നതിന്റെ ബഹളം. ആളുകള്‍ അങ്ങുമിങ്ങും നടക്കുന്നു. ''നാല് നാള് കഴിഞ്ഞാ കല്യാണായി. അതിന്റെ ഓട്ടത്തിലാ എല്ലാരും. എന്റെ മൂന്നാണ്‍മക്കളുടെ എടേല് ഒരു പെണ്ണാ . നന്നായി എല്ലാം കഴിക്കണം. പടച്ചോനേ കാത്തോളണേ...'', ആ വീട്ടിലെ ഉമ്മ, ഖദീജ എന്ന നാല്‍പത്തിരണ്ടുകാരി നെടുവീര്‍പ്പിട്ടു. അവരുടെ ഭര്‍ത്താവ് ജീവിച്ചിരിപ്പില്ല. ആണ്‍മക്കള്‍ ജോലിക്ക് പോവുന്നുണ്ട്. ''പെണ്‍കുട്ടിയെ കെട്ടിച്ച് വിട്വല്ലേ...ഓള്‍ക്കതിന്റെ ദെണ്ണാ...,'' അടുത്ത് വന്നിരുന്ന ഉമ്മാമ്മ പറഞ്ഞു. റംസാന്‍ നോമ്പിന്റെ വ്രതശുദ്ധിയില്‍ സുന്ദരമായൊരു മുഖം വിവാഹവീടിന്റെ തിരക്കിന്നിടയിലൂടെ പ്രകാശിച്ചുവന്നു. ''ഇതാണ് പുയ്യ്യോട്ടി,'' ഉമ്മാമ്മ വെറ്റിലക്കറ പിടിച്ച പല്ല് കാട്ടി ചിരിച്ച് കല്യാണപ്പെണ്ണിനെ പരിചയപ്പെടുത്തി. നൂര്‍ജഹാന്‍. ''എനിക്ക് ടെന്‍ഷനില്ല. കല്യാണം കഴിഞ്ഞ് അവിടെ ചെന്ന് വല്ല കുഴപ്പോം ഉണ്ടാക്ക്വോന്നേ ഉമ്മാക്ക് പേടിയുള്ളു,'' നൂര്‍ജഹാന്‍ പൊട്ടിച്ചിരിച്ചു. ''എന്റെ മോള് മിടുക്ക്യാ... അവളൊരു കുറവും വരുത്തൂല്ല. ഫസ്റ്റായി ബിരിയാണി ഉണ്ടാക്കും. ല്ലേ മോളേ..,'' ഉമ്മാമ്മ വെറുതെ വിടാന്‍ ഭാവമില്ല...ബി.എ. ചരിത്രം പഠിച്ച് പാസായ നൂര്‍ജഹാന് വലിയ മോഹങ്ങളൊന്നുമില്ലെന്നതാണ് സത്യം. '' കുടുംബത്തില്‍ തെറ്റാതെ കഴിയണം. ഭര്‍ത്താവ് സമ്മതിക്കുമെങ്കില്‍ എന്തെങ്കിലും പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കണം. ചെറിയ ഒരു ജോലി കിട്ടിയാലും നല്ലതല്ലേ ഇക്കാലത്ത്,'' നൂര്‍ജഹാന്‍ മനസ് തുറന്നു.

ആഘോഷം മാത്രമല്ല

'ഞങ്ങള്‍ക്ക് കല്യാണം എന്നാല്‍ തകര്‍പ്പന്‍ പരിപാടിയാണ്,'' അത് പറയുമ്പോഴേ കൊല്ലം ഫാത്തിമ മാതാ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനികളായ ബനീറയുടേയും നാസിയയുടേയും മുഖങ്ങളില്‍ സന്തോഷം പൂത്തിരി കത്തി. ഇവര്‍ കൂട്ടുകാരികളാണ്. സമപ്രായക്കാരും. രണ്ടാളുടെയും വിവാഹം തീര്‍ച്ചയാക്കിയതാണ്. ''എന്റേത് ഒക്ടോബറില്‍. ഇവളുടേത് നവംബറിലും,'' നാസിയ പറഞ്ഞു. രണ്ടാളും മൈലാഞ്ചിച്ചന്തമുള്ള കൈത്തലങ്ങള്‍ നീട്ടിക്കാണിച്ച് ചിരിച്ചു. ''കല്യാണത്തിന്റെ തലേന്ന് എന്ത് പ്രോഗ്രാമാണ് വെക്കുക എന്നോര്‍ത്ത് തലപുകയ്ക്കുകയാണ് ഞങ്ങളുടെ വീട്ടുകാര്‍. ഇപ്പൊ സിനിമാറ്റിക് ഡാന്‍സ് ഒക്കെയുണ്ട്. ഇക്കാക്കമാര്‍ ഭയങ്കര പഌനിങ്ങിലാ...'' കൂട്ടുകെട്ടൊക്കെ കല്യാണത്തോടെ തീരുമോ എന്നത് മാത്രമാണ് ഇരുവരുടേയും ഒരേയൊരു ആധി. ''ഞാന്‍ കല്യാണം കഴിഞ്ഞാല്‍ തിരുവനന്തപുരത്തേക്ക് പോവും നിഷാന് അവിടെയാ ബിസിനസ്സ്. പിന്നെ അധികമൊന്നും ഇങ്ങോട്ട് വരുമെന്ന് തോന്നുന്നില്ല,'' നാസിയ പറഞ്ഞു. ബനീറയും പോവുകയാണ്. പുയ്യാപഌയ്‌ക്കൊപ്പം ഷാര്‍ജയിലേക്ക്. ''സങ്കടമുണ്ട് ഓര്‍ക്കുന്നേരം. ഞാനും നാസിയയും ഇതുവരെ ഒന്ന് പിണങ്ങീട്ടുകൂടിയില്ല. കുടുംബമായി ജീവിക്കുമ്പോള്‍ സൗഹൃദമൊന്നും നടക്കില്ല,'' ഇരുവരുടേയും മുഖത്ത് ഇപ്പോള്‍ നേര്‍ത്ത സങ്കടം...

കാസര്‍കോട്ടുകാരുടെ വിവാഹച്ചടങ്ങുകള്‍ വ്യത്യസ്തമാണ്. കല്യാണം കഴിഞ്ഞ അന്ന് ചെക്കനും പെണ്ണും, പെണ്ണിന്റെ വീട്ടിലാണ് താമസം. പിറ്റേന്ന് ഏഴരവെളുപ്പിന് വരന്‍ മാത്രം സ്വന്തം വീട്ടിലേക്ക് തിരിക്കും. അന്ന് വിരുന്ന് വരന്റെ വീട്ടില്‍. മൊത്തത്തില്‍ മൂന്ന് ദിവസമാണ് ചടങ്ങുകള്‍. രണ്ട് ദിവസം മൈലാഞ്ചിയിടല്‍. പിന്നെ നിക്കാഹും വിരുന്നും. ശരിക്കും അടിച്ചുപൊളിക്കാന്‍ ഒരു കല്യാണം വരട്ടെയെന്ന് ആശിക്കുന്നവരാണ് കാസര്‍കോട്ടുകാരെന്ന് തോന്നും.''വെറ്റിലക്കെട്ട് മൈലാഞ്ചീന്നാ ഞങ്ങള് പറയുക. താലത്തില്‍ പ്രായമായവര്‍ക്ക് നന്നായൊന്ന് മുറുക്കാന്‍ നല്ല തളിര്‍ വെറ്റിലയും വാസന ചുണ്ണാമ്പും കാണും. പിന്നെ ദഫ്മുട്ട്, കോല്‍ക്കളി, ഒപ്പന...,'' ബന്തടുക്കയിലെ വീട്ടമ്മ സുഹറ വിവരിച്ചു. കേട്ടിരുന്ന മകള്‍ നുബീനയ്ക്ക് ഒരു ചെറുചിരി. ''ഉമ്മാ, എന്റെ കല്യാണത്തിന് ഗംഭീര ഡിജെ മ്യൂസിക്ക് വെക്കുമെന്നാ ഇക്കാക്ക പറഞ്ഞെ.'' പുതിയ കാലം...പുതിയ രസങ്ങള്‍...


വിവാഹമെന്നാല്‍ വെറും ആഘോഷം മാത്രമല്ലെന്ന് ചിന്തിക്കുന്നവരുമുണ്ട്.''ജീവിതത്തിലെ പരിശുദ്ധമായ അനുഭവമാണിത്. പുതിയ ജീവിതം തുടങ്ങുകയല്ലേ. എന്തൊക്കെ പ്രയാസം വന്നാലും ഞാന്‍ മനസ്സ് സ്വസ്ഥമാക്കി നിസ്‌കരിക്കും. നല്ലൊരു ദാമ്പത്യം തന്ന് അനുഗ്രഹിക്കണേന്ന് അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കും,'' തലശ്ശേരിയിലെ മുന്നാ മെഹബൂബ എന്ന കോളേജ് വിദ്യാര്‍ത്ഥിനി പറഞ്ഞു. പക്ഷെ തലശ്ശേരി കല്യാണം അടിപൊളിയാണല്ലോ എന്ന് ചോദിച്ചപ്പോള്‍ മുന്നയ്ക്ക് ചിരി. ''അത് ശരിയാ. മൈലാഞ്ചിയിടുന്നതും പെണ്ണിനെ ചമയിക്കുന്നതുമെല്ലാം എന്ത് രസാന്നോ...എന്റെ നിക്കാഹ് നവംബറിലാ. കാഷ്മീര്‍ സ്‌റ്റൈല്‍ ലാച്ചയാണ് വിവാഹവേഷം. ഓര്‍ണമെന്റ്‌സും അതേ സ്‌റ്റൈല്‍. പുതിയ ട്രെന്‍ഡ് അനുസരിച്ച് ഡള്‍ ഗോള്‍ഡ് നെക്ലേസും ആന്റിക് ഫിനിഷുള്ള വളകളുമാണ് വാങ്ങിയത്.'' കുടുംബത്തില്‍ ഓരോ കല്യാണം വരുമ്പോഴും പഴയ കല്യാണസമ്പ്രദായങ്ങളുടെ രസം പുതുക്കുന്ന ഒരു വല്യുമ്മയുണ്ട് മുന്നയ്ക്ക്. പഴങ്കഥകള്‍ പറയാന്‍ വല്യുമ്മയ്ക്ക് തിടുക്കമായി. ''വധുവിന് താലികെട്ടല്‍, വരന് അമ്മായിയമ്മ പാല് കൊടുക്കല്‍, മോതിരം മാറ്റല്‍, ഒന്നിച്ചിരുത്തി ആശംസിക്കല്‍, മണിയറ ചമയിക്കല്‍ ഇങ്ങനെ ചടങ്ങുകളെത്ര! ഇക്കാലം പോലല്ല അന്ന്. പന്ത്രണ്ട് ഉരുളികളില്‍ മുട്ട സുര്‍ക്ക, മുട്ടമാല,തേന്‍കുഴല്‍, സമൂസ,അപ്പങ്ങള്‍,എന്നിവ അന്നുതന്നെ വരന്റെ വീട്ടിലേക്ക് കൊണ്ടുപോവും. ഇപ്പോള്‍ ഇതിന് പകരം മൈസൂര്‍പാക്ക്,ജിലേബി,ഹല്‍വ,കേക്ക്, ലഡുഎന്നിവയാണത്രെ അപ്പച്ചെമ്പില്‍... കോഴിക്കോട് അപ്പം കൊണ്ടുപോവുന്ന ചടങ്ങിന് തണ്ണീര്‍കുടിന്നാ പറയുക. ഇതിന് പകരം വരന്റെ വീട്ടുകാര്‍ ഒരു ഉരുളിക്ക് അഞ്ച് തുലാം എന്ന തോതില്‍ ഈത്തപ്പഴം വധൂഗൃഹത്തിലേക്ക് അയയ്ക്കണം,'' വല്യുമ്മ ഓര്‍മ്മകളുടെ ഒരു ഖനി തന്നെ...

മലപ്പുറത്തെ ഒരു സാധാരണ വീട്ടിലെ പെണ്‍കുട്ടിയായ അസ്മയ്ക്ക്് വിവാഹമെന്നാല്‍ സ്വാതന്ത്ര്യത്തിലേക്കുള്ള ദൂരമാണ്. അവള്‍ തന്റെ വരനെക്കുറിച്ച് പറയുന്നത് കേള്‍ക്കൂ... ''നല്ല സ്വഭാവാ. എന്നെ പഠിപ്പിക്കാന്ന് പറഞ്ഞു. അവര്‌ടെ വീട് മഞ്ചേരിയാ. മംഗലാപുരത്താ ജോലി. എന്നേം അവിടേക്ക് കൊണ്ടുപോവും. എനിക്കിഷ്ടാണ് ദൂരെ ഒക്കെ പോയി താമസിക്കാന്‍.,'' അസ്മ ചെറുതായി മനസ്സ് തുറന്നിട്ടു. അപ്പോഴേക്കും ഉമ്മ സുബൈദ എത്തി. ''വിവാഹത്തിന് ഒരാഴ്ചയേ ഇനിയുള്ളു. വീടൊന്ന് വെള്ള വലിച്ചിട്ടുണ്ട്. അത്ര തന്നെ. പത്ത് പവനൊപ്പിക്കാന്‍ ഓള്‍ടെ ഉപ്പ പെട്ട പാട്. എങ്ങനെയെങ്കിലും മംഗലം കഴിഞ്ഞ് പെണ്ണൊന്ന് ഇറങ്ങിക്കണ്ടാ മതിയായിരുന്നു,'' സുബൈദ ടെന്‍ഷന്‍ മറച്ചുവെച്ചില്ല. രണ്ട് തരം ചിന്തകളുമായി അസ്മയും ഉമ്മയും പുഞ്ചിരിയോടെ യാത്ര പറഞ്ഞു.

കുടുംബത്തിന്റെ തണല്‍

പ്രശസ്തമായ ഒരു ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെ മകളുടെ വിവാഹത്തിന്റെ നടത്തിപ്പ് ഏല്‍പ്പിച്ച് സമാധാനമായിരിക്കയാണ് മലപ്പുറത്തെ ബിസിനസുകാരിയായ ഉബൈബ. ''എന്റെ മൂത്ത മകളുടെ കല്യാണമാണ്. ഗംഭീരാക്കാതെ പറ്റ്വോ...ബന്ധുക്കളെ ക്ഷണിച്ചു തന്നെ തീര്‍ന്നിട്ടില്ല. '' തൃശ്ശൂര്‍ ടൗണിലെ ഓഫീസിലിരുന്ന് ഉബൈബ ചിരിച്ചു.


മലപ്പുറത്ത് എല്ലാ കല്യാണങ്ങളും പൊടിപൊടിക്കാറില്ല. അധ്യാപികയായ സൂറാബി ആ പക്ഷത്താണ്, ''സത്യത്തില്‍ മലപ്പുറത്ത് കല്യാണം സിംപിളാ. ഒരു ദിവസമേ കാര്യമായ പരിപാടിയുള്ളു. തലേന്ന് വീട്ടില്‍ വരുന്നോര്‍ക്ക് ഉഷാറ് ഫുഡ് കൊടുക്കും. നെയ്‌ച്ചോറും ചിക്കനും ബീഫും എല്ലാം. അത്രമാത്രം.പള്ളീന്നോ കല്യാണമണ്ഡപത്തില്‍ വെച്ചോ ആവും നിക്കാഹ്. കല്യാണത്തിന്റെ അന്ന് പുയ്യാപ്ല പെണ്ണിനുള്ള മെഹറുമായി വരും. സ്വര്‍ണ്ണ വളയോ മാലയോ ആവുമത്. അന്‍പത് പവനാണ് പെണ്ണിനുള്ള സ്വര്‍ണ്ണമെങ്കില്‍ അഞ്ച് പവന്‍ മെഹര്‍ എന്നാ കണക്ക്. കല്യാണം കഴിഞ്ഞാല്‍ വരന്റെ വീട്ടിലേക്കാ പോവുക,'' സുറാബി വിവരിച്ചു. സുറാബിയുടെ പുന്നാരമോള്‍ നജിയയുടെ കല്യാണമടുത്തു. നജിയയും അധ്യാപികയാണ്. ''ഷാനവാസിന്റെ ഇത്താത്തമാരും ഉമ്മയും അനിയന്മാരുമൊക്കെ എന്നെ ഫോണില്‍ വിളിച്ച് സംസാരിക്കാറുണ്ട്. നല്ലോരാ. ഇത്താത്തമാരേക്കാള്‍ ഉമ്മയാണ് ഇപ്പൊ എന്റെ വല്യ ഫ്രണ്ട്. അതോണ്ട് എനിക്ക് കല്യാണം കഴിഞ്ഞ് പോവാന്‍ ടെന്‍ഷനേയില്ല. അത്രേം അടുപ്പമായി ഇപ്പൊത്തന്നെ...,'' നജിയ ആഹഌദത്തോടെ ചിരിച്ചു.

ഭര്‍തൃഗൃഹത്തില്‍ ബന്ധങ്ങളുടെ ഇഴയടുപ്പം തണല്‍ പോലെ പെണ്‍കുട്ടിയെ കാത്തുരക്ഷിക്കുമെന്ന ഉറപ്പില്‍ സമാശ്വസിക്കുന്ന രക്ഷിതാക്കള്‍...ജീവിതം ഒന്ന് മാറുന്നതിന്റെ താളങ്ങള്‍ക്ക് കാതോര്‍ത്ത് പെണ്‍കുട്ടികള്‍... ''നിറയെ ആളുകളുള്ള ഒരു കുടുംബത്തിലേക്കാണ് ഞാന്‍ വിവാഹിതയായി പോവുന്നത്. എന്നെ കെട്ടാന്‍ പോവുന്ന ആള്‍ക്ക് മൂന്ന് ചേച്ചിമാരും മൂന്ന് നാത്തൂന്മാരും അവര്‍ക്കെല്ലാം മക്കളുമുണ്ട്. എന്റെ കുടുംബത്തില്‍ ഉപ്പയും ഉമ്മയും എന്റെ മൂത്ത സഹോദരനും മാത്രമാണ്. നിറയെ ആളുകളുള്ള വീടാണ് എനിക്കിഷ്ടം. പെരുന്നാളിന് ഷോപ്പിങ്ങിന് പോവാന്‍ നാത്തൂന്മാര്‍ എന്നെയും കൂട്ടി. നല്ല രസമായിരുന്നു. ബീച്ചിലൊക്കെ പോയി,'' വിവാഹിതയാവാനൊരുങ്ങുന്ന കോഴിക്കോട് ബേപ്പൂരിലെ ബീഗം ഷാനിബ പറഞ്ഞു. നിറയെ വിശേഷങ്ങളും തമാശകളും സ്‌നേഹവുമുള്ള കുടുംബജീവിതം ഷാനിബയെ കൊതിപ്പിക്കുന്നതുപോലെ...

No comments:

Post a Comment