Tuesday, 9 October 2012


അതെ, ഒരു ചീത്ത പെണ്‍കുട്ടിയാകാനായിരുന്നു എനിക്കിഷ്ടം
പ്രോതിമ ബേദി
16 Aug 2010
തീയില്‍ കുരുത്ത ഒരു ജീവിതത്തിന്റെ പകര്‍പ്പ് ഇവിടെ. പ്രൊതിമ ബേദിയുടെ ആത്മകഥ ടൈംപാസിന്റെ മലയാളവിവര്‍ത്തനത്തില്‍ നിന്നും ഒരു ഭാഗം.

ബോംബെയില്‍ തിരിച്ചെത്തിയപ്പോള്‍ ഞാന്‍ പുസ്തകങ്ങളില്‍ത്തന്നെ മുഴുകി. പഞ്ച്ഗാനിയിലുള്ള ഒരു കോണ്‍വെന്റില്‍ എന്റെ സഹോദരിമാരോടൊപ്പം ഞാനും അയക്കപ്പെട്ടു. ഞാന്‍ പഠിത്തത്തില്‍ മിടുക്കിയായിരുന്നു. പരീക്ഷകളില്‍ ഒന്നാമതോ രണ്ടാമതോ എത്തുമ്പോള്‍ തന്റെ നല്ല സമയങ്ങളില്‍ അച്ഛന്‍ അഭിമാനത്തോടെ ഇങ്ങനെ പറയും. ''അവള്‍ പ്രസിദ്ധയായ ഒരു വക്കീലായിത്തീരും.'' അങ്ങനെ ഒരിക്കലുമാവില്ലെന്ന് എനിക്കറിയാമായിരുന്നു. എന്റെ താല്പര്യങ്ങള്‍ നൃത്തത്തിലും ചിത്രകലയിലുമായിരുന്നു. പക്ഷേ വീട്ടിലുള്ളവരാരും എന്നിലോ, എന്റെ താല്പര്യങ്ങളിലോ യാതൊരു ശ്രദ്ധയും നല്‍കിയില്ല. വീട്ടിലെ ഏറ്റവും കറുത്തുമെലിഞ്ഞ വേച്ചുവേച്ചു നീങ്ങുന്ന രൂപമായിരുന്നു ഞാന്‍. അവരെന്നെ പലപ്പോഴും 'കാളി' എന്നു വിളിച്ചു. നിന്നെ ആര് കല്യാണം കഴിക്കാന്‍? അവര്‍ ഇടക്ക് കുത്തിനോവിച്ചു. കണ്ണാടിയില്‍ പ്രതിബിംബിക്കുന്ന എന്റെ രൂപത്തില്‍ നോക്കി, ദൈവമെന്തിനിങ്ങനെ വൃത്തികെട്ടൊരു രൂപം എനിക്കു നല്‍കിയെന്നു പലപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട്. എന്റെ നാസിക തടിച്ചു പരന്നതായിരുന്നു. എന്റെ വലിയ കണ്ണുകള്‍ (ഇപ്പോളവ സൗന്ദര്യത്തിന്റെ രൂപമായി കരുതപ്പെടുന്നുവെങ്കിലും) അക്കാലത്ത് ഒരു തവളയുടെ കണ്ണുകള്‍ പോലെയായിരുന്നു. അക്കാലത്ത് എന്റെ അധരങ്ങള്‍ ഒരിക്കലും സെക്‌സിയായിരുന്നില്ല; ആഫ്രിക്കക്കാര്‍ക്കു മാത്രമേ അത്തരം അഭംഗിയുള്ള, അവലക്ഷണമുള്ള അധരങ്ങളുണ്ടായിരുന്നുള്ളു.

പുസ്തകങ്ങളിലഭയം തേടിയെങ്കിലും എനിക്കെന്റെ വൃത്തികെട്ട ദേഹത്തെ മറക്കാനായില്ല. എന്റെ ചേച്ചി മോണിക്കയെപ്പോലെ സുന്ദരിയായെങ്കില്‍ എന്നു ഞാനാശിച്ചു. ആരോഗ്യവതിയായ മെലിഞ്ഞശരീരമുള്ള അവള്‍ക്ക് വലിയ മുലകളുണ്ടായിരുന്നു. അവള്‍ സുന്ദരി തന്നെയായിരുന്നു. സ്വാഭാവികമായി അവള്‍ക്ക് നിരവധി ബോയ്ഫ്രണ്ട്‌സിനെ ലഭിച്ചു. പലപ്പോഴും അവര്‍ക്കുള്ള കത്തുകള്‍ ഞാനാണ് കൊണ്ടുകൊടുത്തിരുന്നത്. മോണിക്കയെക്കുറിച്ചോര്‍ത്തപ്പോള്‍ എനിക്കസൂയ തോന്നി. വിവാഹം കഴിക്കുക പത്തുകുട്ടികളുടെ അമ്മയാകുക എന്നതായിരുന്നു അക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം.

ഞാന്‍ എന്റെ ശരീരക്കാഴ്ചയെക്കുറിച്ചുള്ള കാര്യങ്ങളില്‍ മുഴുകി. പുരുഷന്മാര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ളൊരു സ്ത്രീ ആയിത്തീരുവാന്‍ ഞാനാഗ്രഹിച്ചു. ഞങ്ങളുടെ കിടപ്പുമുറിയിലെ കണ്ണാടിക്കു മുന്നില്‍ നിന്ന് ഞാന്‍ കാബറേ പ്രകടനം നടത്തി. എന്റെ ഭാവങ്ങളാസ്വദിച്ചു. അത് വളരെ ഗൗരവമുള്ള കാര്യമായിരുന്നു. ക്രമേണ വസ്ത്രങ്ങളൊന്നൊന്നായി ഊരിയെറിഞ്ഞുകൊണ്ടുള്ള കലയായിരുന്നു അത്. ഞങ്ങളുടെ പക്കല്‍ പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതത്തിന്റെ റെക്കോഡുകളും, പലപ്പോഴും ഷോക്ക് നല്‍കുന്നതുമൂലം ഒരു ഘര്‍ഷണമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു റെക്കോഡ് പ്ലെയറുമുണ്ടായിരുന്നു. കിടപ്പുമുറി അടച്ചശേഷം അമ്മയുടെ ബ്രാസിയറില്‍ തുണിയും പഞ്ഞിയും നിറച്ച് മുഴുത്ത മുലപോലെയാക്കി ഞാനത് ധരിച്ചു. അതിന്റെ മീതെ ഇറുകിയ ഷര്‍ട്ടും ഇറുകിയ പാവാടയും ധരിച്ച് കണ്ണാടിക്കുമുന്നില്‍ പോസ് ചെയ്തു. എന്റെ നെഞ്ച് മുന്നോട്ട് തള്ളി നിന്നു. രൂപമായിരുന്നു പ്രധാനം. കാമവികാരമുണര്‍ത്തുന്ന തരത്തിലുള്ള മുലകള്‍ (എന്റേത് കളിപ്പായിരുന്നു) പോസ് ചെയ്യുന്നതിനാവശ്യമായി വളരെ അവശ്യം വേണ്ടുന്ന ഒന്നായിരുന്നു.

സംഗീതം തുടങ്ങുന്നതോടെ ഞാന്‍ ആടുകയായി. വളരെ കലാപരമായി പൊലിപ്പിച്ചുണ്ടാക്കിയ ബ്രാസിയറൊഴികെ, മറ്റെല്ലാ വസ്ത്രങ്ങളും ഒന്നൊന്നായി ഞാന്‍ ഊരി എറിഞ്ഞു. പക്ഷേ ഈ വസ്ത്രാക്ഷേപം ചെയ്തിരുന്നത് മനസ്സില്‍ കലാപരമായ അംശം നിലനിര്‍ത്തിക്കൊണ്ടുതന്നെയായിരുന്നു. മുഖത്തും ശരീരത്തിലും ആകര്‍ഷകത്വവും അഭിമാനവും നിലനിര്‍ത്തിക്കൊണ്ടുതന്നെയായിരുന്നു. ഈ പ്രവൃത്തി ഒരിക്കലും അശ്ലീലമല്ലായിരുന്നു. എന്റെ കൈകള്‍ തലക്കുമുകളിലൂടെ ചാഞ്ചാടിക്കൊണ്ടിരുന്നു, മെലിഞ്ഞ സ്‌ത്രൈണജഘനങ്ങള്‍ കറങ്ങിത്തിരിഞ്ഞു. എന്റെ തട്ടിപ്പ് മുലകള്‍ ആടിയുലഞ്ഞു. ഒരു രസകരമായ ആനന്ദം എന്റെ ശരീരത്തിലൂടെ കടന്നുപോയി. എന്റെ കണ്ണുകള്‍ എല്ലായ്‌പ്പോഴും കണ്ണാടിയില്‍ കാണുന്ന എന്റെ ശരീരത്തില്‍ തന്നെ ഉറച്ചുനിന്നു. സംഗീതം ആരോഹണങ്ങളിലേക്കു കടന്നപ്പോള്‍, എന്റെ ചലങ്ങള്‍ കൂടുതല്‍ തീവ്രമായി. അതിന്റെ അന്ത്യം എല്ലായ്‌പ്പോഴും രതിമൂര്‍ച്ഛ അര്‍ദ്ധ രതിമൂര്‍ച്ഛയായിരുന്നു. ആ അനുഭവം തികച്ചും രസകരമായിരുന്നു. ഞാന്‍ അതില്‍ മതിമയങ്ങിപ്പോയി.

വീടുപേക്ഷിച്ചു പോകുമ്പോള്‍ ഞാനിതാണ് ചെയ്യാന്‍ പോകുന്നത്, ഇതായിരിക്കും എന്റെ ജീവിതോപാധി ഞാന്‍ തീരുമാനിച്ചു. ഈ വസ്ത്രാക്ഷേപകലയെ ഞാനൊരു മഹത്തായ കലാരൂപമാക്കി ഉയര്‍ത്തും. ഞാനീ രീതി പുര്‍ണ്ണതയിലേക്കാവാഹിക്കും, അപ്പോഴേക്കും എന്റെ മുലകള്‍ വലുതായിയെങ്കില്‍ ഞാനീ ലോകത്തെ കൈയിലെടുക്കും. ഈ മുലകള്‍ വലുതാവുന്നതിന് കാത്തു നില്‍ക്കുന്നതോടെ എന്റെ ചുറുചുറുക്ക് കുറഞ്ഞുവരും. ഒരു നഗ്നനൃത്തക്കാരിക്ക് മുലകളില്ലെന്നു വന്നാല്‍ ഇതില്‍പ്പരം ആക്ഷേപമെന്തുവേണം? എന്തൊരു ഇച്ഛാഭംഗം! എന്തുകൊണ്ട് ഈ മുലകള്‍ പെട്ടെന്ന് വലുതാവുന്നില്ല? എന്തിനു വെറുതെ ഈ പ്രതിഭ പാഴാക്കുന്നു.

അങ്ങനെ നൃത്തം കഴിഞ്ഞ്, വിയര്‍ത്തുകുളിച്ച് സംതൃപ്തിയോടെ കണ്ണാടിക്കു മുമ്പില്‍ വിവസ്ത്രയായി നില്ക്കുമ്പോള്‍ കണ്ണാടിയില്‍ രണ്ടു രൂപങ്ങളെക്കൂടി കണ്ടു.
അമ്മയും മോണിക്കയും. അവര്‍ പരിഹസിച്ചു ചിരിക്കുന്നുണ്ടായിരുന്നു. എനിക്ക് വല്ലാത്ത ദേഷ്യവും ലജ്ജയും തോന്നി. എന്റെ നെഞ്ചിലെ തട്ടിപ്പ് ബ്രാസിയര്‍ അവര്‍ കണ്ടുപിടിച്ചിരുന്നു. ഒപ്പം എന്നിലുണ്ടായ മാറ്റവും! എന്റെ ശരിയായ രതിമൂര്‍ച്ഛ അവര്‍ കണ്ടെത്തിയിരുന്നു. ഞാന്‍ ദിവസങ്ങളോളം കരഞ്ഞു. വീട്ടില്‍ ഒരിക്കലും നൃത്തം ചെയ്തില്ല. കാബറേ ലോകത്തിന് എന്തൊരു വലിയ നഷ്ടം! നഗ്നനൃത്തത്തെ യോഗാത്മദര്‍ശനത്തിന്റെ തലത്തിലേക്കുയര്‍ത്തുവാന്‍ എനിക്കാഗ്രഹമുണ്ടായിരുന്നു. ബാക്കിന്റേയും ഡെബ്യൂസിയുടേയും സംഗീതത്തില്‍ ഞാനലിഞ്ഞ്‌പോയിരുന്നു. നൃത്തലോകത്തില്‍ വലിയൊരു മാറ്റത്തിനുള്ള സാധ്യത ഞാന്‍ കണ്ടിരുന്നു. ആ മഹത്തായ ലോകത്തെ മോഷ്ടിച്ചത് അവര്‍ രണ്ടുപേരാണ്. അമ്മയും മോണിക്കച്ചേച്ചിയും. ഞാന്‍ എനിക്കുവേണ്ടിയും ലോകത്തിനുവേണ്ടിയും കരഞ്ഞു.

വീണ്ടും നൃത്തം ചെയ്തു തുടങ്ങാന്‍ ഞാന്‍ കുറച്ചുകൂടി സമയമെടുത്തു. ശനിയാഴ്ച രാത്രികളില്‍ ഞങ്ങളുടെ ബോര്‍ഡിംഗ് സ്‌കൂളിലെ മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്ക് ഗ്രാമഫോണ്‍ സംഗീതത്തിനൊപ്പിച്ച് നൃത്തം ചെയ്യാനുള്ള അനുവാദം നല്‍കിയിരുന്നു. ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടികളില്‍ പലരും തങ്ങളുടെ മുഖം മറുഭാഗത്തേക്ക് തിരിച്ചുപിടിക്കുന്നത് ഞാനോര്‍ക്കുന്നു. എനിക്കും അതൊക്കെ ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷേ, അവരുടെ ചടുലമായ ചുവടുകളില്‍ നിന്നും മുറുകെപ്പിടിക്കുന്ന കൈകളില്‍നിന്നും കടുത്ത ആലിംഗനങ്ങളില്‍നിന്നും ശരീരങ്ങള്‍ പരസ്​പരം മുട്ടിയിരുന്നതില്‍നിന്നും എനിക്ക് ശ്രദ്ധ തിരിച്ചുവിടാനായില്ല. എത്ര വേഗത്തില്‍ എത്ര യോജിപ്പോടെയാണ് അവര്‍ നൃത്തം ചെയ്തത്! തങ്ങളുടെ കൈകള്‍കൊണ്ടും കാലുകള്‍ കൊണ്ടും എന്തൊക്കെ ചെയ്യണമെന്ന് അവര്‍ക്കെങ്ങനെ മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞു?

നൃത്തപരിപാടിക്കു ശേഷം, രാത്രി ഏറെ വൈകി, ഗംബൂട്ടും റെയിന്‍കോട്ടും സൂക്ഷിക്കുന്ന മുറിയില്‍ ആരുമറിയാതെ കടന്നുകയറി ഞാന്‍ ജൈവിങ്ങ് പരിശീലിച്ചു. ഓരോ ശനിയാഴ്ച വരുമ്പോഴും എന്റെ ഇരിപ്പിടത്തില്‍ നിന്നുമെഴുന്നേറ്റ് ആ പെണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യാന്‍ ഞാനെത്ര തവണ ആഗ്രഹിച്ചു. പക്ഷേ ഞാനത് ഒരിക്കലും ചെയ്തില്ല.

സ്‌കൂളില്‍ വെച്ചും ഞാന്‍ എന്റെ വായന തുടര്‍ന്നു. ''പ്രായപൂര്‍ത്തിയായവര്‍ക്കു മാത്ര'' മുള്ള ചില നോവലുകള്‍ ഞാന്‍ വിഴുങ്ങി. ട്രോപിക് ഓഫ് കാന്‍സര്‍ ഏന്‍ഡ് ട്രോപിക് ഓഫ് കാപ്രികോണ്‍, ലോലിത, ലേഡി ചാറ്റര്‍ലീസ് ലവര്‍ എന്നിവ. ബോര്‍ഡിങ്ങ് സ്‌കൂളില്‍ ഫരിദാ ജലാലിന്റെ അമ്മ അവളെ കാണാന്‍ വരുമ്പോള്‍ ഈ വക പുസ്തകങ്ങള്‍ കൊണ്ടുവന്നു. പുസ്തകമെടുത്ത് ടോയ്‌ലറ്റില്‍ കയറി കതക് കുറ്റിയിട്ട് നിരവധി മണിക്കൂറുകള്‍ ഞാനാ പുസ്തകത്തില്‍ ലയിച്ചിരിക്കും. സാഹിത്യകൃതികളിലെ സ്വതന്ത്രമതികളും ക്രീഡാപ്രിയരുമായ സ്ത്രീകള്‍ എന്നെ ആകര്‍ഷിച്ചു. നിലാവു പരന്നു കിടക്കുന്ന കടല്‍ത്തീരത്തേക്ക് പുരുഷന്‍ തന്നെത്തേടി വരുമെന്നാശിച്ചുകൊണ്ട് നടക്കുന്ന ഒരു സ്ത്രീയെക്കുറിച്ചുള്ള ഒരു ഖണ്ഡിക ഞാനോര്‍ക്കുന്നു. പരസ്​പരം കണ്ണുകളിലേക്കു നോക്കുമ്പോള്‍ ഒരു വൈദ്യുതാവേഗം അവരില്‍ പടരുന്നു. പുരുഷന്റെ കൈയെടുത്ത് സ്ത്രീ അവളുടെ മാറിലേക്കു വെക്കുന്നു. കമോഡിലിരുന്ന് ഞാനാഭാഗം വീണ്ടും വീണ്ടും വായിക്കുന്നു. പിന്നീട് പുസ്തകമടച്ചുവെച്ച് അത് മനസ്സില്‍ സങ്കല്പിക്കുന്നു. വല്ലാത്ത ആവേശവും ലജ്ജയും എന്നില്‍ പതഞ്ഞൊഴുകുന്നു. ലജ്ജവേറൊന്നുകൊണ്ടുമല്ല, ആ സ്ത്രീയുടെ പ്രവൃത്തി കണ്ടതുകൊണ്ടാണ്. അവള്‍ വിലക്കപ്പെട്ടതെന്തോ ആഗ്രഹിക്കുന്നു എന്നതുകൊണ്ട് ആവേശം തോന്നുന്നു. അവളാഗ്രഹിച്ചതെന്താണെന്ന് എനിക്കറിയാമായിരുന്നു.

ഏതെങ്കിലും പുരുഷന്‍ എന്നെ ആഗ്രഹിക്കുമോ, ഞാനാലോചിച്ചു. ഇല്ലെന്നെനിക്കുറപ്പായിരുന്നു. ഒരു കരിങ്കാളിയെ ആരാണിഷ്ടപ്പെടുക. അത്തരമൊരു രംഗം സങ്കല്പിക്കാനെനിക്കാവില്ല. ഏതോ ഒരു കാമുകന്‍ എന്നെ ഇറുകെ പുണരുകയാണെന്ന സങ്കല്പത്തില്‍ ഞാന്‍ രണ്ടു കൈകള്‍കൊണ്ടും ഇറുകെ എന്നെ വരിഞ്ഞുമുറുക്കി. എന്റെ മനോരാജ്യങ്ങളിലെ പുരുഷന്മാരും ആണ്‍കുട്ടികളുമായിരുന്നു അവര്‍. ചേച്ചിയുടെ സുഹൃത്തുക്കള്‍, എന്റെ അമ്മാവന്മാര്‍, അകന്ന ബന്ധത്തിലുള്ള സഹോദരന്മാര്‍, തെരുവിലെ വായാനോക്കികള്‍ എന്നിങ്ങനെ. അവരോരോരുത്തരോടുമൊപ്പം ക്രീഡയിലേര്‍പ്പെടുന്നത് മനസ്സില്‍ സങ്കല്പിച്ച് ഞാന്‍ ആഹ്ലാദിച്ചു. എല്ലാ ദൈവങ്ങളോടും ഞാന്‍ പ്രാര്‍ത്ഥിച്ചത് എനിക്കൊരു പുരുഷനെ നല്‍കുവാന്‍ മാത്രമായിരുന്നു. അയാള്‍ ഒരു സുമുഖനോ, ധനികനോ, സല്‍സ്വഭാവിയോ ആവണമെന്നില്ല. വിവാഹം കഴിക്കുന്നതോടെ എന്റേതായ ഒരു വീട് നല്‍കാനാവുന്ന, ഏറ്റവും കുറഞ്ഞത് പത്ത് കുട്ടികളെയങ്കിലും നല്‍കാനാവുന്ന ഒരാളായിരിക്കണം അയാള്‍. പത്ത് കുട്ടികളുണ്ടെങ്കില്‍ അവരെ പരിപാലിച്ച് എനിക്ക് സമയം കളയാനാകും. എന്റെ കുട്ടികള്‍ ഒരിക്കലും അവഗണിക്കപ്പെടില്ലെന്ന് എനിക്കുറപ്പുണ്ട്. സദാസമയവും ഞാനവരെ സ്‌നേഹിച്ചുകൊണ്ടിരിക്കും.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്റെ മുലകള്‍ വലുതായില്ല. ആര്‍ത്തവം തുടങ്ങിയിരുന്നില്ല. എന്റെ ചേച്ചി മോണിക്ക പന്ത്രണ്ടു വയസ്സില്‍ തന്നെ ബ്രാ ധരിക്കാന്‍ തുടങ്ങിയിരുന്നു. പക്ഷേ ഈ പതിനാറാം വയസ്സിലും എന്റെ മാറിടം പരന്നുതന്നെ കിടക്കുന്നു. മുലകളില്ലാത്ത ഒരു പെണ്ണിനെ ഏതു പുരുഷനാണിഷ്ടപ്പെടുക? ആര്‍ത്തവം തുടങ്ങാത്ത സ്ത്രീകള്‍ ഹിജഡകളായി മാറുമെന്ന ഭീതിതമായ തോന്നല്‍ എന്നിലുണര്‍ന്നു. മെല്ലെമെല്ലെ ഞാനൊരു പുരുഷനായി മാറുന്നത് ഞാന്‍ മനസ്സില്‍ കണ്ടു.

ഈ വസ്തുതകള്‍ ആരെങ്കിലുമറിഞ്ഞാല്‍, വൃത്തികെട്ട ആംഗ്യങ്ങളും പാട്ടുകളുമായി പുരുഷന്മാരേയും സ്ത്രീകളേയും കുട്ടികളേയും ശല്യം ചെയ്യുന്ന ആ ഹിജഡകളുടെ കൂട്ടത്തിലേക്ക് അവരെന്നെ തള്ളിവിടും. ഇല്ല, എനിക്കെന്നെ സംരക്ഷിക്കേണ്ടതുണ്ട്. എന്റെ വേദനാജനകമായ ഈ രഹസ്യം ആരുമറിയാന്‍ പാടില്ല. അങ്ങനെ ഓരോ മാസവും സാനിട്ടറി നാപ്കിന്‍ വാങ്ങുവാന്‍ ഞാനെന്റെ പോക്കറ്റ് മണി ചെലവഴിച്ചു. കൃത്യമായ ദിവസങ്ങളില്‍ ഞാനത് പുറത്തുകളഞ്ഞു. ഞാനൊഴികെ എല്ലാ പെണ്‍കുട്ടികളും സ്വന്തം ആര്‍ത്തവത്തെക്കുറിച്ചോര്‍ത്ത് വേവലാതി പൂണ്ടപ്പോള്‍ ഋതുമതിയാണെന്ന് വരുത്തിത്തീര്‍ക്കുവാനുള്ള ഒരുഗ്രപ്രകടനമായിരുന്നു ഞാന്‍ നടത്തിയത്. തങ്ങളുടെ പുതുതായി മൊട്ടിട്ട മുലകളെ മറച്ചുപിടിക്കാനായി തോളുകള്‍ ചുളുക്കിപ്പിടിച്ചിവരെ നോക്കി ഞാനത്ഭുതപ്പെട്ടു. ഒരു പരന്ന മാറിന്നുടമയായിപ്പോയി എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ദുഃഖം. ഏറ്റവും ചെറിയ ബ്രാസിയറിലെങ്കിലും നിറയാന്‍ പാകത്തിലുള്ള മുലകളെങ്കിലും ദൈവമെനിക്ക് തരുകില്ലേ?

1965-ലെ പുതുവത്സരദിനം. ഞാനെന്റെ പൈജാമ ഉരിയപ്പോള്‍ അതില്‍ ചുവന്ന കറ കണ്ടു. ആ മഹത്തായ ചുവന്ന പുള്ളികള്‍. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു അത്. ഞാന്‍ സന്തോഷത്താല്‍ ചാടിത്തുള്ളി. എന്റെ ആഹ്ലാദത്തിന്റെ കാരണം ആര്‍ക്കും മനസ്സിലായില്ല. ഞാനത് ആരോടും പറയാനും പോകുന്നില്ല. മായാജാലം സംഭവിക്കില്ലെന്ന് ആര്‍ക്ക് പറയാന്‍ കഴിയും. അടുത്ത ആറുമാസക്കാലം എന്റെ ശരീരത്തില്‍ അരക്കു മുകളിലുള്ള ഭാഗത്ത് പ്രകടമായ മാറ്റം വന്നുകൊണ്ടിരുന്നു. ക്ഷീര ഗ്രന്ഥികള്‍ നിറഞ്ഞു, മുലകള്‍ വലുതായിക്കൊണ്ടേയിരുന്നു. എല്ലാവരും കാണട്ടെ എന്നു മട്ടില്‍ ഞാനെന്‍രെ മാറിടമുയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് നടന്നത്. ഈ ഇരട്ടകള്‍ ഒറിജിനലായിരുന്നു. ''നാണമില്ലാത്ത പെണ്ണ്, മോശം, നീ എന്താ ബ്രാസിയറിടാത്തത്?'' അമ്മ പറയുന്നു. വളരെയധികം ആഗ്രഹിച്ച് ലഭിച്ച ആ വരദാനത്തെ പൂട്ടിക്കെട്ടിയിടാനാവില്ലെന്ന് അമ്മയോട് ഞാനെങ്ങനെ പറയും. നടക്കുമ്പോള്‍ എന്റെ മുലകള്‍ ആടിയുലയുന്നത് എനിക്ക് സംതൃപ്തി നല്‍കി. മനുഷ്യജന്മം ലഭിക്കുന്നതിന് മുമ്പ് 124000 ജന്മത്തിലൂടെ ആ ജാവന് കടന്നുപോകേണ്ടതുണ്ടെന്ന് അമ്മ പറഞ്ഞു. ഹോ...ഇത്രയും ഗംഭീരമായ ആ സമ്മാനം കൊണ്ട് ഞാനെന്തുചെയ്യണം? അത് നശിച്ചു പോകാനോ?

എനിക്കു വലിയ മുലകളായിരുന്നു. അരക്കെട്ട് ചെറുതായിരുന്നു. ജഘനം നിറഞ്ഞു കവിഞ്ഞു. സെന്റ് സേവിയേഴ്‌സ് കോളേജിലെ ആണ്‍കുട്ടികള്‍ എന്നെ നോക്കി ചൂളമടിച്ചു. അതൊരനുഭവം തന്നെയായിരുന്നു. ഒരിടത്തു നിന്ന് വേറൊരിടത്തേക്ക് ഞാന് തുള്ളിത്തെറിച്ച് നടന്നു. അങ്ങനെയാണ് ഞാന്‍ ''ചാലു'' (ഓട്ടമുള്ള വണ്ടി) ഫാസ്റ്റ് എന്നൊക്കെ കോളേജില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. എനിക്ക് വലിയ മുലകാളാണെന്നു സൂചിപ്പിക്കുന്ന അത്തരം പദങ്ങള്‍ കേള്‍ക്കുമ്പോള്‍ വൈകൃതത്തിലൂടെങ്കിലും ഞാന്‍ സംതൃപ്തിയടയുകയായിരുന്നു. ''അവളൊരു വല്ലാത്ത മുതലാണ് മോനേ, അവള്‍ ബ്രാസിയറിടുന്നില്ല'' എന്ന് ചില പയ്യന്മാര്‍ പറഞ്ഞു. അതൊക്കെ സഹിക്കാം. പക്ഷേ അതു ശരിക്കുള്ള മുലകളൊന്നുമല്ല, വെപ്പുമുലകളാണെന്ന് ചില പയ്യന്മാര്‍ പറഞ്ഞപ്പോള്‍ എനിക്കു സഹിക്കാനായില്ല. ഞാന്‍ കരഞ്ഞുപോയി. 37 സെ.മീ. വലിപ്പമുള്ള എന്റെ സാമാന്യം വലിയ മുലകളും, സ്‌ത്രൈണതയുടെ തെളിവായി ലഭിച്ച ആര്‍ത്തവവും കൊണ്ട് ഞാനെന്‍രെ ജീവിതത്തെ മുഖാമുഖം നേരിട്ടു. അത് രസികന്‍ ജീവിതമായിരുന്നു. ആണ്‍കുട്ടികളുമായി കൂടുതല്‍ മുട്ടിയുരുമ്മി ഡാന്‍സ് ചെയ്യുന്നതുകൊണ്ട് കോളേജിലെ 'സെക്‌സിചിക്' ആയി ഞാന്‍ കരുതപ്പെട്ടു. ഏതു പാര്‍ട്ടികള്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു സന്നിധ്യമായി ഞാന്‍ മാറി. ഞാനവരുടെ അസ്വാസ്ഥ്യം ആസ്വദിച്ചു. അവരുടെ ശാസോച്ഛ്വാസം ദ്രുതഗതിയിലാവുന്നതും, അവരുടെ തുടകള്‍ എന്റെ തുടമേല്‍ ശക്തിയോടെ അമര്‍ത്തുന്നതും ശ്രദ്ധയോടുകൂടിയ അശ്രദ്ധയോടെ അവരുടെ കൈകള്‍ എന്റെ മുലകളില്‍ ഉരയുന്നതും അനുഭവിക്കുന്നതും താലോലിക്കുന്നതും ഞെരിക്കുന്നതും ചുംബിക്കുന്നതം ഞാന്‍ കാത്തു. പക്ഷേ, ആ കാലത്തെ ആണ്‍കുട്ടികള്‍ പേടിത്തൊണ്ടന്മാരായിരുന്നു. ആണ്‍കുട്ടികളെ ഭയമില്ലാത്ത പെണ്‍കുട്ടികളെ അവര്‍ ഭയന്നു. പെണ്‍കുട്ടികളുടെ താത്പര്യമനുസരിച്ച് മുന്നോട്ടു പോകാന്‍ അവര്‍ക്ക് ഭയമായിരുന്നു. അതിനുശേഷവും പുരുഷന്മാര്‍ക്ക് അത്രയധികം മാറ്റം വന്നുവെന്ന് ഞാന്‍ കരുതുന്നില്ല.

'അതു വേഗത കൂടിയ വണ്ടിയാണ്. അവളുടെ അടുത്തുപോകുമ്പോള്‍ ശ്രദ്ധിക്കുക'. ആണ്‍കുട്ടികള്‍ അന്യോന്യം പറഞ്ഞു. 'അവള്‍ വെറും തമാശ (ഫണ്‍) യ്ക്കുവേണ്ടിയാണ്.' ആണെങ്കില്‍ത്തന്നെ അതിലെന്താണ് തെറ്റ്. ഏതെങ്കിലുമൊരു പെണ്‍കുട്ടിയുമായി ഇടപെടുമ്പോള്‍ അവര്‍ വിവാഹത്തെക്കുറിച്ചാണോ ചിന്തിക്കാറുള്ളത്? ഇനി ഏതു തരത്തിലുള്ള വിവാഹത്തെക്കുറിച്ചാണവര്‍ ചിന്തിക്കുന്നത്? എന്റെ അമ്മയും അച്ഛനും വിവാഹിതര്‍തന്നെയല്ലേ? അച്ഛനും അമ്മയും വഴിക്കടിക്കുന്നതും അവസാനം അടികൊണ്ട് അമ്മ വീഴുന്നതുമാണ് ഞാന്‍ മിക്കവാറും കണ്ടിട്ടുള്ളത്. എന്റെ അച്ഛന്‍ അമ്മയുടെ കൈകളെ പ്രേമപൂര്‍വം താലോലിക്കുന്നത് ഞാനൊരിക്കല്‍പോലും കണ്ടിട്ടില്ല. അവര്‍ പരസ്​പരം ശ്രദ്ധിക്കുന്നുണ്ടോ എന്നുപോലും ഞാന്‍ സംശയിക്കുന്നു.

ഏതെങ്കിലുമൊരു പുരുഷന്‍ ഭ്രാന്തമായി എന്നെ ആഗ്രഹിക്കുവാനും വിവാഹം കഴിക്കുവാനും ഞാനാഗ്രഹിച്ചു. പക്ഷേ, എന്റെ ചുറ്റും ഞാന്‍ കണ്ട വിവാഹങ്ങളില്‍ ഒന്നുപോലും എന്നെ ആകര്‍ഷിച്ചില്ല. ഞങ്ങളുടെ അയല്‍പക്കത്ത് താമസിച്ചിരുന് പ്രസിദ്ധനായ ഒരു സംഗീതസംവിധായകന്‍ ദിവസവും രാത്രി തന്റെ ഭാര്യയെ തല്ലുമായിരുന്നു.

പുറത്തെ ചവിട്ടുപടിയിലിരുന്ന് അവര്‍ കരയുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. എന്റെ അമ്മയുടെ സുഹൃത്തുക്കളം ഞങ്ങളുടെ അയല്‍പക്കത്തെ പല സ്ത്രീകളും തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ നടത്തുന്ന പീഡനത്തെക്കുറിച്ചോര്‍ത്ത് കരയാറുണ്ട്. എപ്പോഴും മറ്റൊരു സ്ത്രീയായിരിക്കും പ്രധാന വിഷയം. നല്ല ജീവിതമാര്‍ഗമുള്ളപ്പോള്‍ എന്തുകൊണ്ട് ഭര്‍ത്താവിന് ഭാര്യയോട് നന്നായി പെരുമാറിക്കൂടാ? എന്തിനയാള്‍ ഭാര്യയെ തല്ലുന്നു?

മറുവശം, എന്തുകൊണ്ട് ഭാര്യമാര്‍ക്ക് മറ്റൊരാളെ കണ്ടെത്താന്‍ കഴിയുന്നില്ല? അവര്‍ പലപ്പോഴും പറയുന്നത് കുട്ടികള്‍ക്കുവേണ്ടി എന്നാണ്. ഉച്ചതിരിഞ്ഞ് ചീട്ടുകളിക്കുന്ന സമയത്ത് തന്റെ ഭര്‍ത്താവിന്റെ പരസ്ത്രീയെക്കുറിച്ച് പറഞ്ഞ് താനിഷ്ടപ്പെടുന്ന പുരുഷനെയോ സിനിമാതാരത്തേയോ ഭോഗിക്കുന്നതിനെക്കുറിച്ച് പറഞ്ഞ് അവര്‍ സമയം കളഞ്ഞു. തന്റെ ഭര്‍ത്താവ് മറ്റാര്‍ക്കോ സുരതി നല്‍കുന്നുവെന്നു കേള്‍ക്കുമ്പോള്‍ അവര്‍ തകരുന്നു. ഭ്രാന്തുപിടിച്ചതുപോലെ പെരമാറുന്നു. ഈ ഹീനലോകത്തില്‍ ജീവിക്കുവാന്‍ അവര്‍ക്ക് പ്രതിരോധം തീര്‍ക്കാനാവുന്നില്ല. ഈ സ്ത്രീകളെക്കുറിച്ചോര്‍ത്ത് ഞാനദ്ഭുതം കൂറിയിട്ടുണ്ട്. പലപ്പോഴും പരസ്​പരം പുലഭ്യം പറയുന്ന ഈ പെണ്ണുങ്ങള്‍ക്ക്, വേലക്കാരെ ചീത്തവിളിക്കുന്ന, കുട്ടികളെ മര്‍ദിക്കുന്ന, അയല്‍ക്കാരെ ആക്രമിക്കുന്ന, പച്ചക്കറി പകുതിവിലയ്ക്ക് ലഭിക്കുവാനായി പച്ചക്കറിവില്പനക്കാരോട് വിലപേശുന്ന, ചന്തയിലും ക്ഷേത്രത്തിലുമുള്ള പുരുഷാരങ്ങള്‍ക്കിടയിലൂടെ കൈകൊണ്ടു മാടി വഴിയുണ്ടാക്കി നടന്നുപോകുന്ന ഈ പെണ്ണുങ്ങള്‍ക്ക്, തങ്ങള്‍ക്കുവേണ്ടി ഒരു പ്രതിരോധം തീര്‍ക്കുന്നത് സ്വപ്നം കാണാന്‍ പോലുമാകുന്നില്ല. പക്ഷേ, സന്തുഷ്ടരായി കാണപ്പെട്ട രണ്ടു പേരുണ്ടായിരുന്നു. അവര്‍ പക്ഷേ, ഭാര്യയും ഭര്‍ത്താവുമായിരുന്നില്ല. അവര്‍ പുരുഷനും സ്ത്രീയും മാത്രമായിരുന്നു. എന്റെ വീട്ടില്‍ പലപ്പോഴും വരാറുള്ള ആ മനുഷ്യന്‍ അച്ഛന്റെ സുഹൃത്തായിരുന്നു. അയാള്‍ വിവാഹിതനായിരുന്നെങ്കിലും ആ വെപ്പാട്ടിയോടുകൂടെ മാത്രമേ ഞാനയാളെ കണ്ടിട്ടുള്ളൂ. ഞാന്‍ കണ്ട ഏറ്റവും സ്‌നേഹബദ്ധരായ ഇരട്ടകളായിരുന്നു അവര്‍. അയാല്‍ക്ക് നാല്പതും ആ സ്ത്രീക്ക് ഇരുപത്തഞ്ചുമായിരുന്നു പ്രായം. അവര്‍ പരസ്​പരമനുഭവിച്ച ലാളന, അവരുടെ പരസ്​പരമുള്ള നോട്ടം, അയാളുടെ സ്​പര്‍ശം, അവളെക്കുറിച്ചുള്ള അയാളുടെ വാക്കുകള്‍ എന്നിവ അവര്‍ മാത്രമാണ് യഥാര്‍ഥത്തില്‍ സ്‌നേഹം അറിയുന്നവര്‍ എന്ന് ചിന്തിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചു. അത്തരത്തിലുള്ള സ്‌നേഹമായിരുന്നു എനിക്കു വേണ്ടിയിരുന്നത്. ഇതിനായി ഒരാളുടെ ഭാര്യയാകുന്നതിനേക്കാള്‍ വെപ്പാട്ടിയാകുന്നതാണ് അഭികാമ്യമെങ്കില്‍ എനിക്കത് മതിയായിരുന്നു.

(മാതൃഭൂമി പ്രസിദ്ധീകരിച്ച പ്രോതിമ ബേദിയുടെ ടൈം പാസ് എന്ന ആത്മകഥയില്‍ നിന്ന്)

No comments:

Post a Comment