Wednesday, 10 October 2012

ഗൃഹനാഥന്റെ കൊലപാതകം; മകന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയിലെന്നു സൂചന

കട്ടപ്പന: ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ പിടിയിലായതായി സൂചന.

കുമളി അണക്കര കൊണ്ടുപള്ളില്‍ വനരാജ്‌ ഗൗണ്ടറെ(48)യാണ്‌ മോണ്‍ട്‌ഫോര്‍ട്ട്‌ സ്‌കൂളിനു സമീപം തിങ്കളാഴ്‌ച രാത്രി പത്തിന്‌ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ടു പേരെ അന്നു തന്നെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ വനരാജിന്റെ മകന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി പിടിയിലായത്‌. സ്വത്ത്‌ തര്‍ക്കത്തെത്തുടര്‍ന്ന്‌ മകന്‍ പിതാവിനെ വകവരുത്താന്‍ സുഹൃത്തുക്കളായ നാല്‍വര്‍ സംഘത്തിന്റെ സഹായം തേടുകയായിരുന്നുവെന്നാണ്‌ സൂചന. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വനരാജ്‌ ഭാര്യയേയും മകനെയും ഉപേക്ഷിച്ച്‌ മാറി താമസിക്കുകയായിരുന്നു.

കുറച്ച്‌ നാളുകളായി ഇയാള്‍ക്കൊപ്പം ഒരു സ്‌ത്രീയും താമസിച്ചിരുന്നു. ഇതു സംബന്ധിച്ചു മകന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

തന്റെ വൃദ്ധമാതാപിതാളെ പരിചരിക്കാനായാണു സ്‌ത്രീയെ ഒപ്പം താമസിപ്പിച്ചതെന്നായിരുന്നു വനരാജിന്റെ വിശദീകരണം. തങ്ങള്‍ക്ക്‌ അവകാശപ്പെട്ട സ്വത്ത്‌ മറ്റൊരു സ്‌ത്രീ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും ഇതു അനുവദിക്കില്ലെന്നും മകന്‍ പറഞ്ഞിരുന്നുവത്രേ. തുടര്‍ന്ന്‌ പിതാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്‌ സൂചന. വനരാജിന്റെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.

No comments:

Post a Comment