Thursday, 22 November 2012

ദയാഹര്‍ജിപ്പട്ടികയുടെ ക്രമം മറികടന്നു ശിക്ഷ
Text Size:   
ന്യൂഡല്‍ഹി: അജ്‌മല്‍ കസബിന്റെ ദയാഹര്‍ജിയില്‍ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി തീര്‍പ്പുകല്‍പിച്ചത്‌ ദയാഹര്‍ജികള്‍ ലഭിച്ച ക്രമം മറികടന്ന്‌. 12 പേര്‍ ദയാഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളതിലെ അവസാന പേരുകാരനായിരുന്നു കസബ്‌. 



11 പേര്‍ ദയാഹര്‍ജി നല്‍കി കാത്തിരിക്കുമ്പോള്‍ മുന്‍ഗണനാക്രമം തെറ്റിച്ചാണോ പന്ത്രണ്ടാമനായ കസബിന്റെ ഹര്‍ജി രാഷ്‌ട്രപതി തള്ളിയതെന്ന ചോദ്യമാണ്‌ ഇതോടെ ഉയരുന്നത്‌. 



ദയാഹര്‍ജിക്കായി ആഭ്യന്തരമന്ത്രാലയം ശിപാര്‍ശ ചെയ്‌ത അപേക്ഷകളില്‍ പന്ത്രണ്ടാമതാണു കസബിന്റെ കേസ്‌. 



2012 ഒക്‌ടോബര്‍ 16 നാണ്‌ കസബിന്റെ അപേക്ഷയനുസരിച്ച്‌ ആഭ്യന്തരമന്ത്രാലയം ദയാഹര്‍ജിക്കു ശിപാര്‍ശ ചെയ്‌തത്‌. 'ഇന്ത്യക്കെതിരേ യുദ്ധം ചെയ്യുകയും 166 പേരെ കൊലപ്പെടുത്തുകയും 238 പേരെ പരുക്കേല്‍പ്പിക്കുകയും ചെയ്‌തു' എന്നാണ്‌ കസബിനെതിരേയുള്ള കുറ്റങ്ങളില്‍ പ്രധാനം. 



2001 ല്‍ പാര്‍ലമെന്റ്‌ ആക്രമണം നടത്തിയ അഫ്‌സല്‍ ഗുരു പട്ടികയില്‍ ആറാമതുണ്ട്‌. 2011 ഓഗസ്‌റ്റ് നാലിനാണ്‌ അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി ആഭ്യന്തരമന്ത്രാലയം ശിപാര്‍ശ ചെയ്‌തിരുക്കുന്നത്‌. അഫ്‌സല്‍ ഗുരുവിന്റെ ഫയലില്‍ തീരുമാനം വൈകിപ്പിക്കുന്നതു വഴി സര്‍ക്കാര്‍ 'പ്രീണനരാഷ്‌ട്രീയം' കളിക്കുകയാണെന്നു ബി.ജെ.പി. പലവുരു ആരോപിച്ചിരുന്നു. 



ദയാഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ മുന്‍ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലും മുന്‍ഗണനാക്രമം പാലിച്ചിരുന്നില്ലെന്നു വെബ്‌സൈറ്റ്‌ സൂചിപ്പിക്കുന്നു. 



13 കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ഗുര്‍മീത്‌ സിംഗിന്റെ ദയാഹര്‍ജി പരിഗണനയ്‌ക്കു സമര്‍പ്പിച്ചതിനുശേഷം വന്ന 22 ദയാഹര്‍ജികളും പ്രതിഭാപാട്ടീല്‍ പരിഗണിച്ചതായാണു രേഖകള്‍ പറയുന്നത്‌. ഗുര്‍മീത്‌ സിംഗിന്റെ ഹര്‍ജി ഇപ്പോഴും പരിഗണിക്കപ്പെടാതെ കിടക്കുകയാണ്‌. 



രാഷ്‌ട്രപതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്‌ പുറത്തുവിട്ട, തീരുമാനം കാത്തിരിക്കുന്ന ദയാഹര്‍ജികളുടെ പട്ടികയും സമര്‍പ്പിച്ച തീയതിയും 



1. ഗുര്‍മീത്‌ സിംഗ്‌(കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ കേസ്‌)- 11.12.2009 



2.ധരംപാല്‍(പീഡനക്കേസില്‍ ജാമ്യത്തില്‍ കഴിയവേ ഒരു കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തിയ കേസ്‌)-15.09.2010 



3. സുരേഷ്‌, രാംജി(വസ്‌തുതര്‍ക്കത്തേത്തുടര്‍ന്ന്‌ അഞ്ചു ബന്ധുക്കളെ കൊലപ്പെടുത്തിയ കേസ്‌)-24.02.2011 



4. സൈമണ്‍, ജ്‌ഞാനപ്രകാശ്‌, മാടയ്യ, ബിലവന്ദ്ര(കുഴിബോംബ്‌ സ്‌ഫോടനത്തില്‍ 22 പേരെ കൊലപ്പെടുത്തിയ കേസ്‌)-30.05.2011 



5. പ്രവീണ്‍കുമാര്‍(ഒരു കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേസ്‌)- 18.07.2011 



6. അഫ്‌സല്‍ ഗുരു(ഒന്‍പതുപേരുടെ മരണത്തിനിടയാക്കിയ പാര്‍ലമെന്റ്‌ ആക്രമണം)-04.08.2011 



7. സയ്‌ബന്ന എന്‍. നടികര്‍(ഭാര്യയേയും മകളേയും കൊന്ന കേസ്‌)-08.09.2011 



8. ജാഫര്‍ അലി(ഭാര്യയേയും അഞ്ചു പെണ്‍മക്കളേയും കൊലപ്പെടുത്തിയ കേസ്‌)- 03.11.2011 



9. സോണിയ, സഞ്‌ജീവ്‌(വസ്‌തുതര്‍ക്കത്തേത്തുടര്‍ന്ന്‌ എട്ടു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസ്‌)-20.01.2012 



10. സുന്ദര്‍ സിംഗ്‌(സഹോദരന്റെ കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസ്‌)-07.02.2012 



11. അത്‌ബീര്‍(വസ്‌തുതര്‍ക്കത്തേത്തുടര്‍ന്ന്‌ രണ്ടാനമ്മയേയും അവരുടെ മകനേയും മകളേയും കൊന്ന കേസ്‌)-19.06.2012 



12. അജ്‌മല്‍ കസബ്‌(ഇന്ത്യക്കെതിരേ യുദ്ധം ചെയ്യുകയും 166 പേരെ കൊലപ്പെടുത്തുകയും 238 പേരെ പരുക്കേല്‍പ്പിക്കുകയും ചെയ്‌ത കേസ്‌)-16.12.2012

news captured form mangalam daily online edition. Date on: 22-11-2013

No comments:

Post a Comment