Monday, 12 November 2012


അരുന്ധതി റോയ് പുതിയ നോവലെഴുതുന്നു
12 Nov 2012
പതിനഞ്ച് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം 'ദി ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സി'ന്റെ കര്‍ത്താവ് പുതിയ നോവലുമായി വരുന്നു. ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ വെച്ചാണ് ബുക്കര്‍പ്രൈസ് ജേതാവും മലയാളിയുമായ അരുന്ധതി റോയ് പുതിയ നോവലിന്റെ പണിപ്പുരയിലാണ് താനെന്ന വിവരം വെളിപ്പെടുത്തിയത്. നോവലിന്റെ പ്രമേയത്തെക്കുറിച്ചൊന്നും അരുന്ധതി റോയ് പുറത്തുവിട്ടില്ല.

'ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് ഉണ്ടാക്കിയ സമ്മര്‍ദ്ദം അതിജീവിക്കാന്‍ തനിക്ക് വര്‍ഷങ്ങള്‍ വേണ്ടിവന്നുവെന്ന്' അരുന്ധതി റോയ് പറഞ്ഞു. 1997-ലാണ് ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിന് ബുക്കര്‍ പ്രൈസ് ലഭിക്കുന്നത്. 'എഴുത്ത് തന്റെ ഡിഎന്‍എയിലുണ്ട്. വിശാദാംശങ്ങളെക്കുറിച്ച് ഏറെ സൂക്ഷ്മത പുലര്‍ത്തുന്നയാളായിരിക്കണം എഴുതുന്നയാളെന്ന്' അവര്‍ കൂട്ടിച്ചേര്‍ത്തു. 'മീന്‍പിടുത്തക്കാര്‍ നല്ല എഴുത്തുകാരായിരുന്നേനെ. മീന്‍ പിടിക്കാന്‍ ക്ഷമ കൈവെടിയാതെയുള്ള അവരുടെ ഏകാഗ്രമായ കാത്തിരിപ്പ് അത്ര മാത്രം തീവ്രമാണ്. ഏറ്റവും ഏകാന്തമായ പ്രവൃത്തിയാണ് എഴുത്ത്. ഒരു നോവലെഴുതുക എന്ന് പറഞ്ഞാല്‍ ഒരാളെ പിടിച്ച് ജയിലിലിടുന്നതിന് സമാനമാണ്. ഞാന്‍ ഒരിക്കലും ഒന്നും ആഗ്രഹിച്ചിട്ടില്ല. എന്തെങ്കിലും നേടിയെടുക്കണമെന്നോ ഏതെങ്കിലും സ്ഥാനത്തെത്തിപ്പെടണമെന്നോ ഒന്നും തന്നെ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. സമൂഹവുമായി ഇടകലര്‍ന്ന് ജീവിക്കുകയും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോഴുമാണ് കൂടുതല്‍ സംതൃപ്തി ലഭിക്കുന്നത്' -അമ്പതുകാരിയായ റോയ് പറഞ്ഞു.

No comments:

Post a Comment