Monday, 5 November 2012


'സപത്‌നി'യായിരിക്കാന്‍ നിനക്കിനിയും കഴിയുമോ?
ഡോ. ഖദീജാ മുംതാസ്‌
20 Sep 2012
ബഹുഭാര്യത്വം മുസ്‌ലിമിന്റെ മാത്രം കുത്തകയാണോ? രണ്ടാം കെട്ടും മൂന്നാം കെട്ടും നാലാം കെട്ടും ഇന്ന് മുസ്‌ലിങ്ങളെ മാത്രം പരിഹസിക്കാനുള്ള ശൈലികളായതെങ്ങനെ? ലോകചരിത്രം പരതിയാല്‍, അധികാരവും സ്വാധീനശക്തിയുമുള്ള പുരുഷന്മാരിലധികവും ബഹുഭാര്യത്വത്തിന്റെ പ്രതാപം കൂടി അനുഭവിച്ചിരുന്നതായി കാണാം. ഹിന്ദു രാജാക്കന്മാരും ചക്രവര്‍ത്തിമാരും അന്തഃപുരങ്ങളില്‍ രാജ്ഞിമാരുടെയും വെപ്പാട്ടിമാരുടെയും എണ്ണത്തില്‍ മികവു പുലര്‍ത്തിയവര്‍തന്നെയാണ്. അപ്പോള്‍പ്പിന്നെ വെള്ളമുണ്ടും തലേക്കെട്ടുമായി 'ബീടര്‍'മാരുടെ കുടികള്‍ മാറിമാറി സന്ദര്‍ശിക്കുന്ന മുസ്‌ലിം പ്രമാണിമാരുടെ ചിത്രം മാത്രം ബഹുഭാര്യത്വത്തെപ്പറ്റി സംസാരിക്കുമ്പോള്‍ തെളിഞ്ഞുവരുന്നതെന്തുകൊണ്ടാണ്?

ലോകമെമ്പാടും മതഭേദങ്ങള്‍ക്കതീതമായി, കാലാകാലങ്ങളായി പുരുഷന്‍ ബഹുഭാര്യത്വമെന്ന ആര്‍ഭാടത്തില്‍ അഭിരമിച്ചിരുന്നു. ഭാര്യ, ഭര്‍ത്താവ് എന്നീ സംജ്ഞകള്‍തന്നെ കുടുംബസംവിധാനത്തോട് ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍, അതിന്റെ ചരിത്രത്തോളം വരും ബഹുഭാര്യത്വത്തിന്റെയും വേരുകള്‍. സ്ത്രീയും പുരുഷനും സമഭാവനയോടെ നായാടി നടന്നിരുന്ന, ശരീരചോദനകള്‍ക്കനുസരിച്ച് ലൈംഗികബന്ധങ്ങളിലേര്‍പ്പെട്ടിരുന്ന രീതിയില്‍നിന്നു മാറി, കുടുംബമായും സമൂഹമായും സ്ഥിരജീവിതം തുടങ്ങിയേടത്തോളം ചെന്നെത്തേണ്ടിവരും അന്വേഷണം. മൃഗസമാനമായ ജീവിതരീതിയില്‍നിന്ന് മാനവസംസ്‌കാരത്തിലേക്കുള്ള ആദ്യത്തെ കാല്‍വെപ്പായി കണക്കാക്കാം കുടുംബസംവിധാനത്തെ എന്നു തോന്നുന്നു. സ്വന്തം ഇണ, സ്വന്തം മക്കള്‍, വൃത്തിബോധത്തിനും സൗന്ദര്യബോധത്തിനുമിണങ്ങുന്ന വാസസ്ഥലം, ചിട്ടയായ ജീവിതരീതികള്‍, പരസ്​പരം പകരുന്ന സ്‌നേഹത്തിന്റെ ഊഷ്മളത! ആഹ്ലാദകരമായ ഒരു തൊഴില്‍വിഭജനവും ഉരുത്തിരിഞ്ഞുവന്നുകാണണം അന്ന്. കുഞ്ഞുങ്ങളെ പ്രസവിക്കുകയും സഹജമായ വാത്സല്യഭാവത്തോടെ അവരെ വളര്‍ത്തുകയും ചെയ്യുന്ന സ്ത്രീ സ്വാഭാവികമായും അധികസമയവും വീട്ടിനുള്ളില്‍ത്തന്നെ കഴിഞ്ഞുകൂടിയപ്പോള്‍, പുരുഷന്‍ സന്തോഷപൂര്‍വം ഉത്തരവാദിത്വത്തോടെ കൃഷിയിടങ്ങളിലും കുടുംബസംരക്ഷണത്തിനുതകുന്ന മറ്റു തൊഴില്‍മേഖലകളിലും വ്യാപരിച്ചു. ഒഴിവുസമയം സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്ന് കുഞ്ഞുങ്ങളെ താലോലിച്ചു; കളിപ്പിച്ചു- കൂട്ടുകൂടി കുഞ്ഞുങ്ങളെ വളര്‍ത്തുന്ന ഇണക്കിളികളുടെ സഹജഭാവത്തോടെ. ഇന്നും ലോകത്തിലെ ഏതു കോണിലും വിവാഹജീവിതത്തിനൊരുങ്ങുന്ന ഏതു സ്ത്രീപുരുഷ ജോടിയുടെയും മനസ്സില്‍ ഊഷ്മളസ്‌നേഹം നിറഞ്ഞുനില്ക്കുന്ന അത്തരമൊരു കുടുംബമെന്ന ഏകകത്തിന്റെ പ്രലോഭനം കാണും.

പക്ഷിമൃഗാദികളില്‍ കുഞ്ഞുങ്ങള്‍ 'പറക്കമുറ്റുന്നതു'വരെ മാത്രം നിലനില്ക്കുന്ന ഈ കൂട്ടായ്മ, മനുഷ്യര്‍ ജീവിതാന്ത്യംവരെ കൊണ്ടുനടക്കാന്‍ ഇഷ്ടപ്പെടുന്നു. അവന്‍ അല്ലെങ്കില്‍, അവള്‍ തന്റെ ചോരയെ മരണംവരെ തിരിച്ചറിയുന്നു. തലമുറകളില്‍നിന്നു തലമുറകളിലേക്ക്, സഹോദരീസഹോദരങ്ങളിലേക്ക്, അവരുടെ സന്തതിപരമ്പരകളിലേക്ക് നീളുന്നു ആ സ്‌നേഹപാശം. രക്തബന്ധത്താല്‍ ബന്ധിതരല്ലാത്തവരുടെപോലും മനസ്സിലെ സമാനവികാരങ്ങളും സ്‌നേഹവും ഭാവന ചെയ്യാനും അംഗീകരിക്കാനുമുള്ള കഴിവ് അതിന്റെ പരമമായ അളവില്‍ മനുഷ്യനു മാത്രമുള്ളതാണ്. കെട്ടുറപ്പുള്ളതും ദീര്‍ഘകാലം നിലനില്ക്കുന്നതുമായ കുടുംബ സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ മനുഷ്യനാകുന്നതും അതുകൊണ്ടുതന്നെ.

മനുഷ്യസംസ്‌കാരത്തിന്റെ അടയാളങ്ങളായ ഇത്തരം കുടുംബ സാമൂഹിക പ്രസ്ഥാനങ്ങള്‍ മറ്റേതൊരു കൂട്ടായ്മയെയുംപോലെ ജീര്‍ണതയ്ക്കും വിധേയമാണ്. കാരണം, മനുഷ്യനൊരു ദ്വന്ദ്വവ്യക്തിത്വമാണ്. സ്‌നേഹവും കൂട്ടായ്മയുമൊക്കെ കൊതിക്കുമ്പോള്‍ത്തന്നെ അവന്‍ സ്വാര്‍ഥനും പരമദ്രോഹിയുമാണ്. പുറത്തേക്കു പ്രസരിക്കുന്ന സ്‌നേഹത്തില്‍ ആഹ്ലാദമനുഭവിക്കുമ്പോള്‍ത്തന്നെ അവനില്‍ സ്വാനുരാഗം മൂര്‍ത്തമാണ്. അന്യരെ ദ്രോഹിച്ചും കീഴ്‌പ്പെടുത്തിയും സ്വന്തത്തെ നിലനിര്‍ത്തുക എന്ന ജന്തുസഹജമായ വാസന. പരസ്​പരസ്‌നേഹത്തിന്റെ ഏകകമായി കുടുംബത്തെ ചൂണ്ടിക്കാണിക്കുമ്പോള്‍ത്തന്നെ അതിലും അന്തര്‍ലീനമായൊരു സ്വാര്‍ഥതയുടെ ചരടുണ്ടല്ലോ. കുടുംബത്തിലേക്കു ചുരുങ്ങുന്ന സ്വാര്‍ഥത, എപ്പോള്‍ വേണമെങ്കിലും സ്വന്തത്തിലേക്കു മാത്രമായും ചുരുങ്ങാം. കുടുംബമെന്ന സംവിധാനത്തില്‍ ശാരീരികമായും സാമൂഹികമായും കൂടുതല്‍ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞ പുരുഷന്റെ സ്വാര്‍ഥതയുടെ പ്രകാശനം ഈ സംവിധാനത്തിന്റെതന്നെ ജീര്‍ണതയുടെ തുടക്കമാണ്. പുരുഷന്‍ ശാരീരികമായി മേല്‍ക്കൈ നേടിയത് അവന്‍ തിരഞ്ഞെടുത്ത പ്രവര്‍ത്തനമേഖലയുടെ പ്രത്യേകതകൊണ്ടായിരുന്നെന്ന് പരിണാമശാസ്ത്രജ്ഞര്‍. വീടും മറ്റുപഭോഗവസ്തുക്കളുമെന്നപോലെ, വീട്ടിലിരിക്കുന്ന സ്ത്രീകളും കുഞ്ഞുങ്ങളും കൂടി തന്റെ കൈവശാവകാശത്തിലുള്ള സ്വത്തുക്കളായി പരിണമിപ്പിക്കാന്‍ അവനിലെ സ്വാര്‍ഥതയ്ക്കും അധികാരഭാവത്തിനും കഴിഞ്ഞു. പരിണാമഗതിയില്‍ ശാരീരികമായി താരതമ്യേന ദുര്‍ബലയാവുകയും കുഞ്ഞുങ്ങളുടെ പരിപാലനത്തില്‍ ആത്മസംതൃപ്തിയോടെ ഇടപെടുകയും ആയിരുന്നതിനാല്‍, പുരുഷന്റെ ഈ അധികാരവാസനയ്ക്കു തടയിടാന്‍ സ്ത്രീ താത്പര്യം കാണിച്ചുമില്ല. കാലാകാലങ്ങളിലൂടെ, സഹസ്രാബ്ദങ്ങളിലൂടെ ഈ അപചയ കുടുംബസംവിധാനം നിലനിന്നുവന്നതോടെ പുരുഷന്റെ പ്രബലതയ്ക്കും അധികാരശക്തിക്കും സാമൂഹികാംഗീകാരം ലഭിക്കുകയും പുരുഷന്‍ സ്ത്രീയേക്കാള്‍ ഒരുപടി മേലേ എന്ന വ്യാജധാരണയ്ക്കും സ്ത്രീയുടെ അശാക്തീകരണത്തിനും അതു കാരണമാവുകയും ചെയ്തു.
സ്ത്രീയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കരുത്, സ്ത്രീയുടെ സൗന്ദര്യം സ്വന്തം പുരുഷനുമാത്രം കാണാനുള്ളത്, പുരുഷനെ നിശ്ശബ്ദം അനുസരിക്കുന്ന സ്ത്രീ ഉത്തമവനിത തുടങ്ങിയ പുരുഷകല്പിത പ്രമാണങ്ങള്‍ സമൂഹത്തിലങ്ങനെ രൂഢമൂലമായി. അതു വളരെ എളുപ്പവുമായിരുന്നു. കാരണം സമൂഹമെന്നത് ഇതിനകം പുരുഷന്മാരുടെ ഒരു കൂട്ടായ്മ മാത്രമായി മാറിക്കഴിഞ്ഞിരുന്നുവല്ലോ. സ്വന്തം സ്ത്രീയുടെ സൗന്ദര്യം നശിച്ചാല്‍, അല്ലെങ്കില്‍ വിഭവവൈവിധ്യമെന്നപോലെ, കൂടുതല്‍ സ്ത്രീകളെ സ്വന്തമാക്കാനുള്ള സാമൂഹികാംഗീകാരവും ഇങ്ങനെ നേടിയെടുത്ത സൗഭാഗ്യമായിരുന്നു. ബഹുഭാര്യത്വം, വെപ്പാട്ടികള്‍, വേശ്യാവൃത്തി തുടങ്ങിയവയൊക്കെ ഒരു പുരുഷാധിപത്യസമൂഹത്തിന്റെ ജീര്‍ണതകള്‍തന്നെ.

ഇസ്‌ലാം മതം ബഹുഭാര്യത്വത്തെ അംഗീകരിക്കുന്ന മതമാണോ? അല്ലെങ്കില്‍, ഇസ്‌ലാമിനു മാത്രം പരിഹാസ്യമായ വിധത്തില്‍ ബഹുഭാര്യത്വത്തിന്റെ ഭാരം ചുമക്കേണ്ടിവരുന്നതെന്തുകൊണ്ട്? അതു മനസ്സിലാക്കാന്‍ നാം ഇസ്‌ലാമിന്റെ ആവിര്‍ഭാവകാലത്തേക്കും ദേശത്തേക്കും തിരിഞ്ഞുനോക്കേണ്ടിവരും. ഭോഗാസക്തിയിലും ഗോത്രസംസ്‌കാരത്തിന്റെ ക്രൗര്യത്തിലും പ്രാകൃതദൈവാരാധനയിലും മുഴുകിക്കിടന്നിരുന്ന ഒരു ജനത; അവരെ അറബ് ദേശീയതയിലേക്കും ഏകദൈവവിശ്വാസമെന്ന കെട്ടുറപ്പിലേക്കും സാമൂഹികബന്ധങ്ങളുടെ വീണ്ടെടുപ്പിലേക്കും നയിച്ച ശക്തമായ ഒരു സാമൂഹികവിപ്ലവപ്രസ്ഥാനം, അതായിരുന്നല്ലോ ഇസ്‌ലാം. അതാണ് ഇസ്‌ലാമിന്റെ പ്രസക്തിയും. ഏതൊരു വിപ്ലവപ്രസ്ഥാനത്തിലെ കണ്ണികളെയുംപോലെ അവര്‍ക്ക് വളരെ കര്‍ശനമായ മനഃക്രമീകരണവും നിയന്ത്രണങ്ങളും ചിട്ടകളും പാലിക്കേണ്ടതുണ്ടായിരുന്നു. വളരെ വളരെ ശ്ലഥമായ സാമൂഹികശീലങ്ങള്‍ നിലനിന്നിരുന്ന ഒരവസ്ഥയില്‍നിന്നുള്ള വിപ്ലവകരമായ പരിവര്‍ത്തനത്തില്‍ അവശ്യം ആവശ്യമായവ.

ബഹുഭാര്യത്വം ഒരു നിയമമായി ഇസ്‌ലാമില്‍ ആവിര്‍ഭവിച്ചതല്ല. അതൊരു ദൈവനിയമിത പുരുഷ ആനുകൂല്യവുമല്ലായിരുന്നു. നിയന്ത്രണമില്ലാത്ത ലൈംഗികതയില്‍നിന്ന് സാംസ്‌കാരികമായ ഉന്നതിയിലേക്കുള്ള അെല്ലങ്കില്‍ മാനസികമായ മിതത്വത്തിലേക്കുള്ള ഒരു കാല്‍വെപ്പ്. അനേകത്തില്‍നിന്ന് വിരലിലെണ്ണാവുന്നവയിലേക്കുള്ള മിതത്വം. സ്ത്രീക്ക് ദായധനമേ ഇല്ലായിരുന്ന ഒരവസ്ഥയില്‍നിന്ന് പുരുഷന്റെ പകുതി സ്വത്ത് സ്ത്രീക്ക് എന്നതൊരു വിപ്ലവമായിരുന്നതുപോലെ.

ലൈംഗികതപോലുള്ള വികാരപരമായ കാര്യങ്ങളില്‍ പെട്ടെന്നുള്ള കഠിനനിയന്ത്രണങ്ങള്‍ വിപരീതഫലമുണ്ടാക്കിയേക്കാം. 'വളയ്ക്കാം, പക്ഷേ, ഒടിക്കരുത്' എന്ന പ്രവാചകന്റെ നയതന്ത്രജ്ഞതയ്ക്ക് ഉദാഹരണമായി ഇതിനെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു.
മതങ്ങള്‍, സാമൂഹിക വിപ്ലവപ്രസ്ഥാനങ്ങള്‍, ആചാര്യന്മാര്‍, പ്രവാചകര്‍ എല്ലാം സമൂഹത്തിന്റെ ജീര്‍ണതകളെ ഉച്ചാടനം ചെയ്യാനായി ഉടലെടുത്തവ തന്നെ. മനുഷ്യര്‍ തമ്മിലുള്ള ഉച്ചനീചത്വങ്ങള്‍, അതില്‍നിന്നുടലെടുക്കുന്ന ക്രൂരതകള്‍, സാമ്പത്തിക അസമത്വങ്ങള്‍, അധാര്‍മികത ഇങ്ങനെ ഒട്ടേറെ വിഷയങ്ങള്‍ സ്​പര്‍ശിക്കാനുണ്ടായിരുന്നു, ഈ പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും. ഓരോരോ പ്രദേശങ്ങളിലെയും സാമൂഹികപ്രശ്‌നങ്ങള്‍ വ്യത്യസ്തങ്ങളായിരുന്നു. അവ ഊന്നല്‍ കൊടുത്ത വിഷയങ്ങളുടെ പ്രാധാന്യത്തിലും വ്യത്യസ്തതയുണ്ടായിരുന്നു. ആ പ്രസ്ഥാനങ്ങള്‍ ഉദയംകൊണ്ട പ്രദേശങ്ങളിലെ സംസ്‌കാരത്തിന്റെ, ഭാഷയുടെ, ജീവിതരീതികളുടെ പ്രതിബിംബങ്ങള്‍ അവയുടെ ചരിത്രത്തിലും ലിഖിതങ്ങളിലും തീര്‍ച്ചയായും കാണും. ഈ പ്രതിബിംബങ്ങള്‍ക്കല്ല, ആ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച മാനവികതയ്ക്കാണ്, മനുഷ്യസ്‌നേഹപരമായ ആശയങ്ങള്‍ക്കാണ് കാലാനുവര്‍ത്തിയായി നിലനില്ക്കാനുള്ള അവകാശം എന്നനുമാനിക്കാന്‍ സാമാന്യ മനുഷ്യയുക്തിതന്നെ മതി.
ബഹുഭാര്യത്വം ഒരു നിയമമായി ഇസ്‌ലാമില്‍ ആവിര്‍ഭവിച്ചതല്ല. അതൊരു ദൈവനിയമിത പുരുഷ ആനുകൂല്യവുമല്ലായിരുന്നു. നിയന്ത്രണമില്ലാത്ത ലൈംഗികതയില്‍നിന്ന് സാംസ്‌കാരികമായ ഉന്നതിയിലേക്കുള്ള അെല്ലങ്കില്‍ മാനസികമായ മിതത്വത്തിലേക്കുള്ള ഒരു കാല്‍വെപ്പ്. അനേകത്തില്‍നിന്ന് വിരലിലെണ്ണാവുന്നവയിലേക്കുള്ള മിതത്വം. സ്ത്രീക്ക് ദായധനമേ ഇല്ലായിരുന്ന ഒരവസ്ഥയില്‍നിന്ന് പുരുഷന്റെ പകുതി സ്വത്ത് സ്ത്രീക്ക് എന്നതൊരു വിപ്ലവമായിരുന്നതുപോലെ.

ലൈംഗികതപോലുള്ള വികാരപരമായ കാര്യങ്ങളില്‍ പെട്ടെന്നുള്ള കഠിനനിയന്ത്രണങ്ങള്‍ വിപരീതഫലമുണ്ടാക്കിയേക്കാം. 'വളയ്ക്കാം, പക്ഷേ, ഒടിക്കരുത്' എന്ന പ്രവാചകന്റെ നയതന്ത്രജ്ഞതയ്ക്ക് ഉദാഹരണമായി ഇതിനെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു.
മതങ്ങള്‍, സാമൂഹിക വിപ്ലവപ്രസ്ഥാനങ്ങള്‍, ആചാര്യന്മാര്‍, പ്രവാചകര്‍ എല്ലാം സമൂഹത്തിന്റെ ജീര്‍ണതകളെ ഉച്ചാടനം ചെയ്യാനായി ഉടലെടുത്തവ തന്നെ. മനുഷ്യര്‍ തമ്മിലുള്ള ഉച്ചനീചത്വങ്ങള്‍, അതില്‍നിന്നുടലെടുക്കുന്ന ക്രൂരതകള്‍, സാമ്പത്തിക അസമത്വങ്ങള്‍, അധാര്‍മികത ഇങ്ങനെ ഒട്ടേറെ വിഷയങ്ങള്‍ സ്​പര്‍ശിക്കാനുണ്ടായിരുന്നു, ഈ പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും. ഓരോരോ പ്രദേശങ്ങളിലെയും സാമൂഹികപ്രശ്‌നങ്ങള്‍ വ്യത്യസ്തങ്ങളായിരുന്നു. അവ ഊന്നല്‍ കൊടുത്ത വിഷയങ്ങളുടെ പ്രാധാന്യത്തിലും വ്യത്യസ്തതയുണ്ടായിരുന്നു. ആ പ്രസ്ഥാനങ്ങള്‍ ഉദയംകൊണ്ട പ്രദേശങ്ങളിലെ സംസ്‌കാരത്തിന്റെ, ഭാഷയുടെ, ജീവിതരീതികളുടെ പ്രതിബിംബങ്ങള്‍ അവയുടെ ചരിത്രത്തിലും ലിഖിതങ്ങളിലും തീര്‍ച്ചയായും കാണും. ഈ പ്രതിബിംബങ്ങള്‍ക്കല്ല, ആ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച മാനവികതയ്ക്കാണ്, മനുഷ്യസ്‌നേഹപരമായ ആശയങ്ങള്‍ക്കാണ് കാലാനുവര്‍ത്തിയായി നിലനില്ക്കാനുള്ള അവകാശം എന്നനുമാനിക്കാന്‍ സാമാന്യ മനുഷ്യയുക്തിതന്നെ മതി. ഒരു മതം ഉദയംകൊണ്ട പ്രദേശത്തെ പ്രത്യേക സാംസ്‌കാരികചിഹ്നങ്ങളെയും സാംസ്‌കാരിക മൂല്യച്യുതിയില്‍നിന്ന് സാവകാശത്തിലുള്ള പരിഷ്‌കരണത്തിനായി, താത്കാലികമായി കൊണ്ടുവന്ന നിയമങ്ങളെയും പുരാവസ്തുക്കള്‍ ചികഞ്ഞുകൊണ്ടുവന്ന് ഷോകേസില്‍ വെക്കുന്നതുപോലെ, മതത്തിന്റെ സത്തയായി അവതരിപ്പിക്കുന്നതിലെ അയുക്തികത ആരും പറഞ്ഞുതരേണ്ടതുമില്ല. പക്ഷേ, മതത്തിന്റെ, വിശ്വാസത്തിന്റെ കാര്യം വരുമ്പോള്‍ ഏതു ബുദ്ധിശാലിയും വിവേകശാലിയും യുക്തിബോധത്തെ, മരവിപ്പിച്ചു നിര്‍ത്താറേയുള്ളൂ.
യുദ്ധത്തിന്റെയും 'പുറപ്പാടി'ന്റെയും അരക്ഷിതാവസ്ഥകള്‍ നിലനിന്നിരുന്ന പ്രവാചകകാലത്തെ അറേബ്യയില്‍ പിതാക്കള്‍ നഷ്ടപ്പെട്ടുപോയ പെണ്‍കുട്ടികളുടെ (യത്തീംകുട്ടികള്‍) സംരക്ഷണത്തിനായി നിലവില്‍ വന്ന ലളിതവ്യവസ്ഥയായിരുന്നു അവരുടെയും അവരുടെ സ്വത്തുക്കളുടെയും കൈകാര്യകര്‍ത്താക്കളായി മറ്റൊരു വ്യക്തിയെ, പലപ്പോഴും ഒരു ബന്ധുവിനെത്തന്നെ ഏര്‍പ്പാടാക്കുക എന്നത്. ആ വ്യക്തിക്ക് വിവേചനരഹിതവും നിസ്വാര്‍ഥവുമായ നിലയില്‍ അതു കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നു തോന്നിയാല്‍ അവരില്‍ച്ചിലരെ പത്‌നിമാരായി സ്വീകരിക്കാനുള്ള അനുവാദം വ്യവസ്ഥചെയ്യപ്പെട്ടു. ഈയൊരു വിഷയം ചര്‍ച്ച ചെയ്യുമ്പോഴാണ് ബഹുഭാര്യത്വത്തെ അനുവദിച്ചുകൊണ്ടുള്ള സൂക്തം ഖുര്‍ആനില്‍ വരുന്നത്. (വിശ്വാസികളേ, നിങ്ങള്‍ അനാഥകളുടെ കാര്യത്തില്‍ നീതിയോടെ പെരുമാറുക... സൂറ 4. സൂക്തം 2) പശ്ചാത്തലം പക്ഷേ, ഒരിക്കലും ചര്‍ച്ച ചെയ്യാറില്ല ബഹുഭാര്യത്വത്തിന്റെ വക്താക്കള്‍.

ബഹുഭാര്യത്വത്തിന് നിയമംമൂലം കഠിന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ മുസ്‌ലിം രാജ്യങ്ങളുണ്ട്.
ഈജിപ്ത്, ടുണീഷ്യ മുതലായവ. മനുഷ്യവ്യക്തിത്വത്തിനു നേര്‍ക്കുള്ള ഖുര്‍ആന്റെ മൊത്തത്തിലുള്ള സമീപനം ഒരിക്കലും സ്ത്രീ സ്വത്വത്തെ നിഷേധിക്കുന്ന തരത്തിലുള്ളതല്ല എന്ന തിരിച്ചറിവും 'എല്ലാ ഭാര്യമാരോടും ഒരുപോലെ നീതിപൂര്‍വം പെരുമാറാന്‍ ഒരു പുരുഷനും സാധ്യമല്ല' എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ (സൂറ 4. സൂക്തം 129) സ്വാംശീകരണവും കാലോചിതവും ക്രിയാത്മകവുമായ രാഷ്ട്രീയബോധവും അവര്‍ക്ക് ഇത്തരമൊരു നിയമനിര്‍മാണത്തിന് ആത്മവിശ്വാസമേകിക്കാണും. നീതിപൂര്‍വം എന്നുദ്ദേശിച്ചത് സാമ്പത്തികനീതിയോ ഒപ്പം ചെലവഴിക്കുന്ന രാത്രികളുടെ എണ്ണമോ മാത്രമല്ലെന്നും അത് ബൗദ്ധികവും ആത്മീയവും സര്‍ഗാത്മകവുമായ ഒരു പങ്കുവെക്കലാണെന്നും പറയുന്നു, ഖുര്‍ആനെ സാമ്പ്രദായികരീതിയിലല്ലാതെ സമീപിക്കുന്ന ആമിനാ വദൂദ്. ഇസ്‌ലാം സംസ്‌കാരത്തിലേക്കുള്ള ഒരു ചവിട്ടുപടിയായിരുന്നു. കാലാനുസൃതമായി ഈ പ്രയാണം ജീവസ്സുറ്റതാക്കി പരിവര്‍ത്തിപ്പിച്ചു കൊണ്ടുവരേണ്ടത് പ്രവാചകനു പിന്‍പേ വരുന്ന തലമുറകളുടെ കടമയാണ്. എന്നിട്ടിതാ, അവരൊക്കെ ഭൂതകാലത്തിലേക്കു പിന്തിരിഞ്ഞു നില്ക്കുന്ന, എന്തിനും ഏതിനും ഭൂതകാലത്തിനോടു വിശദീകരണമാരായുന്ന, കാലത്തെ ഒന്നര സഹസ്രാബ്ദം മരവിപ്പിച്ചു നിര്‍ത്തിയ ഒരുകൂട്ടം ചിന്താദരിദ്രരായിത്തീര്‍ന്നിരിക്കുന്നു. ഇസ്‌ലാമികഭരണത്തിലുള്ള രാജ്യങ്ങളിലാകാമെങ്കില്‍, ഇന്ത്യയെപ്പോലൊരു ബഹുസ്വര രാജ്യത്ത് പൊതുവായൊരു മാര്യേജ് ആക്ട് കൊണ്ടുവരാനനുവദിക്കാതിരിക്കുന്നവരില്‍ വിശ്വാസത്തിന്റെ സംരക്ഷണബോധത്തിനപ്പുറമുള്ള താത്പര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടാകണം. സാമ്പത്തികമായി ദുര്‍ബലനായ പുരുഷന്‍പോലും തന്റെ കടിഞ്ഞാണില്ലാത്ത ലൈംഗികാസക്തിക്കു വേണ്ടി ഒന്നില്‍ക്കൂടുതല്‍ ഭാര്യമാരെയും അവരിലുണ്ടാകുന്ന കുഞ്ഞുങ്ങളെയും തലാഖുചൊല്ലിയും അല്ലാതെയും ചാരക്കുപ്പയിലെ ശുനകസ്ത്രീയെയും കുട്ടികളെയുംപോലെ അവഗണിതരും ആലംബഹീനരുമായി തള്ളുന്നതു കണ്ടിട്ടും നേതൃത്വം അനര്‍ഹരുടെ കൈയിലേല്പിച്ച്, ഇസ്‌ലാമിലെ ചിന്തിക്കുന്ന ജനവിഭാഗം കുറ്റകരമായ മൗനം അവലംബിക്കുന്നു!
പുരുഷനു സ്ത്രീയെക്കാള്‍ ലൈംഗികാസക്തി കൂടുതലാണ്, അതിനാല്‍ ബഹുഭാര്യത്വം ജീവശാസ്ത്രപരമായ ആവശ്യമാണ് എന്ന് ഈയിടെ വാദിച്ചത് സംസ്‌കൃതചിത്തനെന്ന് സമൂഹം പ്രതീക്ഷിക്കുന്ന ഒരു പുരുഷ ഡോക്ടറാണ്. ആര്‍ത്തവസമയത്തും പ്രസവാനന്തരവേളയിലും ലൈംഗികത അനാരോഗ്യകരമായതിനാല്‍, മിനിമം രണ്ടു ഭാര്യമാരെയെങ്കിലും നിലനിര്‍ത്തണമെന്നു വാദിച്ചത് ഒരു ആത്മീയനേതാവും. ഇസ്‌ലാം ഭോഗേച്ഛയുടെ മതമാണെന്ന ആരോപണത്തിനു കാരണക്കാര്‍ ഇവരെപ്പോലുള്ളവരല്ലേ? സ്ത്രീക്കു കഠിന നിയന്ത്രണങ്ങളും നിയമങ്ങളും അനുശാസിക്കുന്ന ദൈവം, പുരുഷനു ഭോഗലാലസതയുടെ പരിപൂര്‍ണമായ ആവിഷ്‌കാരം അനുവദിക്കുകയും അതോടൊപ്പം അവരെ സ്ത്രീകളെക്കാള്‍ ശ്രേഷ്ഠരായി സ്വര്‍ഗത്തില്‍ പ്രതിഷ്ഠിക്കുമെന്നു പ്രതീക്ഷിക്കുകയും ചെയ്യാന്‍ അസാധാരണമായ തൊലിക്കട്ടി വേണം.

ഭര്‍ത്താവിനെ പ്രതീക്ഷയോടെ, സ്വയം ചന്തപ്പെടുത്തി കാത്തിരിക്കുകയും അയാള്‍ സപത്‌നിയുടെ ഉറക്കറയിലേക്ക്, അല്ലെങ്കില്‍ 'കുടി'യിലേക്ക് പോയിക്കഴിഞ്ഞു എന്നുറപ്പായാല്‍ ആത്മനിന്ദയോടെ ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഒരു ഭാര്യയുടെ മാനസികസംഘര്‍ഷങ്ങളെ ഏതളവുകോല്‍ വെച്ചാണ് അളക്കേണ്ടത്? ഒരു സംസ്‌കൃതസമൂഹത്തിനു താങ്ങാവുന്നതില്‍ കൂടുതലായിരിക്കില്ലേ അത്! ഈ ആത്മനിന്ദയും സംഘര്‍ഷങ്ങളും അവള്‍ ജീവിതകാലം മുഴുവന്‍ പേറാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. വീട്ടുജോലിക്കാരുടെ, ചിലപ്പോഴൊക്കെ അയല്‍ക്കാരുടെ പരിഹാസം നിറഞ്ഞ നോട്ടങ്ങള്‍ അവളെ കുത്തി നോവിക്കുന്നു. ഇതിന്റെയൊക്കെ പ്രത്യാഘാതങ്ങള്‍ അവളില്‍ മാത്രം ഒതുങ്ങിനിന്നെന്നും വരുമോ? ചില ദിവസങ്ങളില്‍ മാത്രം തങ്ങളോടൊപ്പം ചെലവഴിക്കാന്‍ വരുന്ന പിതാവിന്റെ ഉദ്ദേശ്യശുദ്ധിയെത്തന്നെ സംശയിച്ചു വളരുന്ന കുഞ്ഞുങ്ങളുടെ മനോവ്യാപാരത്തെപ്പറ്റിയും നാം ചിന്തിക്കേണ്ടതല്ലേ? സ്വന്തം മാതാവ്, അവരുടെ മനസ്സില്‍ മാറ്റു കുറഞ്ഞതോ കൂടിയതോ ആയൊരു ലൈംഗികോപകരണം മാത്രമായെന്നു വരില്ലേ? മാതാവിനോടും പിതാവിനോടും ആദരവില്ലാതെ വളരേണ്ടിവരുന്ന കുഞ്ഞുങ്ങളുടെ തലമുറയെപ്പറ്റി വിശ്വാസിക്ക് ഉത്തരവാദിത്വമില്ലേ? സ്ത്രീയെ ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കുന്ന അപകര്‍ഷത്തിനും അസൂയയ്ക്കും വേശ്യാസദൃശമായ ചേഷ്ടകള്‍ക്കും ഇരയാക്കുന്ന, അവരുടെ വ്യക്തിത്വത്തെത്തന്നെ വികലമാക്കുന്ന സാംസ്‌കാരികാപചയത്തെ മതത്തിന്റെ ചിഹ്നമായി സംരക്ഷിച്ചുനിര്‍ത്തുന്നതിലെ മതപുരുഷമേധാവിത്വം എതിര്‍ക്കപ്പെടേണ്ടതല്ലേ? 

ഏകപത്‌നീവ്രതം നിലനില്ക്കുന്ന മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ വിവാഹേതര പ്രണയങ്ങളും ബന്ധങ്ങളും നിലനിര്‍ത്തുന്നതു കാണുന്നു ഇസ്‌ലാമിലെ ബഹുഭാര്യത്വം ഇതിനൊരു പരിഹാരമല്ലേ എന്നു ചോദിക്കുന്നവരുണ്ട്.
അതെ, സ്ത്രീ ഒരു സ്‌പെയര്‍ ഉപകരണമാകുക, എന്നിട്ട് പുരുഷനെ സച്ചരിതരാക്കി നിലനിര്‍ത്തുക എന്ന്. കാലത്തിന്റെ കുതിപ്പില്‍, മാനസികമായ അടിമത്തത്തില്‍നിന്നു കുതറിച്ചാടിയ സ്ത്രീകള്‍ സാമ്പത്തികസ്വാതന്ത്ര്യവും വൈകാരികസ്വാതന്ത്ര്യവും നേടിയെടുത്തുകൊണ്ടിരിക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും!

ലൈംഗിക അരാജകത്വവും പരസ്ത്രീഗമനവും ഇന്നു സമൂഹത്തില്‍ നടമാടുന്നുവെങ്കില്‍ അതു മൊത്തത്തിലുള്ള സാംസ്‌കാരികാപചയത്തിന്റെയും ജീവിതമൂല്യങ്ങളെപ്പറ്റിയുള്ള അവബോധം നഷ്ടപ്പെടുത്തിയതിന്റെയും പ്രതിഫലനങ്ങളല്ലേ? ബഹുഭാര്യത്വം അതിനു പരിഹാരമാകുന്നതെങ്ങനെ? അതിരുകള്‍ ഭേദിക്കുന്നത് പുരുഷന്‍ മാത്രമല്ലല്ലോ, സ്ത്രീകളും അവിവാഹിതരായ യുവാക്കളും സ്വാമിമാരും സ്വാമിനിമാരും ആരും... ഇതിനൊരപവാദമല്ല. ലൈംഗികത വെറുമൊരു ഭോഗവസ്തുവും സദാചാരം നാട്യവുമായി മാറിക്കഴിഞ്ഞിരിക്കുന്നുവല്ലോ ഇന്ന്!
'അല്ലയോ സ്ത്രീയേ, ഒരു സപത്‌നിയായി മുടങ്ങിക്കിടക്കുന്നതില്‍ നീയിനിയും ആഹ്ലാദംകൊള്ളുന്നുവോ?'

(പുരുഷനറിയാത്ത സ്ത്രീമുഖങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment