Monday, 5 November 2012

പൊതുനിരത്തിൽ മൂത്രമൊഴിച്ചാൽ 'കൊട്ടുംപാട്ടും,​ പിന്നെ മാനഹാനിയും
Posted on: Monday, 05 November 2012


ജയ്പൂർ: നാണമില്ലാതെ പൊതുനിരത്തിൽ മൂത്രമൊഴിക്കുന്നവരെ പൊതുമദ്ധ്യത്തിൽ നാണംകെടുത്തുന്നതിനുള്ള പദ്ധതിയുമായി രാജസ്ഥാൻ രംഗത്ത്. പൊതുനിരത്തിൽ മൂത്രമൊഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ ഇവർക്ക് ചുറ്റും നിന്ന് ഡ്രമ്മും മറ്റ് സംഗീതോപകരണങ്ങളും വായിച്ച് നാണം കെടുത്തുന്നതാണ് പദ്ധതി. ഇതോടെ പൊതുജനങ്ങളുടെ ശ്രദ്ധ ഇവർക്കു നേരെയാകും. പിന്നീട് നാണക്കേട് കൊണ്ട് പുറത്തിറങ്ങാനാവില്ലെന്ന് സാരം.
പൊതുനിരത്തിൽ മൂത്രമൊഴിക്കുന്ന ജനങ്ങളുടെ പ്രവണത കൂടിയതോടെയാണ് ജുഞ്ജുന പരിഷദ് എന്ന സംഘടന ഇങ്ങനെയൊരു ആശയവുമായി രംഗത്തിറങ്ങിയത്. പരിഷദിലെ അംഗങ്ങൾ തന്നെയാണ് വോളന്റിയർമാരായി പ്രവർത്തിക്കുക. ഈ ആശയത്തിന്റെ ഉദ്ഭവം കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശിന്റെ മൂത്രപ്പുരയില്ലെങ്കിൽ വധുവുമില്ല എന്ന മുദ്രാവാക്യത്തിൽ നിന്നാണ്.
ഇനി സംഗീത പെരുമഴ കൊണ്ടൊന്നും കാര്യങ്ങൾ അവസാനിക്കുമെന്ന് കരുതിയെങ്കിൽ തെറ്റി. പൊതുനിരത്തിൽ മൂത്രമൊഴിക്കുന്നവരുടെ പേരും വിലാസവും സഹിതം അതാത് ഗ്രാമങ്ങളിൽ പരസ്യമായി പ്രഖ്യാപിക്കും. ഇതിനോടകം തന്നെ 34 പഞ്ചായത്തുകളിൽ ഇത് നടപ്പാക്കി കഴി‌ഞ്ഞു.
പൊതുനിരത്തുകൾ ശുചിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് കൂടിയുള്ള സന്ദേശമാണ് തങ്ങൾ ഇത്തരമൊരു രീതി അവലംബിക്കുന്നതിലൂടെ നൽകാൻ ഉദ്ദേശിക്കുന്നതെന്ന് ജുഞ്ജുന പരിഷദ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാംനിവാസ് ജാഠ് പറ‌ഞ്ഞു.  

No comments:

Post a Comment