Monday, 12 November 2012

15,000 കാറുകള്‍ നശിപ്പിക്കാനൊരുങ്ങുന്നു 
Posted on: 09 Nov 2012

ഷിക്കാഗോ: അമേരിക്കയിലെ വിവിധ വാഹന കമ്പനികള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 15,000 കാറുകള്‍ നശിപ്പിക്കാന്‍ ഒരുങ്ങുന്നു. സാന്‍ഡി ചുഴലിക്കാറ്റ് നാശംവിതച്ചതിനെ തുടര്‍ന്ന് ഇനി വിറ്റഴിക്കാനാവാത്ത വിധം തകര്‍ന്ന കാറുകളാണ് നിര്‍മ്മാതാക്കള്‍ നശിപ്പിക്കുന്നത്. ടൊയോട്ട, നിസാന്‍, ഹോണ്ട, ക്രൈസ്‌ലര്‍ തുടങ്ങിയ വന്‍കിട നിര്‍മ്മാതാക്കളെല്ലാം നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ സൂക്ഷിച്ചിരുന്ന നിരവധി കാറുകള്‍ സാന്‍ഡി തകര്‍ത്തു.



6,000 ത്തോളം ഇന്‍ഫിനിറ്റി ആഡംബര കാറുകളും ചെറുട്രക്കുകളും ചുഴലിക്കാറ്റിനെ തുടര്‍ന്ന് തകര്‍ന്നുവെന്ന് നിസാന്‍ മോട്ടോര്‍ വക്താവ് ട്രാവിസ് പാര്‍മാന്‍ പറഞ്ഞു. ആഡംബര പ്ലഗ് ഇന്‍ (വൈദ്യുത) ഹൈബ്രിഡ് കാര്‍ നിര്‍മ്മാതാക്കളായ കാലിഫോര്‍ണിയയിലെ ഫിസ്‌കര്‍ ഓട്ടോമോട്ടീവ് നിര്‍മ്മാണം പൂര്‍ത്തിയാക്കി സൂക്ഷിച്ചിരുന്ന 320 കാറുകള്‍ നശിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തിലാണ് ഫിസ്‌കറിന്റെ വൈദ്യുത കാറുകള്‍ കത്തിനശിച്ചത്. 103,000 ഡോളറിന്റെ നഷ്ടം അവര്‍ക്കുണ്ടായി.



ടൊയോട്ടയുടെ 4000 ലക് സസ് കാറുകളാണ് ചുഴലിക്കാറ്റില്‍ നശിച്ചത്. ഫിയറ്റിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള ക്രൈസ്‌ലര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി സൂക്ഷിച്ചിരുന്ന 750 വാഹനങ്ങള്‍ നശിച്ചു. ഫോര്‍ഡ് സൂക്ഷിച്ചിരുന്ന വാഹനങ്ങളും ചുഴലിക്കാറ്റില്‍ തകര്‍ന്നിരുന്നു. കൃത്യമായ കണക്കുകള്‍ അവര്‍ പുറത്തുവിട്ടിട്ടില്ല. അമേരിക്കയിലെ വിവിധ ഡീലര്‍മാര്‍ നേരിട്ട നഷ്ടത്തിന്റെ കണക്കെടുത്ത് വരുന്നതേയുള്ളു. വിവിധ ഡീലര്‍മാര്‍ സൂക്ഷിച്ചിരുന്ന രണ്ടുലക്ഷത്തോളം കാറുകളും ചുഴലിക്കാറ്റില്‍ നശിച്ചിട്ടുണ്ട്. 

No comments:

Post a Comment