Wednesday, 21 November 2012


ജയിലുകളില്‍ തടവുകാരുടെ മേല്‍ക്കൈ; ലാത്തിപോലുമില്ലാതെ ജീവനക്കാര്‍

Published on  21 Nov 2012
കണ്ണൂര്‍: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷാപാളിച്ചകള്‍ തുറന്നുകാട്ടുന്നതായി കാസര്‍കോട് സബ് ജയിലില്‍ ജയില്‍ ജീവനക്കാരനെ ആക്രമിച്ച ശേഷം നാലു തടവുകാര്‍ രക്ഷപ്പെട്ട സംഭവം. തടവുകാര്‍ ജയിലിനുള്ളില്‍നിന്ന് എന്തെങ്കിലും ആയുധം കൈക്കലാക്കി സംഘടിച്ചാല്‍ ജീവനക്കാര്‍ നിസ്സഹായരായിപ്പോകുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ലാത്തിയും തോക്കും ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുന്നുണ്ടെങ്കിലും ജീവനക്കാര്‍ക്ക് ഇവ നല്‍കിയിട്ടില്ല. ജീവനക്കാരുടെ എണ്ണവും കുറവാണ്. ശരാശരി 20 തടവുകാര്‍ക്ക് ഒരു ജീനക്കാരന്‍ പോലുമില്ലാത്ത സ്ഥിതിയാണ്.

തടവുകാര്‍ ജയില്‍ അടുക്കളയില്‍നിന്ന് കത്തിയും മറ്റും കൈക്കലാക്കി ആക്രമണം നടത്താന്‍ സാധ്യതയേറെയാണ്. ഇവരെ നേരിടാന്‍ ഒരു കൈവിലങ്ങുപോലുമില്ലാത്ത അവസ്ഥയിലാണ് ജീവനക്കാര്‍. സെന്‍ട്രല്‍ ജയിലുകളിലും ജില്ലാ ജയിലുകളിലും തോക്കും ലാത്തിയുമുണ്ടെങ്കിലും അറകളില്‍ പൂട്ടിവെച്ചിരിക്കുകയാണ്. 303 റൈഫിള്‍, 410 ബോര്‍ മസ്‌കറ്റ് തോക്കുകളാണിതില്‍ ഉള്‍പ്പെടുന്നത്. തോക്കുകളിലുപയോഗിക്കാന്‍ വെടിക്കോപ്പുമില്ല. കാലപ്പഴക്കം കാരണം പലതും ഉപയോഗയോഗ്യവുമല്ല. സബ് ജയിലുകളിലും സ്‌പെഷല്‍ സബ് ജയിലുകളിലും ഉണ്ടായിരുന്നവ പരിശീലനത്തിന് ഉപയോഗിക്കാന്‍ സീക്ക പരിശീലനകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. സെന്‍ട്രല്‍ ജയിലുകളില്‍ ഗേറ്റ് കാവലിന് സായുധ പോലീസുണ്ടെന്ന് ആശ്വസിക്കാം. സബ് ജയിലുകളിലും മറ്റും അതുമില്ല.

ആറു തടവുകാര്‍ക്ക് ഒരു ജീവനക്കാരന്‍വീതം വേണമെന്നാണ് ജയില്‍ പരിഷ്‌കരണത്തിനുള്ള ഉദയഭാനു കമ്മിറ്റി ഉള്‍പ്പെടെ ശുപാര്‍ശ ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ ജയിലുകളില്‍ നിലവില്‍ 7400 തടവുകാരുണ്ട്. ജീവനക്കാര്‍ 1200-ല്‍ താഴെ മാത്രം. ഇത്രയും പേരെ മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടിക്ക് നിയോഗിച്ചാല്‍മാത്രം ഫലത്തില്‍ 18 തടവുകാര്‍ക്ക് ഒരു ജീവനക്കാരനാണുണ്ടാവുക. ആധുനികീകരണത്തിന്റെ ഭാഗമായി നിരീക്ഷണ ക്യാമറ സംവിധാനം, ടെലി മെഡിസിന്‍, കോയിന്‍ ബോക്‌സ് ഫോണ്‍, കോടതികളുമായി ബന്ധിപ്പിച്ച് വീഡിയോ കോണ്‍ഫറന്‍സിങ്, ചപ്പാത്തി നിര്‍മാണം തുടങ്ങി നിരവധി പുതിയ പദ്ധതികള്‍ വന്നു. ഇതിനൊന്നും അധിക തസ്തിക അനുവദിച്ചിട്ടില്ലാത്തതിനാല്‍ ഉള്ള ജീവനക്കാരില്‍നിന്ന് ആളെ കണ്ടെത്തേണ്ടിവരികയാണ്.

ജയില്‍വകുപ്പില്‍ ഡ്രൈവര്‍ തസ്തികയും വിരലിലെണ്ണാന്‍ മാത്രമാണ്. അതിനാല്‍, ഡ്രൈവര്‍ ഡ്യൂട്ടിക്കും വാര്‍ഡര്‍മാരെ നിയോഗിക്കണം. ഒമ്പത് വാഹനങ്ങളുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു ഡ്രൈവര്‍ തസ്തിക പോലുമില്ല. വാര്‍ഡര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ കണ്ണൂരിലും തൃശ്ശൂരിലും സീക്ക മേഖലാ കേന്ദ്രങ്ങള്‍ തുടങ്ങിയെങ്കിലും തസ്തികകളൊന്നും അനുവദിച്ചിട്ടില്ല. ജയിലുകളിലെ മിനിസ്റ്റീരിയല്‍ ജോലിയും വാര്‍ഡര്‍മാരാണ് ചെയ്യുന്നത്. ഇതെല്ലാം കഴിഞ്ഞ് ഫലത്തില്‍ 20 തടവുകാരെ നിയന്ത്രിക്കാന്‍ ഒരു വാര്‍ഡര്‍ പോലുമില്ലാത്ത സ്ഥിതിയാണ്. കാസര്‍കോട് സബ് ജയിലില്‍ ചൊവ്വാഴ്ച 57 തടവുകാരാണുണ്ടായിരുന്നത്. ഒരു താത്കാലിക വാര്‍ഡര്‍ ഉള്‍പ്പെടെ നാലു ജീവനക്കാരും.

No comments:

Post a Comment