Monday, 5 November 2012


പെണ്‍കഴുത്ത്‌
ഡെസ്മണ്ട് മോറിസ്‌
04 Nov 2012
തല താങ്ങിനിര്‍ത്താന്‍ മാത്രമുള്ള ഒരവയവമായിട്ടാണ് പാശ്ചാത്യലോകത്ത് പെണ്‍കഴുത്തിനെ പുരുഷന്മാര്‍ കാണുന്നത്. കഴുത്തിലെ ചര്‍മം മൃദുവായി തടവുമ്പോഴും ലൈംഗികകേളീപൂര്‍വലാളന നടത്തുമ്പോഴും ചുംബിക്കുമ്പോഴും അത് പങ്കാളിയെ ഉത്തേജിപ്പിക്കുമെന്ന് ഒരുപക്ഷേ ആണുങ്ങള്‍ക്കറിയാം. അതിനപ്പുറം പിടലിക്ക് വലിയ പ്രാധാന്യമൊന്നും കല്പിച്ചിട്ടില്ല. രതിജനകമായ ഭാഗമായി പിന്‍കഴുത്തിനെ ആരും കരുതുന്നില്ല.

ജപ്പാനില്‍ സ്ഥിതി വ്യത്യസ്തമാണ്. പിന്‍കഴുത്ത് പ്രദര്‍ശിപ്പിക്കുന്നത് സ്ത്രീകള്‍ ലൈംഗികാകര്‍ഷണത്തിന് ഏറ്റവും മോഹിപ്പിക്കുന്ന പ്രവൃത്തിയായിട്ടാണ് കരുതുന്നത്. പാശ്ചാത്യരാജ്യങ്ങളില്‍ മുലകള്‍ പ്രദര്‍ശിപ്പിക്കുന്നതിനു സമാനം. ഗെയ്ഷകള്‍ പിടലി പ്രദര്‍ശനം നടത്തേണ്ടവരാണ്. പക്ഷേ, മാന്യകളായവര്‍ അങ്ങനെ ചെയ്യില്ല. അവരുടെ വസ്ത്രങ്ങള്‍ കഴുത്ത് മൂടുന്നവയാണ്.

പാരമ്പര്യമായി ഗെയ്ഷകള്‍ കഴുത്തുകള്‍ കലാപരമായ സുഭഗതയോടെ പ്രദര്‍ശിപ്പിക്കാന്‍ പരിശീലനം നേടിയവരാണ്. ക്യോത്തോവില്‍ ഇപ്പോഴും പരമ്പരാഗതമായ ഇത്തരം വേഷമണിഞ്ഞ ഗെയ്‌ഷെകളുണ്ട്. അവരുടെ വസ്ത്രങ്ങളുടെ മുന്‍ഭാഗം കഴുത്തുവരെ മറച്ചിരിക്കും. പക്ഷേ, പിന്‍ഭാഗം താഴ്ത്തിയതും ഇറക്കമുള്ളവയുമാണ്. പിന്നിലെ, നട്ടെല്ലിന്റെ ആദ്യത്തെ വലിയ എല്ലിനു കീഴെവരെയാവും ഇറക്കം. ആരോ പറഞ്ഞതുപോലെ പുരുഷന്മാര്‍ എല്ലായിടത്തും സ്ത്രീകളുടെ തുറന്ന മുന്‍ഭാഗം ആസ്വദിക്കും. പക്ഷേ, ജപ്പാനില്‍ പിന്‍ഭാഗമാണ് തുറന്നത്.

രാപ്പാടിക്കാഷ്ഠം കലര്‍ന്ന വെളുത്ത ചമയം മൃദുലമായ കഴുത്തില്‍ തേക്കുമ്പോള്‍ ഗെയ്ഷകള്‍ തലമുടിക്ക് തൊട്ടുതാഴെ അല്പം ചര്‍മഭാഗം ഒഴിച്ചിടും. ചമയത്തിന്റെ കൃത്രിമത്വത്തിനപ്പുറം തൊലിയുടെ സൗന്ദര്യംകൊണ്ട് പുരുഷന്മാരെ ഉത്തേജിപ്പിക്കാനാണിത്. ഒരു നിരീക്ഷകന്റെ അഭിപ്രായത്തില്‍ ഈ രീതിയുടെ കാമോദ്ദീപകത്വം പിറകിലെ സഗ്‌നകണ്ഠചര്‍മഭാഗം ഒരുമിച്ച ഢ ആകൃതിയിലാവുന്നത് സ്ത്രീയുടെ രഹസ്യഭാഗങ്ങളുടെ സൂചനയാണെന്നാണ്.

കഴുത്തിനു പിറകിലെ മനോഹരമായ ഭാഗത്തിന് ജാപ്പനീസ് ഭാഷയില്‍ ഒരു പ്രത്യേക ശൈലിയുണ്ട്. 'കൊമാത നോ കെരിയഹത്തഹിതോ', അതിന്റെ അര്‍ഥം മാറിയിരിക്കുന്നു. കാരണം. കഴുത്തിനു പിറകിലെ ചമയം ഇപ്പോള്‍ പ്രജനനാവയവങ്ങളെ അനുസ്മരിപ്പിക്കുന്നവയാണ്. ഇപ്പോള്‍ ആ ശൈലി ധ്വനിപ്പിക്കുന്നത് ചേതോഹരമായ പ്രജനനാവയവങ്ങളുള്ള സ്ത്രീ എന്നാണ്.

ജാപ്പനീസ് സ്ത്രീകള്‍ മാറില്‍നിന്ന് ആകര്‍ഷണകേന്ദ്രം പിന്‍കഴുത്തിലേക്ക് മാറ്റിയതിനെക്കുറിച്ച് ഒരഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ജാപ്പനീസ് ശിശുക്കള്‍ മുലകുടിക്കുന്നതിനെക്കാള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് അമ്മമാരുടെ പിറകില്‍ തൂക്കിയ നിലയിലാണ്. ഇതിനുപുറമെ ജാപ്പനീസ് സ്ത്രീകളുടെ മുലകള്‍ വലുപ്പം കുറഞ്ഞവയാണെന്നതും കഴുത്ത് ആകര്‍ഷകകേന്ദ്രമാവുന്നതിന് ഹേതുവായി.

ശരീരശാസ്ത്രപരമായി മനുഷ്യശരീരത്തിലെ ഏറ്റവും സൂക്ഷ്മമായ അവയവമാണ് കഴുത്ത്. വായയും ഉദരവും തമ്മിലുള്ള ജീവല്‍പ്രധാനമായ ബന്ധിപ്പിക്കലിനു പുറമെ മൂക്കും ശ്വാസകോശങ്ങളും മസ്തിഷ്‌കവും സുഷുമ്‌നയും കഴുത്തില്‍കൂടിയാണ് സന്ധിക്കപ്പെട്ടിരിക്കുന്നത്. ഹൃദയത്തില്‍നിന്ന് തലച്ചോറിലേക്കുള്ള രക്തധമനികള്‍ കഴുത്തില്‍കൂടിയാണ് കടന്നുപോകുന്നത്. ഈ ബന്ധങ്ങള്‍ക്കു ചുറ്റുമുള്ള പേശികള്‍ തലതാഴ്ത്താനും ഇളക്കാനും തിരിക്കാനും കുലുക്കാനും സാമൂഹികാവസരങ്ങളില്‍ വിവിധ രീതികളിലുള്ള സന്ദേശങ്ങള്‍ ദ്യോതിപ്പിക്കുന്ന ചലനങ്ങള്‍ നടത്താനും സഹായിക്കുന്നു.

സുന്ദരമായ പെണ്‍കഴുത്തിനെ അരയന്നപ്പിടയുടെതെന്നും ആണ്‍കഴുത്തിനെ കാളക്കഴുത്തെന്നും വിശേഷിപ്പിക്കാറുണ്ട്. പെണ്‍കഴുത്ത് നീളംകൂടിയതും മെലിഞ്ഞതും കൂര്‍ത്തതുമാണ്, ആണ്‍കഴുത്ത് തടിച്ചതും കുറുകിയതുമാണ്. സ്ത്രീകള്‍ക്ക് നെഞ്ച് നീളം കുറഞ്ഞതും ആണുങ്ങളുടെ മാറെല്ലുകളുമായി തുലനംചെയ്താല്‍, ഏറ്റവും മുകളിലത്തെ എല്ല് ആണുങ്ങളുടേതിനെക്കാള്‍ താഴ്ന്നുമാണ്. പേശീവ്യൂഹം ആണുങ്ങളുടെയത്ര ബലമുള്ളതല്ല. മനുഷ്യപരിണാമചരിത്രത്തിലെ നീണ്ട നായാട്ടുഘട്ടത്തിലാണിത് സംഭവിച്ചത്. ശാരീരികാക്രമണസമയത്ത് കൂടുതല്‍ കരുത്തുള്ള, അധികം ഇളക്കാന്‍ പറ്റാത്ത കഴുത്ത് പുരുഷന്മാര്‍ക്ക് സഹായകമായി.
സ്ത്രീപുരുഷന്മാര്‍ തമ്മില്‍ കഴുത്തിന്റെ കാര്യത്തില്‍ മറ്റൊരു വ്യത്യാസം കണ്ഠമുഴയിലാണ്. ആണുങ്ങളുടെ കഴുത്തില്‍ ഇത് കൂടുതല്‍ മുഴച്ചുനില്‍ക്കുന്നു. കൂടുതല്‍ നേര്‍ത്ത ശബ്ദമുള്ള സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് ചെറിയ കണ്ഠശബ്ദപേടകമാണ്. സ്ത്രീകളുടെ ശബ്ദനാളി 1.3 മില്ലിമീറ്റര്‍ (അരയിഞ്ച്) നീളത്തിലാണ്, ആണുങ്ങളുടേത് 1.8 മില്ലിമീറ്റര്‍ (0.7 ഇഞ്ച്) നീളത്തിലുള്ളതും. സ്ത്രീകളുടെ ശബ്ദനാളം ആണുങ്ങളുടേതിനെക്കാള്‍ 30 ശതമാനം ചെറുതും പുരുഷന്മാരുടേതിനെ അപേക്ഷിച്ച് തൊണ്ടയില്‍ മുകളിലുമാണ്, അതിനാല്‍ അത് ചെറുതായിത്തന്നെ കാണുകയും ചെയ്യും. ഈ ശബ്ദാവയവ വ്യത്യാസം പ്രായപൂര്‍ത്തിയാവുന്നതുവരെ പ്രകടമാവുകയില്ല. പ്രായപൂര്‍ത്തിയാവുമ്പോള്‍ പുരുഷശബ്ദം കൂടുതല്‍ കനത്തതാവുന്നു. മുതിരുമ്പോള്‍ സ്ത്രീകളുടെ ശബ്ദാവയവങ്ങള്‍ ശൈശവാവസ്ഥതന്നെ ഏറെക്കുറെ നിലനിര്‍ത്തുന്നു. ഒരു സെക്കന്‍ഡില്‍ 230 മുതല്‍ 255 വരെ സൈക്കിളുകളിലാണ് ശബ്ദവേഗം. പുരുഷന്മാരുടേത് സെക്കന്‍ഡില്‍ 130 മുതല്‍ 145 വരെ സെക്കന്‍ഡും.

എന്തോ ചില കാരണങ്ങളാല്‍ അനുഭവസമ്പന്നകളായ വേശ്യകള്‍ക്ക് സ്വനനാളം സാധാരണ സ്ത്രീകള്‍ക്കുള്ളതിനേക്കാള്‍ വലുതും അവരുടെ ശബ്ദം കൂടുതല്‍ കനത്തതുമാണ്.
അവരുടെ തൊഴില്‍ എന്തുകൊണ്ടവര്‍ക്ക് ശബ്ദത്തില്‍ പൗരുഷപ്രവണതകള്‍ നല്‍കുന്നുവെന്നത് വ്യക്തമല്ല. ഒരുപക്ഷേ അവരുടെ സാധാരണമല്ലാത്ത ലൈംഗികജീവിതരീതി ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ ബാധിക്കുന്നുണ്ടാകാം.

സ്ത്രീകണ്ഠം പുരുഷന്മാരുടേതിനെക്കാള്‍ മെലിഞ്ഞതായതിനാല്‍, കലാകാരന്മാര്‍ പലപ്പോഴും അതിശയോക്തി കലര്‍ത്തിയാണ് അവയെ ചിത്രീകരിച്ചിട്ടുള്ളത്. സുന്ദരികളായ സ്ത്രീകളെ വരയ്ക്കുമ്പോള്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ശരീരശാസ്ത്രനിബന്ധനകള്‍ക്കപ്പുറം കഴുത്തു നീട്ടി നേര്‍പ്പിക്കുന്നു. മോഡലുകളായി പെണ്‍കുട്ടികളെ പരിശീലനത്തിനായി തിരഞ്ഞെടുക്കുമ്പോള്‍, ശരാശരി സ്ത്രീകളെക്കാള്‍ നീണ്ടുമെലിഞ്ഞ കഴുത്തുള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്.

ഒരു സംസ്‌കാരത്തില്‍ ഈ നീണ്ട കഴുത്തിനോടുള്ള ഭ്രമം പരിധിക്കപ്പുറത്താണ്. യൂറോപ്പില്‍ 'ജിറാഫ് കഴുത്തുള്ള സ്ത്രീകള്‍' എന്ന് വിശേഷിപ്പിക്കുന്ന രീതിയിലാണ് ഉത്തര ബര്‍മയിലെ കരേന്‍ ഗോത്രത്തില്‍പെടുന്ന പഡൗങ് പെണ്ണുങ്ങള്‍. പിച്ചളയണിയുന്നവരെന്നാണ് പഡൗങ്ങിന്റെ അര്‍ഥം. ഈ ഗോത്രത്തിലെ പരിഷ്‌കാരരീതികളനുസരിച്ച് പെണ്ണുങ്ങള്‍ ചെറുപ്പത്തില്‍തന്നെ കഴുത്തു നിറയെ പിച്ചളവളയങ്ങളണിഞ്ഞുതുടങ്ങും. അഞ്ച് വളയങ്ങളാണ് ആദ്യം അണിയുന്നത്. എണ്ണം ക്രമേണയായി വര്‍ധിച്ചുതുടങ്ങും. പ്രായപൂര്‍ത്തിയാവുമ്പോഴത്തേക്കും അത് 20-30 ആയി കൂടും. അന്തിമമായ ലക്ഷ്യം 32 ആണ്. അത്രയും പക്ഷേ, മിക്കപ്പോഴും കഴിയാറില്ല. പിച്ചളവളയങ്ങള്‍ കയ്യിലും കാലിലും സ്ത്രീകള്‍ ഈ ഗോത്രത്തില്‍ അണിയാറുണ്ട്. ഒരു സ്ത്രീ മുതിരുമ്പോള്‍ അവര്‍ 20 മുതല്‍ 30 വരെ കിലോ (50 മുതല്‍ 60 വരെ റാത്തല്‍) ഭാരം വഹിക്കും. ഈ ഭാരം ചുമന്നുകൊണ്ടുതന്നെ ഈ ഗോത്രത്തിലെ സ്ത്രീകള്‍ വയലുകളില്‍ ജോലിചെയ്യുകയും ബഹുദൂരം നടക്കുകയും ചെയ്യണം.

സ്ത്രീകളുടെ കഴുത്ത് എത്രമാത്രം ഇങ്ങനെ കൃത്രിമമായി നീളുമെന്നറിയുന്നത് കൗതുകകരമാണ്. രേഖപ്പെടുത്തപ്പെട്ട ഏറ്റവും നീണ്ട കഴുത്ത് 40 സെന്റിമീറ്ററാണ് (15.75 ഇഞ്ച്). കഴുത്തിലെ പേശികള്‍ അസാധാരണമായി നീളുന്നതു കാരണം കഴുത്തിലെ കശേരുക്കള്‍ അസാധാരണമായ രീതിയില്‍ വലിയുന്നു. കഴുത്തിലെ പിച്ചളവളയങ്ങള്‍ മാറ്റിയാല്‍ പഡൗങ്ങ്‌സ്ത്രീകളുടെ തല നേരെനില്‍ക്കുകയില്ല. സ്ത്രീശരീരത്തിന്റെ ഇത്തരമൊരസാധാരണമായ സാംസ്‌കാരിക വ്യതിചലനത്തില്‍ ആകൃഷ്ടരായി യൂറോപ്യന്മാര്‍ അവരെ ധാരാളമായി സര്‍ക്കസ് മേളകളില്‍ പ്രദര്‍ശിപ്പിച്ചു. ഇത്തരം മനുഷ്യപ്രദര്‍ശനങ്ങള്‍ സാമൂഹികതലത്തില്‍ അസ്വീകാര്യമാവുന്നതുവരെ ഇത് നടന്നു.
തങ്ങളുടെ പ്രത്യേകതയായ കഴുത്തിന്റെ ശാരീരികവ്യതിയാനമോ ആഭരണങ്ങള്‍ നിമിത്തം കഴുത്തിന്റെ ചലനം പരിമിതമാവുന്നതോ അല്ല ഇപ്പോഴത്തെ പഡൗങ് സ്ത്രീകളുടെ സങ്കടം; ചെലവു കൂടിയ പിച്ചളവളയങ്ങളുടെ വില എങ്ങനെ കൊടുത്തുതീര്‍ക്കുമെന്നാണ്. സമീപകാലത്തായി അവരിതിന്നൊരു പോംവഴി കണ്ടെത്തിയിരിക്കുന്നു. അതിര്‍ത്തി കടന്ന് തായ്‌ലന്‍ഡിലെത്തി ടൂറിസ്റ്റുകളുടെ കൂടെ ഫോട്ടോ എടുത്താല്‍ പത്ത് അമേരിക്കന്‍ ഡോളര്‍ ഒരു സ്ത്രീക്ക് കിട്ടും. സര്‍ക്കസ് കൂടാരങ്ങളിലെ പ്രദര്‍ശനത്തിനു സമാനമായ പരിതാപകരമായ ഒരവസ്ഥയിലേക്കുള്ള മടക്കമാണിതെന്നു ചിലര്‍ വിശേഷിപ്പിക്കുന്നു. പിച്ചളവളയങ്ങളുടെ കൂടിവരുന്ന വിലയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒരു പൗരാണിക ഗോത്രസ്വഭാവം നിലനിര്‍ത്താനെങ്കിലും അതുപകരിക്കുമെന്ന് സമാധാനിക്കുക.

ഗോത്രങ്ങളുടെ ചരിത്രകാരന്മാരോട് പഡൗങ് സ്ത്രീകളുടെ കഴുത്ത് നീട്ടലെങ്ങനെ പൗരാണികകാലത്ത് തുടങ്ങിയെന്ന് ചോദിച്ചാല്‍ ഉത്തരമുണ്ട്. മറിഞ്ഞുതുള്ളിവരുന്ന പുലികളില്‍നിന്ന് സ്വശരീരം രക്ഷിക്കാന്‍ അവര്‍ കഴുത്തില്‍ വളയങ്ങള്‍ ധരിക്കാന്‍തുടങ്ങി. പക്ഷേ, ഇക്കാലത്തെ പഡൗങ് സ്ത്രീകള്‍ ഈ ഐതിഹ്യം കാര്യമായെടുക്കുന്നില്ല. തങ്ങളുടെ സൗന്ദര്യം കൂട്ടാനാണ് ഇത്തരമൊരു സമ്പ്രദായം നടത്തുന്നതെന്നാണവരുടെ ഭാഷ്യം. നാക്കുകുത്തുന്ന, അരക്കെട്ടില്‍ വളയങ്ങള്‍ ധരിക്കുന്ന പാശ്ചാത്യലോകത്തുള്ള നാം അവരെ കുറ്റംപറയാന്‍ ആരാണ്?

മാന്ത്രികക്രിയകളിലും കഴുത്ത് ഒരു പ്രധാന ശരീരാവയവമാണ്. ആകസ്മികമല്ല വശീകരിണികളുടെ കടിക്കല്‍ കഴുത്തിന്റെ വശങ്ങളിലാവുന്നത്. ഹെയ്തിയിലെ വുഡു വിശ്വാസമനുസരിച്ച് മനുഷ്യരുടെ ആത്മാവ് വിശ്രമിക്കുന്നത് കഴുത്തിനു പിറകിലാണ്. കഴുത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചുള്ള പ്രകൃത്യാതീത വിശ്വാസമനുസരിച്ചാണ് കഴുത്തില്‍ മാലയണിയുന്ന പരക്കെ പ്രചാരമുള്ള സമ്പ്രദായം ആദ്യകാലങ്ങളില്‍ തുടങ്ങിയത്. അവ കേവലം അലങ്കാരങ്ങള്‍ മാത്രമായിരുന്നില്ല. പിശാചിന്റെ കണ്ണുകൊള്ളാതെ ശരീരത്തിലെ പ്രധാനാവയവമായ കഴുത്തിനെ സംരക്ഷിക്കുകയെന്ന പ്രത്യേക ധര്‍മം കണ്ഠാഭരണങ്ങള്‍ക്കുണ്ടായിരുന്നു.
അറിയപ്പെടുന്ന ആദ്യത്തെ കണ്ഠാഭരണം ആധുനിക സ്ത്രീയുടേതല്ല, നിയാന്‍ഡര്‍ത്താല്‍ സ്ത്രീയുടേതായിരുന്നു. കഴുത്തില്‍ മാലയണിയുന്നത് പ്രാചീനമായ ശരീരാലങ്കാര രീതിയാണ്. ചരിത്രാതീതകാലത്തെ, ഫ്രാന്‍സില്‍നിന്ന് കണ്ടെത്തിയ രണ്ടവശിഷ്ടങ്ങളില്‍ ഒന്ന് ലാക്വിനയില്‍നിന്നാണ്. മൃഗങ്ങളുടെ പല്ലുകളും അസ്ഥിമണികളും കൊണ്ടുണ്ടാക്കിയ അതിന് ക്രിസ്തുവിനു മുമ്പ് 38000 കൊല്ലത്തെ പഴക്കമുണ്ട്. ഗോത്തെ ദു റെനെയില്‍ നിന്നുള്ള മിനുക്കി രാകിയ മൃഗദന്തങ്ങളുടെ മാലയ്ക്ക് ക്രിസ്തുവിനു മുന്‍പ് 31000 കൊല്ലമാണ് കാലപ്പഴക്കം. ഇന്ത്യയില്‍ മഹാരാഷ്ട്രയിലെ പാറ്റ്‌നിയ പ്രദേശത്തുനിന്ന് കണ്ടെടുത്ത ഒട്ടകപ്പക്ഷിയുടെ മുട്ടത്തോടില്‍നിന്നും മറ്റും നിര്‍മിച്ച മണികള്‍കൊണ്ടുള്ള മാല ക്രിസ്തുവിനു മുമ്പ് 23000 കൊല്ലത്തെ കാലപ്പഴക്കമുള്ളതാണ്.
ഈ ഉദാഹരണങ്ങള്‍ സൂചിപ്പിക്കുന്നത് കണ്ഠാഭരണങ്ങള്‍ ധരിക്കുന്നതിന് മുപ്പതിനായിരം കൊല്ലത്തെ പഴക്കമുണ്ടെന്നും അത് വെറും പ്രാദേശികാചാരം മാത്രമായിരുന്നില്ലെന്നും ലോകവ്യാപകമായിരുന്നുവെന്നുമാണ്.

ആദ്യകാല മാലകള്‍ ലളിതമായവയും മീനിന്റെ കശേരുക്കള്‍കൊണ്ട് നിര്‍മിച്ചവയുമായിരുന്നു. ഫ്രാന്‍സില്‍ 11000 കൊല്ലത്തെ പഴക്കമുള്ള പുരാതന ശിലായുഗകാലത്തെ ഒരു മനോഹരമായ മാല 19 മനോഹരമായ എല്ലുകള്‍ ചെത്തിമിനുക്കിയെടുത്ത മണികള്‍കൊണ്ട് നിര്‍മിച്ചതായിരുന്നു. അതില്‍ 18 എണ്ണം കാട്ടാടുകളുടെ തലയുടെ രൂപത്തിലും ഒന്ന് കാട്ടുപോത്തിന്റെ തലയുടെ ആകൃതിയിലും മനോഹരമായി ചെത്തിയെടുത്തതാണ്. കഴുത്തില്‍ ധരിക്കുന്ന ആഭരണങ്ങള്‍ക്ക് എത്രമാത്രം ശ്രദ്ധയും പ്രാധാന്യവും ആദിമകാലത്തുതന്നെ നല്‍കിയിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

ആഭിചാരച്ചടങ്ങുകളിലും കഴുത്തിന് പ്രാധാന്യമുണ്ടായിരുന്നു. കഴുത്തില്‍നിന്ന് മസ്തിഷ്‌കത്തിലേക്ക് രക്തം വഹിക്കുന്ന വശങ്ങളിലുള്ള കരോട്ടിഡ ധമനി അമര്‍ത്തി മുറുക്കിപ്പിടിച്ചാല്‍ ഒരുവളെ എളുപ്പത്തില്‍ നിഷ്‌ക്രിയയാക്കാനോ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങുന്ന രീതിയില്‍ ഇരകളെപ്പോലെയാക്കാനോ കഴിയും. പിടിച്ചമര്‍ത്തിയ ഒരുവളുടെ മസ്തിഷ്‌കത്തിലേക്കുള്ള പ്രാണവായുപ്രവാഹം നിയന്ത്രിതമാണ്. മതാചാരങ്ങളുടെ ബഹളങ്ങള്‍ക്കിടയില്‍ ഇത്തരമൊരു പെരുമാറ്റം സൗകര്യപ്രദമായി പ്രകൃത്യാതീതശക്തിയുടേതായി വ്യാഖ്യാനിക്കപ്പെടാം.

അലക്‌സാന്‍ഡര്‍ ടെക്‌നിക് കണ്ടുപിടിച്ച മത്തിയാസ് അലക്‌സാന്‍ഡര്‍ കഴുത്ത് തിരിച്ചും മറ്റും ആരോഗ്യകരമായ നേട്ടങ്ങളുണ്ടാക്കാമെന്ന് കണ്ടെത്തി. കഴുത്തിന്റെ തിരിക്കലും മറ്റു ധര്‍മങ്ങളും നടത്തി ചില ശാരീരിക പ്രശ്‌നങ്ങള്‍ മാത്രമല്ല, മാനസിക പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് അദ്ദേഹം കണ്ടെത്തി. കഴുത്തിന് ശരീരത്തിലെ മറ്റ് അവയവങ്ങളുടെ മേല്‍ ഒരു നിഗൂഢശക്തിയുണ്ടെന്ന് ചിലര്‍ വാദിച്ചു. പക്ഷേ, കൂടുതല്‍ ലളിതമായ വിശദീകരണമുണ്ട്. നഗരവാസികള്‍ വളരെ നേരം കൂനിക്കൂടിയിരിക്കുന്നതിനാല്‍ കഴുത്തിന് പ്രകൃതിദത്തമായ കുത്തനെയുള്ള നില്‍പ്നഷ്ടപ്പെടുന്നു. മത്തിയാസ് അലക്‌സാന്‍ഡര്‍ പരിശീലനത്തിലൂടെ ഈ രീതി പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളും ഈ പൂര്‍വസ്ഥിതി പുനഃസ്ഥാപിക്കും. ആരോഗ്യപ്രദമായ അവസ്ഥയിലേക്ക് ശരീരം വരുന്നതോടെ മാനസികാരോഗ്യസ്ഥിതിയും മെച്ചമാവും. ബാലെ നര്‍ത്തകികളുടെ പരിശീലനത്തിനപ്പുറമുള്ള നിഗൂഢതയൊന്നും ഇതിലില്ല. ശരീരത്തിന്റെ ചലനരീതി നിയന്ത്രിക്കുന്നതില്‍ കഴുത്തിനുള്ള പ്രാധാന്യം വ്യക്തമാണ്.

കഴുത്തിന്റെ ചലനം മാത്രം ആധാരമാക്കിയുള്ള മുദ്രകള്‍ കുറവാണ്. ഏറ്റവും വ്യാപകമായത് തൊണ്ട ചലിപ്പിച്ചുകൊണ്ടുള്ള മുദ്രകളാണ്. മുദ്ര കാട്ടുമ്പോള്‍ കത്തിപോലെ ഉപയോഗിച്ച് കൈകള്‍ കാണിച്ച കഴുത്ത് പൊളിക്കുന്ന രീതിയാണ് മുദ്രയില്‍ കാണിക്കുന്നത്. ഇതിന് രണ്ട് വ്യാഖ്യാനങ്ങളുണ്ട്. ദേഷ്യംവന്ന് കാണിച്ചാല്‍ മറ്റൊരാളുടെ കഴുത്തില്‍ താന്‍ ചെയ്യാനാഗ്രഹിക്കുന്ന കാര്യം സൂചിപ്പിക്കും. പശ്ചാത്താപബോധത്തോടെ ചെയ്താല്‍ അത് സ്വയം ചെയ്യാന്‍ ആഗ്രഹമുള്ള സൂചനയാവും. മറ്റൊരു സന്ദര്‍ഭത്തില്‍ ഒരു നടി അങ്ങനെ കാണിച്ചാല്‍ രംഗം മോശമാണെന്നും അത് ഉടനെ നിര്‍ത്തണമെന്നും സൂചിപ്പിക്കുന്നു.

കളിയായി സ്വയം കഴുത്ത് ഞെരിക്കുന്ന മുദ്രയും വ്യാപകമാണ്. സ്വയം കൈകള്‍കൊണ്ട് കഴുത്തില്‍ അമര്‍ത്തുന്നതായി ഭാവിക്കുന്നതാണിത്. സ്വയം കഴുത്ത് ഞെരിക്കണമെന്നോ മറ്റൊരാളുടെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിക്കണമെന്നോ ആണിത് സൂചിപ്പിക്കുന്നത്. എനിക്ക് മടുത്തു എന്ന് സൂചിപ്പിക്കുന്നതാണ് മറ്റൊരു മുദ്ര. ചൂണ്ടുവിരലിന്റെ അറ്റം കൈ കീഴോട്ടു പിടിച്ച് പലതവണ തൊണ്ടയില്‍ മുട്ടിക്കുന്നതാണിത്. തനിക്ക് താങ്ങാവുന്നതിലധികം ചുമതലകളുണ്ടെന്നും അതില്‍ കൂടുതലായി ഒന്നും ചെയ്യാന്‍ നിവൃത്തിയില്ലെന്നും അത് സൂചിപ്പിക്കുന്നു.

തലയുടെ ചലനങ്ങളുളവാക്കുന്ന മുദ്രകള്‍ക്കായി കഴുത്തനക്കുന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. ഇവ രണ്ടുതരത്തിലുണ്ട്. സ്ത്രീയുടെ നില്‍പ് പരിസരങ്ങള്‍ക്ക് അനുസൃതമാക്കുകയാണ് ഒന്ന്. ഒരു ശബ്ദം കേട്ട ഭാഗത്തേക്ക് കഴുത്ത് തിരിക്കുക, വായുവില്‍ മണപ്പിക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. ദൃശ്യമുദ്രകള്‍ മറ്റുള്ളവരിലേക്ക് ആശയങ്ങള്‍ പകരുന്നതിന്നായി മാത്രമുള്ള ചലനങ്ങളാണ് മറ്റൊന്ന്. തലകുലുക്കുക, കുനിക്കുക, ആട്ടുക, മേല്‌പോട്ടും കീഴ്‌പോട്ടുമാക്കുക തുടങ്ങിയ ചലനങ്ങള്‍ ഇക്കൂട്ടത്തില്‍ പെടുന്നു. ഈ ചലനങ്ങളിലെല്ലാം സ്ത്രീകളും പുരുഷന്മാരും തമ്മില്‍ വ്യത്യാസമില്ല. എന്നാല്‍ മൂന്ന് പ്രത്യേക ചലനങ്ങള്‍ സ്ത്രീകളില്‍ മാത്രമാണ്.

ഒന്ന് തലകുലുക്കി വിളിക്കുന്നതാണ്. സ്ത്രീ തല അല്പം പിറകോട്ടാക്കി അല്പം ചെരിഞ്ഞരീതിയില്‍ ചലിപ്പിക്കുന്നു. എന്റെ കൂടെ വരൂ. ഇവിടെ വരൂ എന്നിത് സൂചിപ്പിക്കുന്നു. വിരല്‍ചൂണ്ടി വിളിക്കുന്നതിനു പകരമാണിത്. മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാതെ വിളിക്കാനാണിത് ഉപയോഗപ്പെടുത്തുന്നത്. തെരുവുകളില്‍കൂടി നടക്കുമ്പോള്‍ തന്നെ സമീപിക്കാന്‍ മടിക്കുന്നവരെ വിളിക്കാന്‍ വേശ്യകള്‍ ഈ മുദ്ര ധാരാളമായി ഉപയോഗിക്കുന്നു. ചിലപ്പോള്‍ രതിലീലകള്‍ക്കായി തമാശയായി ഭാര്യ ഭര്‍ത്താവിനെ വിളിക്കാനും ഈ സൂചന ഉപയോഗപ്പെടുത്തുന്നു.

കഴുത്ത് കുനിച്ച് തല കീഴോട്ടാക്കുന്നതാണ് മറ്റൊരു ചലനം, ബാഹ്യലോകത്തെ ഒഴിവാക്കി.
ഉയരം കുറച്ച് വിനീതഭാവത്തില്‍ നില്‍ക്കുന്നതിനെയാണത് സൂചിപ്പിക്കുന്നത്. ചെരിച്ചുനില്‍ക്കുന്ന തല അഹങ്കാരം സൂചിപ്പിക്കും, പക്ഷേ, കുനിഞ്ഞ തല വിനയം സൂചിപ്പിക്കുന്നു. മുഖം മറച്ച് ലജ്ജയും കുലീനതയും സൂചിപ്പിക്കാന്‍ ഈ തലകുനിക്കല്‍ ഉപകരിക്കുന്നു. സ്ത്രീയുടെ സൗമ്യത സൂചിപ്പിക്കുന്നതാണ് കുനിഞ്ഞ തലയും ഇടയ്ക്കുള്ള കണ്ണേറും.

സ്ത്രീ സൗഹൃദത്തോടെയും സ്‌നേഹഭാവത്തോടെയും കഴുത്തനക്കുന്നതാണ് കോഴിക്കഴുത്ത്. ഈ സ്ഥിതിയില്‍ കഴുത്ത് വശങ്ങളിലേക്ക് ചെരിച്ച് അവിടെ നിര്‍ത്തുന്നു. ചുരുങ്ങിയ അകലത്തില്‍ കൂട്ടുകാരനെ കാണുമ്പോഴാണ് സ്ത്രീ ഇങ്ങനെ കഴുത്തനക്കുന്നത്. ശൈശവകാലത്ത് സുരക്ഷാബോധത്തോടെ മാതാപിതാക്കളുടെ മാറില്‍ തലയണച്ച ശൈശവസ്മൃതികളില്‍നിന്നാണ് ഈ തലയനക്കം. പ്രായമൊത്ത പെണ്ണാവുമ്പോള്‍ തല ഭാവനയിലുള്ള ഒരു രക്ഷിതാവിന്റെ ചുമലില്‍ വെക്കുന്നതാണ് ഈ തലയനക്കം. മുതിരുമ്പോള്‍ ശരീരമുദ്രകളിലൂടെ, ഈ ശൈശവസ്മൃതി, ഒരു ലൈംഗികാടയാളമായി ഒരു പൂവന്‍കോഴിയുടെ ചലനത്തോട് സമാനമായി കാണാം. ശൃംഗാരത്തിന്റെ ഭാഗമായി ഉപയോഗിച്ചാല്‍ കോഴിത്തലയ്ക്ക് നിഷ്‌കളങ്കതയുടെ സൂചനയുണ്ട്. ''നിങ്ങളുടെ മുമ്പില്‍ കൈകളില്‍ ഞാനൊരു ശിശുവാണ്. എനിക്ക് നിങ്ങളുടെ മാറില്‍ തല ചായ്ക്കണം'' എന്ന സൂചനയാണിത് നല്‍കുന്നത്. ഒരു കീഴടങ്ങല്‍മുദ്രയായി ഇത് കാണിച്ചാല്‍ അതിന്റെ സൂചന, നിങ്ങളുടെ സാന്നിധ്യത്തില്‍ നിങ്ങളെ ആശ്രയിച്ചു കഴിയുന്ന, എന്റെ രക്ഷിതാക്കളുടെ ദേഹത്ത് തല ചായ്ച്ചിരുന്ന ശിശുവാണ് ഞാന്‍ എന്നാണ്. ഈ ചലനം, വെറും സൂചന മാത്രമാണ്.
പ്രത്യേക സാമൂഹിക ചിഹ്നങ്ങളായി പ്രകടമാവുന്ന ഒട്ടേറെ കണ്ഠചലനങ്ങളുണ്ട്. ഇവിടെ സൂചിപ്പിച്ചവ മാത്രം കഴുത്തിന്റെ ചലനങ്ങളുടെ സങ്കീര്‍ണതയും സൂഷ്മതയും വ്യക്തമാക്കുന്നു. കഴുത്തനക്കാന്‍ പറ്റാതെ വിഷമമനുഭവിച്ചിട്ടുള്ള ഒരാള്‍ക്ക് കഴുത്തിന്റെ ചലനങ്ങള്‍ നിയന്ത്രിതമാവുമ്പോഴുള്ള വിഷമങ്ങള്‍ എത്രയാണെന്ന് അറിയാം. വിശദീകരണത്തിനെത്രയോ അപ്പുറമാണത്.

(നഗ്നനാരി എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment